പാലക്കാട് :- പാലക്കാട് കോട്ടമൈതാനത്ത് പട്ടിക ജാതി-വർഗ വകുപ്പും സാംസ്‌കാരിക വകുപ്പും ചേർന്നു സംഘടിപ്പിച്ച റാപ്പർ വേടന്റെ സംഗീത പരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 15 പേർക്ക് പരിക്കേറ്റു. കാണികൾ തമ്മിൽ ഉന്തു തള്ളുമുണ്ടായതോടെ പരിപാടിക്കിടെ നാല് തവണയാണ് പൊലീസ് ലാത്തിവീശിയത്.
ആറുമണിക്കാണ് പരിപാടി തുടങ്ങാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ എട്ടുണിയോടെയാണ് പരപാടി തുടങ്ങിയത്. ആദ്യ പാട്ട് പാടിത്തുടങ്ങിയപ്പോഴേക്കും കാണികൾ തമ്മിൽ ഉന്തും തള്ളുമുണ്ടായി. തിക്കിലും തിരക്കിലും പെട്ട് ചിലർക്ക് ദേഹാസ്വാസ്ഥ്യവും ചിലർക്ക് നിസാര പരിക്കുകളുമേറ്റു. തുടർന്ന് പരിപാടി കുറച്ച് സമയം നിറുത്തി വയ്ക്കാൻ പൊലീസ് സംഘാകരോടാവശ്യപ്പെട്ടു.
ഗർഭിണികളെയും പ്രായമായവരെയും കുട്ടികളെയും സ്‌ഥലത്തു നിന്നു മാറ്റിയ ശേഷമാണ് പരിപാടി പുനരാരംഭിച്ചത്. എഎസ്‌പി രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥിതിഗതികൾ നിയന്ത്രിച്ചു. പരിക്കേറ്റവർ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്.
രണ്ടായിരത്തിലേറെപ്പേരാണ് പരിപാടി കാണാൻ എത്തിയത്. തിരക്ക് അനിയന്ത്രിതമാവുകയും ക്രമസമാധാനപ്രശ്നങ്ങ ഉയരുകയും ചെയ്തതോടെ മൂന്ന് പാട്ടുകൾ മാത്രം പാടിയ ശേഷം 9 മണിയോടെ വേടൻ വേദി വിട്ടു.