പാലക്കാട്: പാലക്കാട് വളയാർ പുതുശേരി പഞ്ചായത്തിലെ ഓവർസിയറായ ധനേഷ് സി എസ് ആണ് വിജിലൻസിന്റെ പിടിയിലായത്. ബിൽഡിങ് പെർമിറ്റിനായി 10,000 രൂപയാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. കഞ്ചിക്കോട് സ്വദേശി നൽകിയ പരാതിയിലാണ് ഇയാൾ പിടിയിലായത്.
കഞ്ചിക്കോട് സ്വദേശി ഗാന്ധിരാജ് നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ അനുമതിക്കായാണ് പുതുശേരി പഞ്ചായത്തിലെ ഓവർസിയറായ ധനേഷ് പണം ആവശ്യപ്പെട്ടത്. അനുമതി നല്‍കണമെങ്കിൽ ഇരുപതിനായിരം രൂപ വേണമെന്ന് പറഞ്ഞു. പണമില്ലെന്ന് പറഞ്ഞപ്പോൾ പതിനായിരം രൂപ മതി പിന്നീട് എല്ലാം ശരിയായ ശേഷം ബാക്കി എന്നായി. ഒടുവിൽ സഹികെട്ടാണ് ഗാന്ധിരാജ് വിജിലൻസിന് പരാതി നല്‍കിയത്. പുതുശേരി പഞ്ചായത്തിലെ ഓവര്‍സിയറായ ധനേഷ് കുറെ നാളായി വിജിലന്‍സിന്‍റെ നിരീക്ഷണത്തിലായിരുന്നു.
വിജിലന്‍സിന്റെ നിർദേശമനുസരിച്ച് ഗാന്ധിരാജ് ധനേഷിന്റെ തന്‍റെ കെട്ടിടത്തിലേക്ക് വിളിച്ചു വരുത്തി. ധനേഷ് ആവശ്യപ്പെത് പ്രകാരം പണം നൽകി പണം വാങ്ങിയ ഇയാളെ വിജിലൻസ് പിടികൂടുകയായിരുന്നു. ഇയാളുടെ താമസ സ്ഥലത്തും വിജിലൻസ് പരിശോധന നടത്തി. ഡിവൈഎസ്പി ഷംസുദീന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.