തിരുവനന്തപുരം: കൊച്ചി തീരത്തെ കപ്പലപകടം സാധാരണ മത്സ്യത്തൊഴിലാളികളെ ബാധിച്ചെന്നും ഇവർക്ക് താത്കാലിക ആശ്വാസം നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ പ്രശ്നബാധിതരായ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് താത്കാലിക ആശ്വാസമായി ആയിരം രൂപ വീതവും ആറുകിലോ അരിയും സൗജന്യ റേഷനായി നല്‍കുമെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.
കപ്പലപകടം സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചതായും ഡയറക്ടർ ജനറല്‍ ഓഫ് ഷിപ്പിങ്ങുമായി ചർച്ചചെയ്ത് നിലവിലെ സ്ഥിതി അവലോകനംചെയ്തതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞു. നേരത്തെ എത്തിയ മഴ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും നാശനഷ്ടങ്ങളുണ്ടാക്കി. മഴയുടെ പ്രശ്നങ്ങള്‍ക്കിടെയാണ് ചരക്ക് കപ്പല്‍ അറബിക്കടലില്‍ അപകടത്തില്‍പ്പെട്ടത്. കപ്പലപകടം കേരളത്തെ വലിയതോതില്‍ ആശങ്കയിലാഴ്ത്തി. കപ്പല്‍ അപകടത്തില്‍പ്പെട്ട വിവരം ലഭിച്ചയുടൻ പൊതുജനങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും മുന്നറിപ്പ് പുറപ്പെടുവിച്ചു. 25-ന് കപ്പല്‍ പൂർണമായും മുങ്ങി. 643 കണ്ടെയ്നറുകള്‍ കപ്പലില്‍ ഉണ്ടായിരുന്നു.
ഇതില്‍ 73 എണ്ണം ശൂന്യമായിരുന്നു. 13 എണ്ണത്തില്‍ കാത്സ്യം കാർബൈഡാണുണ്ടായിരുന്നത്. 46 എണ്ണത്തില്‍ ഹൈഡ്രാസിൻ എന്ന പ്ലാസ്റ്റിക് ഘടകവും. തടി, പഴങ്ങള്‍, തുണി എന്നിവയും കണ്ടെയ്നറുകളിലുണ്ട്. 100-ഓളം കണ്ടെയ്നർ കടലില്‍ വീണെന്നാണ് അനുമാനം. 26-ന് അടിയന്തരയോഗം ചേർന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ഉദ്യോഗസ്ഥർ അന്നുതന്നെ അന്താരാഷ്ട്രവിദഗ്ധരുമായി ചർച്ചനടത്തി.
നിലവില്‍ 54 കണ്ടെയ്നറുകള്‍ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തീരത്തടിഞ്ഞു. തിരുവനന്തപുരത്ത് നർഡില്‍സ് എന്ന ചെറിയ പ്ലാസ്റ്റിക് തരികള്‍ അടിഞ്ഞുകൂടി. സർക്കാർ ശുചീകരണപ്രവർത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഡ്രോണ്‍ സർവേ ഇവിടങ്ങളില്‍ പൂർത്തിയാക്കി. കപ്പല്‍ കമ്ബനിയുമായി ചർച്ച നടത്തി. പരിസ്ഥിതി ആഘാതം, തൊഴില്‍ നഷ്ടം, ടൂറിസം നഷ്ടം കണക്കാക്കേണ്ടതുണ്ട്. കപ്പല്‍ പൂർണമായും കേരളതീരത്തുനിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ടു. കണ്ടെയ്നർ കൈകാര്യംചെയ്യാനും നർഡില്‍സ് കൈകാര്യംചെയ്യാനും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി കൃത്യമായ മാർഗനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
കോസ്റ്റ്ഗാർഡ് അടക്കം പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്നു.
അപകടത്തെത്തുടർന്ന് തീരപ്രദേശത്തെ പ്രയാസങ്ങളും ചർച്ചചെയ്തു. മത്സ്യത്തൊഴിലാളികള്‍ 20 നോട്ടിക്കല്‍ മൈല്‍ വരെയുള്ള പ്രദേശം ഒഴിവാക്കി മത്സ്യബന്ധനം നടത്തണം. ഊഹാപോഹങ്ങളില്‍ ആരും കുടുങ്ങിപ്പോകരുത്. മത്സ്യം ഉപയോഗിക്കാതിരിക്കാനുള്ള സാഹചര്യവും നിലവില്‍ ഇല്ല. പ്ലാസ്റ്റിക്കോ എണ്ണയോ തീരത്ത് അടിഞ്ഞാല്‍ അത് വൃത്തിയാക്കാൻ കൃത്യമായ മാർഗനിർദേശം നല്‍കും.
കടലില്‍ ഒഴുകുന്നതോ വലയില്‍ കുടുങ്ങിയതോ ആയ വസ്തുക്കള്‍ മത്സ്യത്തൊഴിലാളികള്‍ ബോട്ടില്‍ കയറ്റരുത്. കാത്സ്യം കാർബൈഡ് കണ്ടെയ്നറുകള്‍ക്ക് ഭാരം കൂടുതലായതിനാല്‍ അടിത്തട്ടിലേക്ക് മുങ്ങിയതായാണ് പറയുന്നത്. അതിനാല്‍ ഇപ്പോള്‍ അപകടകരമായ സാഹചര്യമില്ല. എല്ലാ കണ്ടെയ്നറുകളും കസ്റ്റംസിനാണ് കൈമാറുന്നത്. 20 കണ്ടെയ്നറുകള്‍ ഇതുവരെ കൈമാറിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.