ഇറാനും ഇസ്രയേലും വെടിനിർത്തൽ കരാറിലെത്തിയെന്ന ട്രംപിന്‍റെ അവകാശ വാദം ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി നിഷേധിച്ചു. വെടിനിർത്തലിനുള്ള കരാറുമായി ആരും തങ്ങളെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
“ഇറാൻ ആവർത്തിച്ച് പറഞ്ഞിട്ടുള്ളതാണ്, ഇസ്രായേൽ ഇറാനെതിരെയാണ് യുദ്ധം ആരംഭിച്ചത്, മറിച്ചല്ല’ – വെടിനിർത്തലോ അല്ലെങ്കിൽ സൈനിക പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിനോ നിലവിൽ ഏതെങ്കിലും തരത്തിലുള്ള കരാറുകൾ ഇല്ലെന്നും അബ്ബാസ് അരഗ്ചി എക്‌സിലൂടെ അറിയിച്ചു.
സംഘർഷം ഉടൻ അവസാനിക്കുമെന്നും ഇരുരാജ്യങ്ങളും പൂർണ്ണമായ വെടിനിർത്തലിന് സമ്മതിച്ചതായും പ്രഖ്യാപിച്ച് യു എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി മണിക്കൂറുകൾക്കകമാണ് ഇറാൻ ട്രംപിന്‍റെ പൊള്ളയായ അവകാശവാദങ്ങൾ നിഷേധിച്ചത്.
വെടിനിർത്തൽ 24 മണിക്കൂറിനുള്ളിൽ ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷത്തെ അദ്ദേഹം “12 ദിവസത്തെ യുദ്ധം” എന്നാണ് വിശേഷിപ്പിച്ചത്. സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപ്, സംഘർഷം ‘ഔദ്യോഗികമായി’ അവസാനിച്ചതായി പ്രഖ്യാപിച്ചത്.
അതേസമയം, ഖത്തർ, യു എ ഇ, ബഹറൈൻ, കുവൈറ്റ് എന്നീ രാജ്യങ്ങൾ അടച്ച വ്യോമപാത തുറന്നു. വിമാന സർവീസുകൾ പുനരാരംഭിച്ചതായി ഈ രാജ്യങ്ങൾ അറിയിച്ചു. ഇറാൻ ആക്രമണ ഭീഷണിയുള്ളതിനാലാണ് വ്യോമപാത അടച്ചിട്ടിരുന്നത്. അതേസമയം, ചില വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ട്.



