ന്യൂഡൽഹി :-ഇന്ത്യയുമായി അടുത്തിടെ നടന്ന സംഘർഷത്തിനിടെ പാകിസ്ഥാൻ അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തെയും പഞ്ചാബിലെ മറ്റ് നഗരങ്ങളെയും മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് തകർക്കാൻ ശ്രമിച്ചിരുന്നു എന്ന് വെളിപ്പെടുത്തി ഇന്ത്യൻ സൈന്യം.
എന്നാൽ ആകാശ് മിസൈൽ സംവിധാനവും എൽ-70 എയർ ഡിഫൻസ് ഗൺസും ഉൾപ്പെടെയുള്ള ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് സൈന്യം ഈ ആക്രമണം വിജയകരമായി പരാജയപ്പെടുത്തി. ഓപ്പറേഷൻ സിന്ദൂറിന് ശേഷം മെയ് എട്ടിനായിരുന്നു സുവർണ്ണ ക്ഷേത്രത്തെ ലക്ഷ്യം വച്ച് പാകിസ്ഥാൻ ഡ്രോണുകളും മിസൈലുകളും തൊടുത്തത്.
അമൃത്സറിലെ സിവിലിയൻ സ്ഥാപനങ്ങൾക്കൊപ്പം സൈനിക സ്ഥാപനങ്ങളും ലക്ഷ്യമിടുന്ന പാകിസ്ഥാന്റെ നീക്കം ഇന്ത്യൻ സൈന്യം മുൻകൂട്ടി കണ്ടിരുന്നെന്നും, രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് സുവർണ്ണ ക്ഷേത്രം പോലുള്ള മത സ്ഥലങ്ങളാണ് പാകിസ്ഥാൻ പ്രധാനമായും ലക്ഷ്യം വച്ചതെന്നും15 ഇൻഫൻട്രി ഡിവിഷനിലെ ജനറൽ ഓഫീസർ കമാൻഡിംഗ് ഓഫീസർ മേജർ ജനറൽ കാർത്തിക് സി ശേഷാദ്രി പറഞ്ഞു.
ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് സുവർണ്ണ ക്ഷേത്രമാണെന്ന് തോന്നി. അതിനാൽ സുവർണ്ണ ക്ഷേത്രത്തിന് സമഗ്രമായ ഒരു വ്യോമ പ്രതിരോധം നൽകുന്നതിനായി കൂടുതൽ ആധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങൾ കൊണ്ടുവന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുവർണ്ണ ക്ഷേത്രം ലക്ഷ്യമിട്ട് പാകിസ്ഥാൻ ഡ്രോണുകളും ദീർഘദൂര മിസൈലുകളും ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് വ്യോമാക്രമണം നടത്തിയെന്നും അത്തരം സാഹചര്യങ്ങൾക്കും ആക്രമണങ്ങൾക്കും സജ്ജരായിരുന്ന സൈനിക ഉദ്യോഗസ്ഥർ അതിനെ വിജയകരമായി നിർവീര്യമാക്കിയെന്നും വിശുദ്ധ സുവർണ്ണ ക്ഷേത്രത്തിൽ ഒരു പോറൽ പോലും ഏൽക്കാൻ ഇന്ത്യൻ സൈന്യം അനുവദിച്ചില്ലെന്നും ശേഷാദ്രിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.