ഹൈദരാബാദ്: നഗരത്തിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ട രണ്ട് ഭീകരരെ പിടികൂടിയതായി ഹൈദരാബാദ് പൊലീസ്. പ്രതികളുടെ താമസസ്ഥലത്തുനിന്ന് അമോണിയ, സൾഫർ, അലുമിനിയം പൊടി എന്നിവയുൾപ്പെടെയുള്ള സ്ഫോടകവസ്തു നിർമാണത്തിന് ആവശ്യമായ സാമഗ്രികളും പൊലീസ് കണ്ടെടുത്തു.സിറാജ് ഉർ റഹ്മാൻ (29), സയ്യിദ് സമീർ (28) എന്നിവരെയാണ് പിടികൂടിയിരിക്കുന്നത്.
ഇവർക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഹൈദരാബാദ് നഗരത്തിൽ വലിയ ഭീകരാക്രമണം നടത്താൻ ഭീകരർ പദ്ധതിയിട്ടിരുന്നതായാണു പൊലീസ് പറയുന്നത്.
രഹസ്യ വിവരത്തെ തുടർന്ന് ആന്ധ്രാപ്രദേശിലെ കൗണ്ടർ ഇന്റലിജൻസ് സെല്ലും തെലങ്കാന പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ പിടികൂടിയത്. സിറാജ് ഉർ റഹ്മാനെ ആന്ധ്രാപ്രദേശിലെ വിജയനഗരത്തിൽനിന്നും ഇയാൾ നൽകിയ വിവരങ്ങൾ അനുസരിച്ച് സമീറിനെ ഹൈദരാബാദിൽ നിന്നുമാണ് അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഭീകരരെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. ഏപ്രിൽ 22ന് രാജ്യത്തെ ഞെട്ടിച്ച പഹൽഗാം ഭീകരാക്രമണത്തിനും പാക്കിസ്ഥാന് നൽകിയ തിരിച്ചടിക്കും പിന്നാലെ രാജ്യത്തു പ്രവർത്തിക്കുന്ന ഭീകരസംഘടനകളുടെ സ്ലീപ്പർ സെല്ലുകൾ സജീവമാകാൻ ഇടയുണ്ടെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.