എറണാകുളം: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി എൻ.രാമചന്ദ്രന്റെ മൃതദേഹം ഇന്നലെ വൈകിട്ട് ഏഴരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചു. കളക്ടറും ജനപ്രതിനിധികളും അടങ്ങുന്ന സംഘം മൃതദേഹം ഏറ്റുവാങ്ങി.
മൃതദേഹം ഇന്നു മോർച്ചറിയിൽ സൂക്ഷിക്കും. വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ 9 മണി വരെ ചങ്ങമ്പുഴ പാർക്കിൽ പൊതുദർശനം വെക്കും. 9.30യോടെ മൃതദേഹം വീട്ടിലെത്തിക്കും. 12 മണിക്ക് ഇടപ്പള്ളി പൊതുശ്മശാനത്തിൽ സംസ്കാരം നടക്കും.
എറണാകുളം ഇടപ്പള്ളി സ്വദേശി എൻ.രാമചന്ദ്രൻ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടതിന്റെ നടുക്കത്തിലാണ് നാട്. വർഷങ്ങളോളം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് അഞ്ചുവർഷം മുമ്പാണ് രാമചന്ദ്രൻ നാട്ടിലെത്തുന്നത്. തുടർന്ന് പൊതുപ്രവർത്തനവും ചെറിയ ബിസിനസുകളും ഒക്കെയായി ഇടപ്പള്ളിയിലെ വീട്ടിലായിരുന്നു താമസം. ഇതിനിടെയാണ് നാടിനെ ദുഃഖത്തിലാഴ്ത്തിയ വാർത്തയെത്തിയത്.
ദുബൈയിൽ നിന്ന് നാട്ടിലെത്തിയ മകൾക്കും പേരക്കുട്ടികൾക്കും ഭാര്യക്കും ഒപ്പം അവധി ആഘോഷിക്കാനായി തിങ്കളാഴ്ച രാവിലെയാണ് ജമ്മു കശ്മീരിലേക്ക് യാത്ര തിരിക്കുന്നത്. ഇന്നലെ ഉച്ചയോടെ പഹൽഗാവിൽ എത്തി.
ഒടുവിൽ മകളും പേരക്കുട്ടികളും നോക്കിനിൽക്കെയാണ് രാമചന്ദ്രൻ വെടിയേറ്റ് മരിച്ചത്. വൈകുന്നേരത്തോടെ ബന്ധുക്കൾ രാമചന്ദ്രന്റെ മരണവാർത്ത അറിഞ്ഞു.