ന്യൂ യോർക്ക് സ്റ്റേറ്റിലെ ഏറ്റവും വലിയ ആരോഗ്യ പരിപാലന സ്ഥാപനമായ നോർത്ത്-വെൽ ഹെൽത് സിസ്റ്റത്തിലെ ഏറ്റവും വലിയ ഹോസ്പിറ്റലുകളിൽ ഒന്നായ ലോങ്ങ് ഐലൻഡ് ജീവിഷ് ഹോസ്പിറ്റലിൽ സ്മിത ജോസഫിന് ‘നഴ്സ് ഓഫ് ദി ഇയർ’ ബഹുമതി ലഭിച്ചു. ഓങ്കോളജി സർജറിയിൽ കഴിഞ്ഞ പത്തൊൻപതു വര്ഷങ്ങളായി സ്മിത സേവനം ചെയ്യുന്നു. മേലധികാരികളും സഹവർത്തികളും ഒരുപോലെ നാമ നിർദ്ദേശം ചെയ്തു എന്നതാണ് സ്മിതയെ കൂടുതൽ സന്തോഷവതിയാക്കിയത്.
നഴ്സുമാർ വ്യക്തി-കുടുംബ-സമൂഹങ്ങളുടെ ആരോഗ്യ പരിപാലത്തിനു നൽകുന്ന സേവനങ്ങളെ ആദരിക്കുന്നതിനും അംഗീകരിക്കുന്നതിനും വിലമതിക്കുന്നതിനുമായി നീക്കിവച്ചിട്ടുള്ള ‘നഴ്സസ് വീക്ക്’ ആഘോഷ വേളയിൽ ഇക്കഴിഞ്ഞ വർഷത്തിൽ നഴ്സിങ്ങിൽ ഏറ്റവും അധികം മികവു കാsട്ടിയ സേവനത്തിനാണ് സ്മിതയ്ക്ക് ഈ ബഹുമതി ലഭിച്ചത്. നഴ്സസ് വീക്കിൽ നഴ്സുമാരെ അംഗീകരിക്കുന്നതിന് ഹോസ്പിറ്റൽ ഒരുക്കിയ പ്രത്യേക ആഘോഷ വേദിയിൽ സ്മിതയുടെ സേവനങ്ങളുടെ പ്രത്യേക ഗുണ നിലവാരങ്ങൾ പ്രകീർത്തിച്ചുകൊണ്ട്, ചീഫ് നഴ്സിംഗ് ഓഫീസർ ടിഫ്നി പൗവെൽ സ്മിതയെ സദസ്സിനു പരിചയപ്പെടുത്തി.
എറണാകുളം ജില്ലയിൽ ജനിച്ചു ജാംഷഡ്പൂരിൽ ബാല്യവും ഉയർന്ന നിലവാരത്തിൽ സ്‌കൂൾ വിദ്യാഭ്യാസവും കഴിഞ്ഞ സ്മിത ഒരു മെഡിക്കൽ ഡോക്റ്റർ ആകുമെന്നായിരുന്നു മാതാപിതാക്കൾ ആഗ്രഹിച്ചത്. എന്നാൽ ഒരു നഴ്സ് ആകണമെന്നായിരുന്നു സ്മിതയുടെ ഉൾവിളി. മംഗലാപുരത്തെ പ്രശസ്തമായ ഫാ. മുള്ളേഴ്സ് കോളേജ് ഓഫ് നഴ്സിങ്ങിൽ നിന്ന് ബി എസ് സി ബിരുദമെടുത്ത് ഇന്ത്യയിൽ തന്നെ ഐ സി യു, പീഡിയാട്രിക് ഐ സി യു തുടങ്ങി വിവിധ സ്പെഷ്യാലിറ്റികളിൽ ജോലി ചെയ്ത് സി ജി എഫ് എൻ എസ് പരീക്ഷ പാസ്സായി ന്യൂ യോർക്കിൽ എത്തിയ സ്മിത വേദന വിഷമതകൾ അനുഭവിക്കുന്ന രോഗികൾക്ക് മാനസികമായും ശാരീരികമായും ആശ്വാസം നൽകുന്നതിൽ നഴ്സിനുള്ള സ്വാധീനത്തിൽ ഉറച്ചു വിശ്വസിക്കുന്നു. കാൻസർ സർജറി കഴിഞ്ഞെത്തുന്ന രോഗികൾക്കും അവരുടെ ഉൽക്കണ്ഠയാനുഭവിക്കുന്ന പ്രിയപ്പെട്ടവർക്കും സഹാനുഭൂതിയോടെ പരിപാലനം ചെയ്യുന്നതോടൊപ്പം പിന്തുണയോടെ, സഹായ ഹസ്തം നൽകി സഹവർത്തികളായ നഴ്സുമാരെ പ്രോത്സാഹിപ്പിക്കുന്നതിലും സ്മിത എല്ലാവരുടെയും പ്രശംസ നേടിയിട്ടുണ്ട്.
ഇതിനു മുൻപും നഴ്സിംഗ് സേവനത്തിന്റെ ഗുണ നിലവാരം ഉയർത്തുന്നതിൽ ബഹുമതികൾ ലഭിച്ചിട്ടുള്ള സ്മിത ന്യൂ യോർക്ക് സിറ്റിയിൽ ഇൻഫർമേഷൻ ടെക്നൊളജിയിൽ ഡയറക്റ്റർ ആയ ഭർത്താവ് ടെറൻസ് ജോസഫും മക്കൾ ജൂഡ്, ജെയ്നാ എന്നിവരോടൊപ്പം ഫ്ലോറൽ പാർക്കിൽ താമസിക്കുന്നു.