Logo Below Image
Tuesday, June 24, 2025
Logo Below Image
Homeഅമേരിക്ക"ലോകം പോയ വാരം" തയ്യാറാക്കിയത്:✍സ്റ്റെഫി ദിപിൻ

“ലോകം പോയ വാരം” തയ്യാറാക്കിയത്:✍സ്റ്റെഫി ദിപിൻ

സ്റ്റെഫി ദിപിൻ
1. നിയന്ത്രിക്കാൻ ആരുമില്ലാതെ യാത്രാവിമാനം പറന്നത് 10 മിനിറ്റ്.
ഓട്ടോപൈലറ്റ് രക്ഷിച്ചു.

കഴിഞ്ഞ വർഷം ഫെബ്രുവരി 17 നു നടന്ന സംഭവമാണിത്. 199 യാത്രക്കാരും 6 ജീവനക്കാരുമായി ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽനിന്നു സ്പെയിനിലെ സവിലിലേക്കു പറന്ന ലുഫ്താൻസ വിമാനത്തിലെ പൈലറ്റ് യാത്രയ്ക്കിടെ ശുചിമുറിയിൽ പോയതിനു പിന്നാലെ കോക്പിറ്റിലുള്ള സഹപൈലറ്റ് കുഴഞ്ഞുവീണു. തുടർന്ന് 10 മിനിറ്റ് വിമാനം മനുഷ്യനിയന്ത്രണമില്ലാതെ പറന്നു. ഇത് യഥാർത്ഥത്തിൽ നടന്നതാണെന്ന് വിശ്വസിക്കാൻ പ്രയാസം. ജർമൻ വാർത്താ ഏജൻസി ഡിപിഎ ആണ് വിവരം പുറത്തുവിട്ടത്. അബോധാവസ്ഥയിലായ സഹപൈലറ്റ് പരിഭ്രാന്തിയിൽ പല നിയന്ത്രണസംവിധാനങ്ങളും പ്രവർത്തിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഓട്ടോപൈലറ്റ് മോഡിൽ ആയിരുന്നതിനാൽ വിമാനം സുഗമമായി യാത്ര തുടർന്നു. ശുചിമുറിയിൽനിന്നു തിരിച്ചെത്തിയ പൈലറ്റ് പതിവുപോലെ കോക്പിറ്റിൽ പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും സഹപൈലറ്റിന്റെ ‘അനുമതി’ കിട്ടിയില്ല. തുടർന്ന് പൈലറ്റ് വാതിൽ തുറക്കാനുള്ള എമർജൻസി കോഡ് ടൈപ്പ് ചെയ്യുമ്പോഴേക്കും സഹപൈലറ്റ് എങ്ങനെയോ തുറന്നുകൊടുത്തു. നിയന്ത്രണം ഏറ്റെടുത്ത പൈലറ്റ് വിമാനം മഡ്രിഡിൽ അടിയന്തരമായി ഇറക്കി സഹപൈലറ്റിനെ ആശുപത്രിയിലാക്കി.

2. നിരോധിത ഭീകര സംഘടനകളുമായി ബന്ധമുള്ള 2 പേർ വൈറ്റ്ഹൗസ് ഉപദേശക സമിതിയിൽ; നിയമനം നടത്തി ട്രംപ് ഭരണകൂടം

പാക്കിസ്ഥാനിലെ ലഷ്‌കറെ തയ്ബയുടെ പരിശീലന ക്യാംപിൽ പങ്കെടുക്കുകയും കശ്മീരില്‍ നടന്ന ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായും ആരോപിക്കപ്പെടുന്ന യുഎസിൽ നിന്നുള്ള ‍2 പേരെ വൈറ്റ് ഹൗസ് ഉപദേശക സമിതിയിലേക്ക് ട്രംപ് ഭരണകൂടം നിയമിച്ചു. നിരോധിത ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഇസ്മായിൽ റോയർ, സൈതുന കോളജിന്റെ സഹസ്ഥാപകൻ ഷെയ്ഖ് ഹംസ യൂസഫ് എന്നിവരെയാണ് ഉപദേശക സമിതിയിലേക്കു നിയമിച്ചിരിക്കുന്നതെന്നു സഖ്യകക്ഷി നേതാവായ ലോറാ ലൂമർ പറഞ്ഞു.

Also Read
പൈലറ്റില്ലാതെ പറന്നു, ഓട്ടോപൈലറ്റ് രക്ഷിച്ചു; നിയന്ത്രിക്കാൻ ആരുമില്ലാതെ യാത്രാവിമാനം പറന്നത് 10 മിനിറ്റ്
യുഎസ് പൗരന്മാരെ ലക്ഷ്യമിട്ടുള്ള ഭീകരവാദ പ്രവർത്തനങ്ങൾ നടത്തിയതിന് റോയറിനെ 2004-ൽ യുഎസ് കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തുകയും 20 വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. എഫ്ബിഐ അന്വേഷണത്തിൽ അൽ-ഖ്വയ്ദയ്ക്കും ലഷ്കറിനും റോയർ സഹായം നൽകിയതായും കണ്ടെത്തി. തുടർന്ന് ഇതുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തുകയും ചെയ്തിരുന്നു. 20 വർഷത്തെ തടവ് ശിക്ഷ ലഭിച്ചെങ്കിലും 13 വർഷം മാത്രമാണ് റോയർ തടവ് അനുഭവിച്ചതെന്നാണ് ലോറ ലൂമർ പറഞ്ഞു.
യുഎസ് പൗരന്മാരെ ലക്ഷ്യമിട്ടുള്ള ഭീകരവാദ പ്രവർത്തനങ്ങൾ നടത്തിയതിന് റോയറിനെ 2004-ൽ യുഎസ് കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തുകയും 20 വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. എഫ്ബിഐ അന്വേഷണത്തിൽ അൽ-ഖ്വയ്ദയ്ക്കും ലഷ്കറിനും റോയർ സഹായം നൽകിയതായും കണ്ടെത്തി. തുടർന്ന് ഇതുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തുകയും ചെയ്തിരുന്നു. 20 വർഷത്തെ തടവ് ശിക്ഷ ലഭിച്ചെങ്കിലും 13 വർഷം മാത്രമാണ് റോയർ തടവ് അനുഭവിച്ചതെന്നാണ് ലോറ ലൂമർ പറയുന്നത്.

3. ഗ്രേറ്റർ ബംഗ്ലദേശ് ഭൂപടം’ പ്രസിദ്ധീകരിച്ച് തുർക്കി പിന്തുണയുള്ള എൻജിഒ; ബിഹാറും ഒഡീഷയും വടക്ക് – കിഴക്കൻ മേഖലയും ഉൾപ്പെടുത്തി പ്രകോപനം

ബംഗ്ലദേശിൽ തുർക്കി പിന്തുണയുള്ള നിരോധിത സംഘടനകളുടെ നേതൃത്വത്തിൽ ഗ്രേറ്റർ ബംഗ്ലദേശ് ഭൂപടങ്ങൾ പ്രചരിപ്പിക്കുന്നതായി ദേശീയ മാധ്യമങ്ങൾ. ഇന്ത്യയുടെയും മ്യാൻമറിന്റെയും ചില ഭാഗങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടാണ് ‘ഗ്രേറ്റർ ബംഗ്ലദേശ്’ ഭൂപടം ധാക്കയിലും മറ്റും പ്രചരിക്കുന്നത്. തുർക്കി പിന്തുണയുള്ള എൻ‌ജി‌ഒ ‘സൽത്താനത്ത്-ഇ-ബംഗ്ലാ’ യുടെ പേരിലാണ് ധാക്കയിൽ പോസ്റ്ററുകളും ബാനറുകളും വ്യാപകമായി പ്രത്യക്ഷപ്പെട്ടത്. ബംഗ്ലദേശിൽ തുർക്കിയുടെ സൈനിക ഇടപെടലും എൻ‌ജി‌ഒകളുടെ പ്രവർത്തനവും വ്യാപിക്കുകയാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് പ്രകോപനപരമായ ഭൂപടം പ്രസിദ്ധീകരിച്ചത്. ‌ ഇന്ത്യയിലെ ബിഹാർ, ജാർഖണ്ഡ്, ഒഡീഷ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, മ്യാൻമറിലെ അരക്കാൻ സംസ്ഥാനം എന്നിവ ഉൾപ്പെടുന്നതാണ് പുറത്തുവന്ന ‘ഗ്രേറ്റർ ബംഗ്ലദേശ്’ ഭൂപടം. ധാക്കയിലുടനീളമുള്ള യൂണിവേഴ്സിറ്റികളിലും ഈ ഭൂപടം പ്രത്യക്ഷപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുഹമദ് യൂനുസ് ഭരണത്തിലെത്തിയതിനു പിന്നാലെ ബംഗ്ലദേശ് സായുധ സേനയ്ക്കിടയിൽ തുർക്കി തങ്ങളുടെ ഇടപെടൽ ശക്തമാക്കിയിട്ടുണ്ട്.

4. യുക്രെയ്നിലേക്ക് 273 ഡ്രോണുകൾ; യുദ്ധം തുടങ്ങിയ ശേഷം റഷ്യയുടെ ഏറ്റവും വലിയ ഡ്രോൺ ആക്രമണം

സമാധാന ചർച്ചകൾക്കിടെ യുക്രെയ്നിൽ കനത്ത ഡ്രോൺ ആക്രമണം നടത്തി റഷ്യ. ഇരുരാജ്യങ്ങളും തമ്മിൽ പൂർണ തോതിലുള്ള യുദ്ധം ആരംഭിച്ചതിനുശേഷം യുക്രെയ്നിൽ റഷ്യ നടത്തുന്ന ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണിത്. യുദ്ധം ആരംഭിച്ച 2022നു ശേഷം യുക്രെയ്‌നും റഷ്യയും വെടിനിർത്തൽ ലക്ഷ്യമിട്ട് ആദ്യത്തെ നേരിട്ടുള്ള ചർച്ചകൾ നടത്തിയതിനു പിന്നാലെയാണ് ഡ്രോൺ ആക്രമണം നടന്നത്. 28 വയസ്സുള്ള സ്ത്രീ കൊല്ലപ്പെട്ട ആക്രമണത്തിൽ നാല് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നു പേർക്ക് പരുക്കേറ്റു. യുക്രെയ്ൻ വ്യോമസേനയുടെ കണക്ക് അനുസരിച്ച് ആക്രമണത്തിനിടെ 128 ഡ്രോണുകൾ റഡാറിൽ നിന്ന് അപ്രത്യക്ഷമായി. സോഫ്റ്റ്‌വെയർ തകരാറുകൾ മൂലമോ ഇന്ധന അഭാവം മൂലമോ ആവാം ഇതെന്നാണ് നിഗമനം. 88 ഡ്രോണുകൾ വെടിവച്ചിട്ടു. കീവ്, ഡൊണെസ്ക്, ഡിനിപ്രോപെട്രോവ്സ്ക് മേഖലകൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇറാനിൽ നിന്നും വാങ്ങിയ ഡ്രോണുകളാണ് ഇവയെന്നും റിപ്പോർട്ടുകളുണ്ട്. ഡ്രോൺ ആക്രമണത്തെ തുടർന്ന് ഒമ്പത് മണിക്കൂറോളമാണ് വ്യോമാക്രമണ സൈറൻ കീവിലും രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിലും മുഴങ്ങിയത്.

5. സേനയെ ഇറക്കി ഇസ്രയേൽ; ഗാസയിൽ ആക്രമണം രൂക്ഷം

ആക്രമണവും വെ‌ടിനിർത്തൽ ചർച്ചയും സമാന്തരമായി നടക്കുന്നതിനിടെ ഗാസയിൽ കൂട്ടക്കുരുതി തുടരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രി മുതലുള്ള ഇസ്രയേൽ ആക്രമണങ്ങളിൽ 135 പലസ്തീൻകാരാണു കൊല്ലപ്പെട്ടത്. സുരക്ഷാമേഖലയായി പ്രഖ്യാപിച്ചിട്ടുള്ള അൽ മവാസിയിലെ ആക്രമണത്തിൽമാത്രം 36 പേർ കൊല്ലപ്പെട്ടു. ഗാസയുടെ വടക്കും തെക്കും സേനയെ ഇറക്കിയുള്ള ആക്രമണം ഇസ്രയേൽ പ്രഖ്യാപിച്ചതിനിടെയാണിത്. വടക്കൻ ഗാസയിലെ ആശുപത്രികളെല്ലാം പ്രവർത്തനം നിലച്ച അവസ്ഥയിലാണ്. ആകെയുണ്ടായിരുന്ന ഇന്തൊനീഷ്യൻ ഹോസ്പിറ്റലും കഴിഞ്ഞ ദിവസങ്ങളിലെ ഇസ്രയേൽ ആക്രമണത്തോടെ പ്രവർത്തനം അവസാനിപ്പിച്ചു. ഇതിനി‌‌ടെ, ഹമാസ് മേധാവി മുഹമ്മദ് സിൻവർ കൊല്ലപ്പെട്ടിരിക്കാമെന്ന് ഇസ്രയേൽ, അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് സമാധാന ചർച്ചകളെ വീണ്ടും പ്രതിസന്ധിയിലാക്കി.
ദോഹയിൽ വെടിനിർത്തൽ ചർച്ചകൾ പുനരാരംഭിച്ചെങ്കിലും പുരോഗതിയില്ല. ഉടനടി വെടിനിർത്തലാണ് ഹമാസിന്റെ ആവശ്യമെന്നിരിക്കെ, ബന്ദികളുടെ മോചനമാണ് ഇസ്രയേൽ മുന്നോട്ടുവയ്ക്കുന്നത്. ബന്ദികളെ വിട്ടയയ്ക്കാൻ ഹമാസിനു മേൽ സമ്മർദം ചെലുത്തുന്നതിന്റെ ഭാഗമായി ഗാസയിലെ സഹായവിതരണം ഇസ്രയേൽ തടഞ്ഞിരിക്കുകയാണ്.
ഇതേസമയം ഗാസ മുനമ്പിന്റെ പൂർണ നിയന്ത്രണം ഏറ്റെടുക്കുന്നതു വരെ പിന്മാറില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ‘‘പോരാട്ടം ശക്തമാണ്. ഗാസ മുനമ്പിന്റെ മുഴുവൻ നിയന്ത്രണം ഞങ്ങൾ ഏറ്റെടുക്കും. ഞങ്ങൾ പിൻമാറില്ല. പക്ഷേ വിജയിക്കണമെങ്കിൽ, തടയാൻ കഴിയാത്ത രീതിയിൽ നമ്മൾ പ്രവർത്തിക്കണം’’ – എക്സിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ നെതന്യാഹു പറഞ്ഞു. ലോകരാജ്യങ്ങൾ സമ്മർദം ശക്തമാക്കിയതോടെ പരിമിതമായ അളവിൽ ഭക്ഷ്യവസ്തുക്കൾ ഗാസയിലേക്ക്‌ കടത്തിവിടാൻ അനുവദിക്കുമെന്ന പ്രഖ്യാപനവുമായി നെതന്യാഹു രംഗത്തെത്തിയിട്ടുണ്ട്. ഹമാസ്‌ ജനങ്ങളെ കൊള്ളയടിക്കുന്നത്‌ തടയാനാണ്‌ തങ്ങളുടെ നീക്കമെന്നും ഭക്ഷ്യവസ്തുക്കളുടെ വിതരണച്ചുമതലയിൽനിന്ന്‌ ഹമാസിനെ അകറ്റിനിർത്തുമെന്നും നെതന്യാഹു പറഞ്ഞു.

6. പ്രൗഢഗംഭീരമായി ലിയോ മാർപാപ്പയുടെ സ്ഥാനാരോഹണച്ചടങ്ങ്

വെറുപ്പും സംഘർഷവും മുറിവുകൾ സൃഷ്ടിക്കുന്ന കാലത്ത്, സ്നേഹവും ഐക്യവും മുഖമുദ്രയാക്കി മുന്നേറാൻ ലിയോ പതിനാലാമൻ മാർപാപ്പയുടെ ആഹ്വാനം. സഹോദരസഭകളുമായി ഐക്യപ്പെടണമെന്നും കത്തോലിക്കാ സഭയുടെ 267–ാം പരമാധ്യക്ഷനായി ചുമതലയേറ്റെടുത്തു കൊണ്ടുള്ള കുർബാനമധ്യേ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. പ്രാർഥനാഗീതികൾ ഭക്തിനിർഭരമാക്കിയ കുർബാനമധ്യേ വലിയ ഇടയന്റെ വസ്ത്രം എന്നറിയപ്പെടുന്ന പാലിയം, വിശുദ്ധ പത്രോസിന്റെ പിൻഗാമിയെന്നതിനു പ്രതീകമായി മുക്കുവന്റെ മോതിരം എന്നിവ പുതിയ മാർപാപ്പയെ അണിയിച്ചു. സ്നേഹം, ഐക്യം, സാഹോദര്യം എന്നീ വാക്കുകളിലൂന്നിയാണു ലിയോ മാർപാപ്പ കുർബാനയ്ക്കിടെ പ്രസംഗിച്ചത്. ഐക്യത്തിൽ ഒന്നായ സഭയാകണം ലക്ഷ്യമെന്നു മാർപാപ്പ പറഞ്ഞു. എങ്കിൽ മാത്രമേ, ലോകത്തു സമാധാനത്തിന്റെ ചിഹ്നമായി സഭ അംഗീകരിക്കപ്പെടൂ. സഭകൾ തമ്മിലും ഐക്യമുണ്ടാകണം. വെറുപ്പും സംഘർഷവും മുൻവിധികളും ഭൂമിയെ ചൂഷണം ചെയ്തും ദരിദ്രരെ ഇല്ലായ്മകളിലേക്കു വീണ്ടും തള്ളിയിട്ടും കൊടികുത്തിവാഴുന്ന സാമ്പത്തിക മാതൃകകളും ലോകത്തു ഭിന്നത സൃഷ്ടിക്കുകയാണ്. അതിനിടയിൽ ഐക്യത്തിന്റെയും ഒരുമയുടെയും സൗഹാർദത്തിന്റെയും പാലങ്ങളായി വർത്തിക്കാൻ വിശ്വാസികൾ മുന്നോട്ടുവരണം. യുഎസിൽനിന്നുള്ള ആദ്യ മാർപാപ്പയുടെ സ്ഥാനാരോഹണച്ചടങ്ങിനു സാക്ഷ്യം വഹിക്കാൻ വൈസ് പ്രസിഡന്റ് ജെ.‍ഡി.വാൻസിന്റെ നേതൃത്വത്തിലാണു പ്രതിനിധി സംഘമെത്തിയത്. രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിങ്ങിന്റെ നേതൃത്വത്തിലെത്തിയ ഇന്ത്യൻ സംഘവും സ്ഥാനാരോഹണച്ചടങ്ങിനു സാക്ഷികളായി.

7. ബ്രിട്ടൻ–ഇസ്രയേൽ വ്യാപാരചർച്ച നിർത്തിവച്ചു: വെടിനിർത്തിയില്ലെങ്കിൽ നടപടി, ഇസ്രയേലിന് മുന്നറിയിപ്പുമായി സഖ്യകക്ഷികൾ

ഗാസയിൽ ആക്രമണം ഉടൻ നിർത്തിയില്ലെങ്കിൽ ഇസ്രയേലിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നു സഖ്യകക്ഷികളായ യുകെ, ഫ്രാൻസ്, കാനഡ എന്നീ രാജ്യങ്ങൾ മുന്നറിയിപ്പുനൽകി. ഗാസയിലെ ആക്രമണം ഭീതിദമാണെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി കിയ സ്റ്റാമർ പാർലമെന്റിൽ പറഞ്ഞതിനുപിന്നാലെ, ഇസ്രയേലുമായുള്ള വ്യാപാരചർച്ചകൾ ബ്രിട്ടൻ മരവിപ്പിച്ചു. ഗാസയിൽ സഹായമെത്തിക്കാൻ അനുവദിക്കണമെന്ന് മറ്റ് 22 രാജ്യങ്ങളും ഇസ്രയേലിനോട് ആവശ്യപ്പെട്ടു.അടിയന്തര സഹായമെത്തുന്നില്ലെങ്കിൽ 48 മണിക്കൂറിനുള്ളിൽ ഗാസയിൽ 14,000 കുഞ്ഞുങ്ങൾ മരിക്കുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ മാനുഷികസഹായവിഭാഗം മേധാവി ടോം ഫ്ലെച്ചർ മുന്നറിയിപ്പു നൽകി. മാർച്ച് 2 മുതലാണു ഗാസയിൽ ഇസ്രയേൽ സമ്പൂർണ ഉപരോധം ഏർപ്പെടുത്തിയത്. കഴിഞ്ഞദിവസം മുതൽ പരിമിതമായ അളവിൽ ഭക്ഷ്യവസ്തുക്കളുടെ വിതരണം അനുവദിച്ചിട്ടുണ്ടെങ്കിലും തീർത്തും അപര്യാപ്തമാണെന്ന് യുഎൻ ഏജൻസികൾ പറഞ്ഞു. ഇന്നലെ 100 ട്രക്കുകൾക്കുകൂടി പ്രവേശനാനുമതി നൽകി. വെടിനിർത്തൽ സമയത്തു പ്രതിദിനം 600 ട്രക്കുകളാണ് ഗാസയിലെത്തിയിരുന്നത്. ബന്ദികളെ മോചിപ്പിക്കാനുള്ള ഏകമാർഗം വെടിനിർത്തലാണെന്നും ഗാസയിലേക്കു പൂർണതോതിൽ സഹായങ്ങൾ എത്തിക്കണമെന്നും ബ്രിട്ടിഷ് പ്രധാനമന്ത്രി കിയ സ്റ്റാമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

8. ബുക്കർ ഇന്റർനാഷനൽ ബാനു മുഷ്താഖിന്; ഇന്ത്യയിലേക്ക് രണ്ടാംതവണ

ഇന്റർനാഷനൽ ബുക്കർ പ്രൈസ് കന്നഡ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ബാനു മുഷ്താഖിന്. ‘ഹാർട്ട് ലാംപ്’ എന്ന ചെറുകഥാസമാഹാരമാണ് ആറു പുസ്തകങ്ങളുടെ ചുരുക്കപ്പട്ടികയിൽനിന്ന് സമ്മാനാർഹമായത്. മാധ്യമപ്രവർത്തക കൂടിയായ ദീപ ബസ്തിയാണ് കഥാസമാഹാരം ഇംഗ്ലിഷിലേക്കു മൊഴിമാറ്റം നടത്തിയത്. മറ്റു ഭാഷകളിൽ നിന്ന് ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്യപ്പെടുന്ന പുസ്തകങ്ങൾക്കാണു ബുക്കർ ഇന്റർനാഷനൽ സമ്മാനം (55 ലക്ഷം രൂപ). രചയിതാവിനും വിവർത്തനം ചെയ്യുന്നയാൾക്കുമായി തുക പങ്കിട്ടു നൽകും. സോൾവായ് ബാലിന്റെ ‘ഓൺ ദ് കാൽക്കുലേഷൻ ഓഫ് വോള്യം വൺ’, വിൻസന്റ് ദി ലക്വയുടെ ‘സ്മോൾ ബോട്ട്’, ഹിരോമി കവകാമിയുടെ ‘അണ്ടർ ദി ഐ ഓഫ് ദ് ബിഗ് ബേഡ്’, വിൻ സെൻസോ ലാട്രോനികോയുടെ ‘പെർഫെക്ഷൻ’, ആൻ സേറയുടെ ‘എ ലെപേഡ് സ്കിൻ ഹാറ്റ്’ എന്നിവയാണു ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച മറ്റുള്ളവ.
ബാനുവിന്റെ തന്നെ ആത്മാംശത്തിൽനിന്നു പകർത്തിയ സ്ത്രീയനുഭവങ്ങളുടെ നേർക്കാഴ്ചയാണ് ‘ഹാർട്ട് ലാപ്’ എന്ന കഥാസമാഹാരത്തിലുള്ളത്. 1990 മുതൽ 2023 വരെ എഴുതിയ കഥകളിൽനിന്നു തിരഞ്ഞെടുത്ത 12 എണ്ണം. 6 കഥാസമാഹാരങ്ങളും ഒരു കവിതാ സമാഹാരവും ബാനുവിന്റേതായുണ്ട്. കർണാടക സാഹിത്യ അക്കാദമി പുരസ്കാരം, ദാനചിന്താമണി അത്തിമബ്ബ പുരസ്കാരം തുടങ്ങിയവ ബാനു മുഷ്താഖിന് മുൻപു ലഭിച്ചിട്ടുണ്ട്.
2022ലെ ഇന്റർനാഷനൽ ബുക്കർ ഹിന്ദി എഴുത്തുകാരി ഗീതാഞ്ജലി ശ്രീയുടെ ‘ടൂം ഓഫ് സാൻഡി’നായിരുന്നു.

9. ബഹിരാകാശത്തുനിന്നു തൊടുക്കുന്ന മിസൈലുകളെപ്പോലും തടുക്കും; അമേരിക്കയിൽ ‘ഗോൾഡൻ ഡോം’ ഒരുങ്ങുന്നു

അമേരിക്ക നടപ്പിലാക്കാനൊരുങ്ങുന്ന ‘ഗോൾഡൻ ഡോം’ മിസൈൽ പ്രതിരോധ സംവിധാനത്തെക്കുറിച്ച് വെളിപ്പെടുത്തി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മൂന്നു വർഷത്തിനുള്ളിൽ പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. 2,500 കോടി (ശരാശരി 2.1 ലക്ഷം കോടി രൂപ) ഡോളർ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി വേണ്ടിവരും. പദ്ധതിക്ക് 17,500 കോടി ഡോളറാണ് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്. ‘തിരഞ്ഞെടുപ്പ് ക്യാംപയിന്റെ സമയത്ത് ഈ പദ്ധതി നടപ്പിലാക്കുമെന്ന് ഞാൻ വ്യക്തമാക്കിയിരുന്നു. പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. പദ്ധതി പൂർത്തിയായാൽ, ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും, ബഹിരാകാശത്തുനിന്നും അയയ്ക്കുന്ന മിസൈലുകളെ ഫലപ്രദമായി തടയാൻ കഴിയും‌’’–ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ക്രൂസ് മിസൈലുകൾ, ബാലിസ്റ്റിക് മിസൈലുകൾ, ഹൈപ്പർസോണിക് മിസൈലുകൾ, ഡ്രോണുകൾ എന്നിവയെ പ്രതിരോധിക്കാൻ സംവിധാനത്തിനു കഴിയുമെന്ന് പെന്റഗൺ മേധാവി പീറ്റ് ഹെഗ്സെത്ത് പറഞ്ഞു. ആണവായുധങ്ങളെയും പ്രതിരോധിക്കാനാകും. ഇസ്രയേലിന്റെ അയൺ ഡോം പ്രതിരോധ സംവിധാനത്തെ മാതൃകയാക്കിയാണ് ഗോൾഡൻ ഡോം എന്ന പേരു നൽകിയത്. ഇസ്രയേലിലേക്ക് ശത്രുരാജ്യങ്ങൾ തൊടുത്തുവിട്ട ആയിരക്കണക്കിന് റോക്കറ്റുകളെയാണ് അയൺഡോം ഫലപ്രദമായി തടഞ്ഞത്. എന്നാൽ, ഇതിൽനിന്നും വിഭിന്നമായ ഭീഷണിയാണ് അമേരിക്ക നേരിടുന്നത്. ചൈന, റഷ്യ, ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങളുടെ ആധുനിക ആയുധങ്ങളാണ് അമേരിക്കയ്ക്ക് വെല്ലുവിളി.

10. 11 ആഴ്ച നീണ്ട ഉപരോധത്തിന് വിട, ഭക്ഷണപ്പൊതികളുമായി ട്രക്കുകൾ ഗാസയിലേക്ക്

ഈജിപ്ത് വഴിയുള്ള ട്രക്കുകൾക്ക് ഇസ്രയേൽ ഏർപ്പെടുത്തിയ ഉപരോധം അവസാനിപ്പിച്ചതോടെ ഗാസയിലേക്ക് ഭക്ഷണം എത്തി തുടങ്ങി. ബ്രെഡും ബേബി ഫുഡും അടക്കമുള്ള സാധനങ്ങളാണ് എത്തിച്ച് തുടങ്ങിയത്. 11 ആഴ്ചക്കാലം ഇസ്രയേൽ ഏർപ്പെടുത്തിയ ഉപരോധം കാരണം ഗാസയിൽ പട്ടിണി അതിരൂക്ഷമായിരുന്നു. എന്നാൽ വ്യാഴാഴ്ച മുതൽ ട്രക്കുകൾ കടന്നുപോകാൻ ഇസ്രയേൽ അനുമതി നൽകുകയായിരുന്നു. ഭക്ഷണത്തിന് പുറമെ മെ‍ഡിക്കൽ ഉപകരണങ്ങളും ഗാസയിലേക്ക് എത്തിച്ചുതുടങ്ങിയിട്ടുണ്ട്. 100 ട്രക്കുകൾക്കാണ് ഗാസയിലേക്ക് പ്രവേശിക്കാൻ ഇസ്രയേൽ അനുമതി നൽകിയിരിക്കുന്നത്. മാർച്ചിലാണ് ഗാസയിലേക്കുള്ള എല്ലാ സാധനങ്ങൾക്കും മേൽ ഇസ്രയേൽ ഉപരോധം ഏർപ്പെടുത്തിയത്. ഇതോടെ ഗാസയിലെ 2.3 ദശലക്ഷം ജനങ്ങളിൽ നാലിലൊന്ന് പേരും പട്ടിണിയിലായെന്നാണ് ഐക്യരാഷ്ട്ര സംഘടന പറയുന്നത്. 2023 ഒക്ടോബർ 7ന് ആരംഭിച്ച യുദ്ധത്തിന്റെ പിന്നാലെ ഗാസയിൽ മാത്രം 53,600 പേർ കൊല്ലപ്പെട്ടതായാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. മേഖലയിലെ കുട്ടികൾക്കിടയിൽ പോഷകാഹാരക്കുറവിന്റെ ലക്ഷണങ്ങൾ വ്യാപകമാണെന്നും വിവിധ മനുഷ്യാവകാശ സംഘടനകൾ പറയുന്നു.

11. ഷാഗോസ് ദ്വീപുകൾ മൊറീഷ്യസിന്; ഉടമ്പടി ഒപ്പുവച്ചു.

ഇന്ത്യൻ സമുദ്രത്തിൽ ബ്രിട്ടന്റെ കൈവശമുള്ള ഷാഗോസ് ദ്വീപുകൾ മൊറീഷ്യസിനു വിട്ടുനൽകുന്ന ഉടമ്പടി വെള്ളിയാഴ്ച ഒപ്പുവച്ചു. ബ്രിട്ടിഷ് പ്രധാനമന്ത്രി കിയ സ്റ്റാമറും മൊറീഷ്യസ് പ്രധാനമന്ത്രി നവീൻ റാംഗുലാമുമാണ് കരാർ ഒപ്പിട്ടത്. ഇന്ത്യൻ സമുദ്രത്തിൽ ഏകദേശം 60 ദ്വീപുകൾ ചേർന്നതാണ് ഷാഗോസ്. ഇതിലെ ഏറ്റവും വലിയ ദ്വീപായ ഡീഗോ ഗാർസ്യ 99 വർഷത്തേക്ക് ബ്രിട്ടന്റെ ഉടമസ്ഥതയിൽ തുടരും. ഇവിടെ ബ്രിട്ടന്റെയും യുഎസിന്റെയും സംയുക്ത വ്യോമ– നാവികതാവളമുണ്ട്. 1814 മുതൽ ബ്രിട്ടനാണ് ഷാഗോസ് ദ്വീപുകളും മൊറീഷ്യസും ഭരിച്ചിരുന്നത്. 1965ൽ മൊറീഷ്യസിനെയും ഷാഗോസ് ദ്വീപുകളെയും രണ്ടായി വിഭജിച്ചു. 1968ൽ മൊറീഷ്യസിനു സ്വാതന്ത്ര്യം നൽകി. ഷാഗോസ് ദ്വീപുകൾ ‘ബ്രിട്ടിഷ് ഇന്ത്യൻ ഓഷ്യൻ ടെറിട്ടറി’ എന്ന പേരിൽ കൈവശം വച്ചു. രാജ്യാന്തര നീതിന്യായ കോടതിയാണ് 2019ൽ ഷാഗോസ് ദ്വീപ് മൊറീഷ്യസിനു തിരിച്ചുകൊടുക്കണമെന്നു നിർദേശിച്ചത്.

എഴുപതുകളുടെ തുടക്കത്തിൽ ഷാഗോസിയൻസ് എന്നറിയപ്പെടുന്ന ഇവിടത്തെ രണ്ടായിരത്തോളം നാട്ടുകാരെ ഡീഗോ ഗാർസ്യ സൈനികത്താവളം നിർമിക്കുന്നതിനായി മൊറീഷ്യസിലേക്കും സെയ്ഷൽസിലേക്കും മാറ്റി. കുടിയൊഴിക്കപ്പെട്ടവർ യുകെ കോടതിയിൽ നിയമപോരാട്ടം നടത്തിവരികയായിരുന്നു.

12. വെസ്റ്റ് ബാങ്കിൽ നയതന്ത്ര സംഘത്തിനുനേരെ വെടിയുതിർത്ത് ഇസ്രയേൽ സൈന്യം

അധിനിവേശ വെസ്റ്റ്ബാങ്കിലെ ജെനിൻ അഭയാർഥിക്യാംപ് സന്ദർശനത്തിനിടെ, വിദേശ നയതന്ത്രപ്രതിനിധികളുടെ സംഘത്തിനുനേരെ ഇസ്രയേൽ സൈനികർ വെടിയുതിർത്ത സംഭവത്തെ യൂറോപ്യൻ രാജ്യങ്ങൾ അപലപിച്ചു. ഫ്രാൻസും ഇറ്റലിയും ഇസ്രയേൽ അംബാസഡർമാരെ വിളിച്ചുവരുത്തി വിശദീകരണം തേടി. നയതന്ത്രസംഘം അംഗീകൃതവഴിയിൽനിന്നു മാറി മറ്റൊരു മേഖലയിൽ പ്രവേശിച്ചപ്പോൾ അവരെ മടക്കിവിടാനാണ് മുന്നറിയിപ്പുവെടിയുതിർത്തതെന്ന് ഇസ്രയേൽ സൈന്യം പ്രതികരിച്ചു. വെടിയൊച്ച കേട്ടതോടെ നയതന്ത്രപ്രതിനിധികൾ വാഹനങ്ങളിലേക്ക് ഓടുന്നതിന്റെ വിഡിയോ പുറത്തുവന്നു. പ്രകോപനമില്ലാത്ത വെടിവയ്പിനെ ഇസ്രയേലിന്റെ ഉറച്ചസഖ്യകക്ഷിയായ ജർമനിയും അപലപിച്ചു. ജെനിൻ നഗരത്തിലെ പലസ്തീൻ അഭയാർഥിക്യാംപിലെ സ്ഥിതി നിരീക്ഷിക്കാനാണ് 20 രാജ്യങ്ങളിൽനിന്നുള്ള നയതന്ത്രപ്രതിനിധികളുടെ സംഘം വെസ്റ്റ് ബാങ്ക് സന്ദർശിച്ചത്. ഇന്ത്യയുടെ പ്രതിനിധി സംഘത്തിലില്ലായിരുന്നു.

അതേസമയം ഗാസയോട് ഇസ്രയേൽ കരുണ കാണിക്കണമെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനം. ലോകാരോഗ്യ സംഘടനയുടെ വാർഷിക അസംബ്ലിയിൽ നടത്തിയ വൈകാരിക പ്രസംഗത്തിലായിരുന്നു ടെഡ്രോസിന്റെ പരാമർശം.

13. ജർമനിയിലെ ഹാംബുർഗ് സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ കത്തിയാക്രമണം, 12 പേർക്ക് പരുക്ക്; യുവതി അറസ്റ്റിൽ

ജർമനിയിൽ ഹാംബുര്‍ഗിലെ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ കത്തിയാക്രമണത്തിൽ 12 പേർക്കു പരുക്ക്. ഇവരിൽ ആറു പേരുടെ നില അതീവഗുരുതരമാണെന്നും മൂന്നു പേരുടെ നില ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു. സ്ഥലത്തു നിന്ന് 39 വയസുള്ള യുവതിയെ അറസ്റ്റു ചെയ്തു. പ്ലാറ്റ്ഫോമിലുണ്ടായിരുന്ന ആളുകളെയാണ് അക്രമി ലക്ഷ്യമിട്ടതെന്നും ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു. പ്രാദേശിക സമയം വൈകിട്ട് ആറോടെയാണ് സംഭവം. ഇതേതുടർന്ന് നാലു ട്രാക്കുകൾ അടച്ചെന്നും ദീർഘദൂര ട്രെയിനുകൾ വൈകിയെന്നും അധികൃതർ അറിയിച്ചു.

14. ഉദ്ഘാടന ദിവസം തകർന്ന് പുതിയ യുദ്ധക്കപ്പൽ; കലിപ്പിൽ കിം: ‘ഇത് ക്രിമിനൽ കുറ്റം, അശ്രദ്ധ’

പുതിയ യുദ്ധക്കപ്പലിന്റെ അവതരണം ‘വെള്ളത്തിലായതിന്റെ’ കലിപ്പിൽ ഉത്തര കൊറിയൻ പരമോന്നത നേതാവ് കിം ജോങ് ഉൻ. വ്യാഴാഴ്ച പുതിയ യുദ്ധക്കപ്പല്‍ കടലിൽ ഇറക്കുന്നതിനിടെ സംഭവിച്ച അപകടത്തെ ക്രിമിനൽ പ്രവർത്തിയെന്നാണ് കിം ജോങ് ഉൻ വിശേഷിപ്പിച്ചത്. അപകടത്തെ തുടർന്ന് യുദ്ധക്കപ്പലിന്റെ ഒരു ഭാഗം തകർന്നിരുന്നു. ഇതോടെയാണ് ഇതിനെ ക്രിമിനൽ നടപടിയെന്നാണ് കിം വിശേഷിപ്പിച്ചത്. ജൂണിൽ നടക്കുന്ന വർക്കേഴ്സ് പാർട്ടിയുടെ പ്ലീനറി സമ്മേളനത്തിനു മുൻപ് 5,000 ടൺ ഭാരമുള്ള യുദ്ധക്കപ്പൽ പൂർവ സ്ഥിതിയിലാക്കണമെന്നും കിം ഉത്തരവിട്ടിട്ടുണ്ട്. അപകടത്തിൽ കപ്പലിന്റെ അടിത്തട്ടിന് സാരമായ കേടുപാടുകൾ സംഭവിച്ചതായും ആളപായമോ പരുക്കുകളോ ഉണ്ടായിട്ടില്ലെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കിഴക്കൻ തുറമുഖ നഗരമായ ചോങ്‌ജിനിലെ ഒരു കപ്പൽശാലയിലായിരുന്നു വ്യാഴാഴ്ച അപകടം നടന്നത്. കഴിഞ്ഞ നവംബറിൽ, ഒരു സൈനിക ഉപഗ്രഹം ആകാശത്തു വച്ച് പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥരെ കിം വിമർശിച്ചിരുന്നു. അതേസമയം തകർന്ന കപ്പൽ ഒരു വശത്തേക്കു മറിഞ്ഞു കിടക്കുകയാണെന്നാണ് ദക്ഷിണ കൊറിയൻ സൈന്യം പറയുന്നത്. എഴുപതിലധികം മിസൈലുകൾ വഹിക്കാൻ ശേഷിയുള്ള യുദ്ധക്കപ്പലാണ് തകർന്നിരിക്കുന്നത്. കിം ജോങ് ഉൻ ഉദ്ഘാടനം നിർവഹിച്ച് ആഴ്ചകൾക്ക് ശേഷമാണ് അപകടം സംഭവിച്ചതെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

15. സന്യാസിനി സഭകളുടെ വത്തിക്കാൻ സെക്രട്ടറിയായി സിസ്റ്റർ ടിസിയാന

ആഗോള സന്യാസിനി സഭകളുടെ വത്തിക്കാൻ ഓഫിസ് (ഡികാസ്റ്ററി) സെക്രട്ടറിയായി സിസ്റ്റർ ടിസിയാന മെർലെറ്റിയെ ലിയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു. പാപ്പാപദവി ഏറ്റെടുത്തശേഷമുള്ള ആദ്യ നിയമനമാണിത്. ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് ഓഫ് ദ് പുവർ സന്യാസിനിസഭയുടെ മുൻ സുപ്പീരിയർ ജനറലും കാനൻ നിയമ വിദഗ്ധയുമാണു മെർലെറ്റി. ഈ കാര്യാലയത്തിന്റെ പ്രഥമ വനിതാ അധ്യക്ഷയായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ച സിസ്റ്റർ സിമോണ ബ്രംബില്ല കഴിഞ്ഞാൽ രണ്ടാമത്തെ ഉയർന്ന പദവിയാണിത്. ‌സാൻ ഡിയേഗോയിലെ ബിഷപ് ആയി സഹായമെത്രാൻ മൈക്കൽ ഫാമിനെ (58) നിയമിച്ചു.

16.റഷ്യ–യുക്രെയ്ൻ; തടവുകാരുടെ കൈമാറ്റം തുടങ്ങി

റഷ്യയും യുക്രെയ്നും തടവുകാരെ പരസ്പരം കൈമാറിത്തുടങ്ങി. 3 വർഷത്തിനിടെ ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ടു നടന്ന ആദ്യ ചർച്ചയിലെ തീരുമാനപ്രകാരമാണിത്. കൈമാറ്റം ഒരുഘട്ടം പൂർത്തിയായതായും ഇതു വലിയൊരു തീരുമാനത്തിലേക്കു വഴിയൊരുക്കാൻ സാധ്യതയുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചെങ്കിലും കൈമാറ്റം നടന്നുകൊണ്ടിരിക്കുകയാണെന്നാണ് ഇരു രാജ്യങ്ങളിലെയും സൈനിക വൃത്തങ്ങൾ അറിയിച്ചത്. 1000 യുദ്ധത്തടവുകാരെ കൈമാറാനാണ് ഇസ്തംബുളിൽ കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ ഇരു രാജ്യങ്ങളും സമ്മതിച്ചത്. അടുത്ത ചർച്ചയുടെ കാര്യത്തിൽ തീരുമാനമായില്ലെന്ന് റഷ്യൻ വിദേശകാര്യമന്ത്രി പറഞ്ഞു. വത്തിക്കാനിൽ ചർച്ച നടത്താമെന്ന ഇറ്റലിയുടെ നിർദേശം റഷ്യ തള്ളി.

തയ്യാറാക്കിയത്: സ്റ്റെഫി ദിപിൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ