കൊല്ലം: ഭക്ഷ്യവിഷബാധയെ തുടർന്നു ഛർദിയെ കുഴഞ്ഞുവീണ സ്വകാര്യ ബാങ്ക് ജീവനക്കാരി മരിച്ചു. കൊല്ലം കാവനാട് മണിയത്ത് മുക്ക് മുള്ളിക്കാട്ടിൽ ശ്യാം കുമാറിന്റെ ഭാര്യ ദീപ്തിപ്രഭ (45)യാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം. ഛർദി അനുഭവപ്പെട്ട ഭർത്താവും മകനും ആശുപത്രിയിൽ ചികിത്സ തേടി.
കഴിഞ്ഞ ദിവസം വാങ്ങിയ ചൂരമീൻ കറിവച്ചു കഴിച്ചതിനെത്തുടർന്ന് ശ്യാംകുമാറിനും മകൻ അർജുൻ ശ്യാമിനും രാവിലെ മുതൽ ഛർദി തുടങ്ങിയിരുന്നു. എന്നാൽ, ആ സമയത്ത് പ്രശ്നങ്ങളൊന്നുമില്ലാതിരുന്ന ദീപ്തിപ്രഭ പതിവു പോലെ രാവിലെ ശക്തികുളങ്ങരയിലെ ബാങ്കിൽ ജോലിക്ക് പോയി. വൈകിട്ട് ഭർത്താവ് എത്തി കൂട്ടിക്കൊണ്ടു തിരികെ വീട്ടിൽ വന്നയുടനെ ദീപ്തിപ്രഭയും ഛർദിച്ചു കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.