തൃശ്ശൂർ ;ബി.ജെ.പി.ക്ക് സംസ്ഥാനത്തുനിന്ന് ആദ്യ എം.പി.യെ സമ്മാനിച്ച, കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ മണ്ഡലം ബജറ്റില്‍ പരിഗണിക്കപ്പെടുമെന്ന പ്രതീക്ഷ വെറുതെയായി. സുരേഷ്‌ഗോപി തന്റെ തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ ചിലതെങ്കിലും പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍.
തീര്‍ഥാടനടൂറിസം സര്‍ക്യൂട്ട് പദ്ധതിയായിരുന്നു ഇതില്‍ പ്രധാനം. പ്രസാദം പദ്ധതിയിലുള്‍പ്പെടുത്തി ഗുരുവായൂര്‍, ഇരിങ്ങാലക്കുട, കൂടല്‍മാണിക്യം, തൃപ്രയാര്‍ ശ്രീരാമക്ഷേത്രം, വടക്കുന്നാഥക്ഷേത്രം എന്നിവയ്ക്ക് സഹായം ലഭ്യമാകുമെന്നും പ്രതീക്ഷയുണ്ടായിരുന്നു. പ്രധാനമന്ത്രി തൃപ്രയാര്‍ ക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍ നവീകരണപദ്ധതികള്‍ക്കായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് 100 കോടിയുടെ സഹായത്തിനു നിവേദനം നല്‍കിയിരുന്നു.
മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന് സഹായമായ പദ്ധതികള്‍ പ്രഖ്യാപിച്ചേക്കുമെന്ന മലയോരജനതയുടെ പ്രതീക്ഷയും അസ്ഥാനത്തായി. ഗുരുവായൂര്‍-തിരുനാവായ റെയില്‍വേ ലൈന്‍, ഗുരുവായൂര്‍ തീര്‍ഥാടക സ്റ്റേഷന്‍ പ്രഖ്യാപനം, മുസിരിസ് പൈതൃകപദ്ധതിക്ക് സഹായം തുടങ്ങിയവയും പ്രതീക്ഷിച്ചിരുന്നെങ്കിലും ഒന്നും കിട്ടിയില്ല.”