Monday, September 30, 2024
Homeകേരളംസിദ്ദിഖിന് സിം കാര്‍ഡും ഡോങ്കിളും എത്തിച്ചവരെയാണ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതെന്ന് പോലീസ്; വീണ്ടും വിളിപ്പിക്കും, വിട്ടയച്ചത് നോട്ടീസ്...

സിദ്ദിഖിന് സിം കാര്‍ഡും ഡോങ്കിളും എത്തിച്ചവരെയാണ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതെന്ന് പോലീസ്; വീണ്ടും വിളിപ്പിക്കും, വിട്ടയച്ചത് നോട്ടീസ് നൽകിയ ശേഷം.

കൊച്ചി: ബലാത്സംഗ കേസിലെ പ്രതി സിദ്ദിഖിന്റെ മകന്‍ ഷഹീന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് നോട്ടീസ് നല്‍കി വിട്ടയച്ചതായി പ്രത്യേക അന്വേഷണ സംഘം.

സിദ്ദിഖിനെ ഒളിവില്‍ കഴിയാൻ സഹായിച്ചെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തതെന്നും സിദ്ദിഖിന് സിം കാര്‍ഡും ഡോങ്കിളും എത്തിച്ചത് ഇവരാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

ബലാത്സംഗ കേസിലെ പ്രതി നടന്‍ സിദ്ദിഖിനെ പിടികൂടാന്‍ തീവ്രശ്രമങ്ങളാണ് പ്രത്യേക അന്വേഷണ സംഘം നടത്തുന്നത്. നാളെ സുപ്രീംകോടതിയില്‍ കേസ് പരിഗണിക്കുന്നതിന് മുമ്പ് നടനെ പിടികൂടാന്‍ സാധിക്കുമോ എന്നറിയാനാണ് പോലീസിന്റെ ശ്രമം.

ഇതിന്റെ ഭാഗമായാണ് നടന്റെ മകന്റെ ഷഹീന്റെ സുഹൃത്തുക്കളെ പോലീസ് ഇന്ന് കസ്റ്റഡിയില്‍ എടുത്തത്. ഈ നടപടി വിവാദമായിരുന്നു. മാധ്യമങ്ങളില്‍ വാര്‍ത്ത വരികയും കുടുംബം കമ്മീഷണര്‍ക്ക് പരാതി നല്‍കുകയും ചെയ്ത പശ്ചാത്തലത്തില്‍ സംഭവത്തില്‍ വിശദീകരണവുമായി കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം രംഗത്തെത്തി.

സിദ്ദിഖിനെ ഒളിവില്‍ കഴിയാൻ സഹായിച്ചെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തതെന്നും സിദ്ദിഖിന് സിം കാര്‍ഡും ഡോങ്കിളും എത്തിച്ചത് ഇവരാണെന്നും അന്വേഷണ സംഘം പ്രതികരിച്ചു.

സിദ്ദിഖ് സിം കാര്‍ഡുകള്‍ മാറി മാറി ഉപയോഗിക്കുന്നുണ്ട്. ഇതേകുറിച്ച് ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിലെടുത്തത്. നിലവില്‍ ഷഹീന്റെ രണ്ട് സുഹൃത്തുക്കളെയും വിട്ടയച്ചു. വീണ്ടും വിളിപ്പിക്കുമെന്നും അന്വേഷണം സംഘം അറിയിച്ചു.

ബലാത്സംഗ കേസില്‍ ഒളിവില്‍ കഴിയുന്ന സിദ്ദിഖിന്റെ മകന്‍ ഷഹീന്റെ സുഹൃത്തുക്കളും കൊച്ചി സ്വദേശികളുമായ നാഹി, പോള്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

ഇന്ന് പുലര്‍ച്ചെ 4.15 നും 5.15 നും ഇടയില്‍ ഇവരുടെ വീടുകളിലെത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സിദ്ദിഖ് എവിടെയെന്ന് ചോദിച്ചാണ് പുലര്‍ച്ചെ പൊലീസ് സംഘം പോളിനെയും നാഹിയെയും കസ്റ്റഡിയിലെടുത്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു

നടപടിക്രമം പാലിക്കാതെ പുലര്‍ച്ചെ ഉണ്ടായ പൊലീസ് കസ്റ്റഡിക്കെതിരെ ഇവര്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. യുവാക്കളെ കുറിച്ച് വിവരമൊന്നും ഇല്ലെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു. സിദ്ദിഖിന്റെ ഫോണ്‍ ഇപ്പോഴും സ്വിച്ച്ഡ് ഓഫാണ്. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കൊച്ചിയില്‍ തന്നെ വിവിധ ഇടങ്ങളിലായാണ് നടന്‍ ഒളിവില്‍ കഴിയുന്നത്. ആദ്യം തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയ അന്വേഷണ സംഘം ഇപ്പോള്‍ നടപടികളുടെ വേഗത കുറച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ ആരോപണം.

അതേസമയം ബലാത്സംഗ കേസില്‍ സുപ്രീംകോടതിയിലെ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷക്കെതിരെയുള്ള നീക്കവും സര്‍ക്കാര്‍ ശക്തമാക്കിയിട്ടുണ്ട്. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി സംസ്ഥാനത്തിനായി ഹാജരാകും.ഡല്‍ഹിയില്‍ എത്തിയ മെറിന്‍ ഐപിഎസും ഐശ്വര്യ ഭട്ടിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. അന്വേഷണ വിശദംശങ്ങള്‍ അറിയിച്ചു.

കോടതിയില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ചയായി. സംസ്ഥാനത്തിന്റെ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറും കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു.

ഇതിനിടെ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതിയില്‍ ഒരു തടസ്സ ഹര്‍ജി കൂടി എത്തിയിട്ടുണ്ട്. പൊതു പ്രവര്‍ത്തകാനായ നവാസാണ് ഫയല്‍ ചെയ്തത്. നവാസിനായി അഭിഭാഷകരായ ശ്രീറാം പറക്കാട്ട്, സതീഷ് മോഹനന്‍ എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments