തിരുവനന്തപുരം: ബംഗ്ലാദേശ് സ്വദേശിയായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വകുപ്പ് മേധാവിക്ക് സസ്‌പെന്‍ഷന്‍. കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിലെ അക്വാട്ടിക് ബയോളജി വകുപ്പ് മേധാവി ഡോ. എസ് എം റാഫിയെയാണ് സസ്പെൻഡ് ചെയ്തത്. വകുപ്പ് മേധാവി സ്ഥാനത്ത് നിന്ന് നീക്കാനും ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.
ആരോപണ വിധേയനായ അധ്യാപകൻ സ്ഥിരമായി മദ്യപിച്ച് ക്യാമ്പസിൽ വരാറുണ്ടെന്നും മദ്യപിച്ച് കാറോടിച്ച് ക്യാമ്പസിൽ അപകടം വരുത്തിയിട്ടുണ്ടെന്നും യൂണിയൻ ചെയർമാനും പരാതി നൽകിയിരുന്നു. ഐസിസിആര്‍ സ്കോളർഷിപ്പോടെ ഇന്റർനാഷണൽ റിലേഷൻ സ്റ്റഡീസ് പഠിക്കുന്ന വിദ്യാർത്ഥിയുടെ പരാതിയിൽ ക്യാമ്പസ് ഡയറക്ടർ അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയിരുന്നു.
ചൊവ്വാഴ്ച നടന്ന സിൻഡിക്കേറ്റ് യോഗത്തിൽ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേൽ പ്രത്യേക അജണ്ടയായി ഈ വിഷയം പരിഗണിച്ചു. തുടർന്ന് ചർച്ചയ്ക്ക് ശേഷമാണ് നടപടിയെടുത്തത്. അന്വേഷണത്തിന് സിൻഡിക്കേറ്റിന്റെ മൂന്നംഗ ഉപസമിതിയെ നിയോഗിക്കാനും അക്വാട്ടിക് ബയോളജി പ്രൊഫസർ എ ബിജുകുമാറിന് വകുപ്പ് മേധാവിയുടെ ചുമതല നൽകാനും സിൻഡിക്കേറ്റ് തീരുമാനിച്ചു. മൂന്ന് വർഷം മുൻപാണ് റാഫിയെ അസോസിയേറ്റ് പ്രൊഫസറായി സർവകലാശാല നേരിട്ട് നിയമിച്ചത്.