ഗുരുവായൂർ ക്ഷേത്രത്തിൽ വർധിച്ചു വരുന്ന തിരക്ക് പരിഗണിച്ച് ഭക്തർക്ക് കൂടുതൽ സൗകര്യം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ഗുരുവായൂർ ക്ഷേത്രം നാലമ്പലത്തിന്റെ വാതിൽ വീതി കൂട്ടാൻ ആലോചന.
ദേവസ്വത്തിന്റെ നിർദേശമനുസരിച്ച് വാസ്തു ശാസ്ത്ര ആചാര്യൻ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് ഇന്നലെ ക്ഷേത്രത്തിലെത്തി പരിശോധിച്ച് അളവുകൾ രേഖപ്പെടുത്തി.
കൊടിമരത്തിനും വലിയ ബലിക്കല്ലിനും മുന്നിലൂടെ നാലമ്പലത്തിലേക്ക് പ്രവേശിക്കുന്ന വാതിലിനും വാതിൽമാട ഇടനാഴിക്കും 4 അടി വീതി മാത്രമാണുള്ളത്.
ഇരു വശങ്ങളിലേക്കും ഒന്നേകാൽ അടി വീതം വീതി കൂട്ടി വാതിലിന് ആറര അടി വീതിയാക്കാനാണ് ആലോചന.
വടക്കു ഭാഗത്തെ നിലവിലെ വാതിലിന് സമാന്തരമായി മറ്റൊരു വാതിൽ സ്ഥാപിക്കുന്നതും പരിഗണിക്കും. കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് നൽകുന്ന നിർദേശത്തിന് അനുസരിച്ച് ദേവസ്വം ഭരണസമിതി തീരുമാനം എടുക്കും.
വാതിലിന് വീതി കുറവായതിനാൽ തിരക്കു മൂലം ഭക്തർക്ക് നാലമ്പലത്തിലേക്ക് പ്രവേശിക്കാൻ ഏറെ പ്രയാസമാണ്. ക്യൂ ഇവിടെ എത്തുമ്പോൾ വേഗത കുറഞ്ഞ് ഭക്തരുടെ കാത്തുനിൽപ്പ് സമയം കൂടുന്നു. നാലമ്പലത്തിൽ പുറത്തേക്ക് പോകാനുള്ള വടക്കു ഭാഗത്തെ ഏക വാതിലിനും വീതി കുറവാണ്.