ആലുവയിൽ നിന്ന് ഒരു മാസം പ്രായമായ കുട്ടിയെ തട്ടിക്കൊണ്ടുപോയ ഇതര സംസ്ഥാനക്കാർ അറസ്റ്റിൽ. ആസാം സ്വദേശിയും ഭിന്ന ലിംഗക്കാരിയുമായ റിങ്കി (20) സുഹൃത്ത് ആസാം നാഗോൺ സ്വദേശിയുമായ റാഷിദുൽ ഹഖ് (29) എന്നിവരെയാണ് ആലുവ പോലീസ് രണ്ട് മണിക്കൂർ നേരത്തെ സാഹസികമായ അന്വേഷണത്തിനൊടുവിൽ പിടികൂടിയത്.
ബീഹാർ സ്വദേശിനിയുടെ ഒരു മാസം പ്രായമായ ആൺകുട്ടിയെയാണ്
തട്ടിയെടുത്തത്. കുട്ടിയെ തട്ടിക്കൊണ്ടു പോയി 70000 രൂപ ആവശ്യപ്പെട്ടതായി 14 ന് രാത്രി 8 മണിയോടെയാണ് സ്റ്റേഷനിൽ വിവരം ലഭിക്കുന്നത്. തുടർന്ന് പോലീസ് പാർട്ടി ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ക്രൈം ഗാലറിയിലെ ഭിന്ന ലിംഗക്കാരുടെ ഫോട്ടോ പരാതിക്കാരിയെ കാണിച്ചു. ഇവർ ആളെ തിരിച്ചറിഞ്ഞു.
തുടർന്ന് റിങ്കി താമസിച്ചിരുന്ന വാടകവീട്ടിൽ എത്തിയെങ്കിലും അവർ കുട്ടിയുമായി കടന്നിരുന്നു. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന അന്വേഷണത്തിന് മേൽനോട്ടം വഹിച്ചു. നിരവധി സി സി ടിവി ക്യാമറകൾ പരിശോധിച്ചു. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻ്റ്, എയർ പോർട്ട് പരിസരം, ജില്ലാ അതിർത്തികൾ, ഇവർ തങ്ങാനിടയുള്ള സ്ഥലങ്ങൾ എന്നിവിടങ്ങൾ അരിച്ചുപെറുക്കി പരിശോധ നടത്തി.
തുടർന്ന് രാത്രി കൊരട്ടി ഭാഗത്ത് വച്ച് പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിർത്തി പ്രതികളെ പിടികൂടുകയായിരുന്നു.
കുട്ടിയെ തൃശൂരിൽനിന്നും ആസാമിലേക്ക് കൊണ്ടു പോകുവാനാണ് പ്രതികൾ ലക്ഷ്യമിട്ടിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.