കൊച്ചി: മലയാളികളുടെ ഇഷ്ട ഭക്ഷണങ്ങളിൽ ഒന്നാണ് പൊറോട്ടയും ബീഫ് ഫ്രൈയും. ഹോട്ടലുകളിൽ നിന്ന് ബീഫ് ഫ്രൈ ഓർഡർ ചെയ്താൽ അതിനോടൊപ്പം ഗ്രേവി കൂടി ആവശ്യപ്പെടുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ ഈ ഗ്രേവി സൗജന്യമല്ലെന്നാണ് ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ വ്യക്തമാക്കുന്നത്. ബീഫ് ഫ്രൈയും പൊറോട്ടയും ഓർഡർ ചെയ്തപ്പോൾ തനിക്ക് ഗ്രേവി സൗജന്യമായി നൽകിയില്ലെന്ന് കാട്ടി നൽകിയ പരാതി നിലനിൽക്കില്ലെനന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമീഷനാണ് വിധിച്ചത്.
എറണാകുളം സ്വദേശിയായ ഷിബു എന്നയാൾ കോലഞ്ചേരി പത്താം മൈലിലെ ഒരു റസ്റ്ററൻ്റിനെതിരെ നൽകിയ പരാതിയിലാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ്റെ നിരീക്ഷണം. പരാതി പരിഗണനാർഹമല്ലെന്ന് വ്യക്തമാക്കി കമ്മീഷൻ ഇത് നിരാകരിക്കുകയായിരുന്നു. 2024 നവംബർ മാസത്തിൽ നടന്ന സംഭവത്തിലെ പരാതിയാണ് കോടതി തള്ളിയിരിക്കുന്നത്.
ഷിബുവും സുഹൃത്തും റസ്റ്ററൻ്റിലെത്തി ബീഫ് ഫ്രൈയും പൊറോട്ടയും ഓർഡർ നൽകുകയായിരുന്നു. ഓർഡർ ചെയ്ത ഭക്ഷണത്തോടൊപ്പം ഗ്രേവി ആവശ്യപ്പെട്ടപ്പോൾ അത് നൽകാനാവില്ലെന്ന് ഹോട്ടലുടമ അറിയിച്ചു. ഇതേത്തുടർന്നാണ് കുന്നത്തുനാട് താലൂക്ക് സപ്ലൈ ഓഫീസർക്ക് പരാതി നൽകിയത്. താലൂക്ക് സപ്ലൈ ഓഫീസറും, ഫുഡ് സേഫ്റ്റി ഓഫീസറും അന്വേഷണം നടത്തി ഗ്രേവി കൊടുക്കുക എന്നത് സ്ഥാപനത്തിൻ്റെ നയമല്ലെന്നു റിപ്പോർട്ട് നൽകി. ഇതോടെ ഷിബു കമ്മീഷനെ സമീപിക്കുകയായിരുന്നു
ഭക്ഷണത്തിൻ്റെ ഗുണമേന്മയെക്കുറിച്ചോ അളവിലോ സുരക്ഷയിലോ എന്നിവയിലൊന്നും പരാതിയൊന്നും ഉണ്ടായിരുന്നില്ല. ഓർഡർ ചെയ്ത ഭക്ഷണത്തോടൊപ്പം ഗ്രേവി നൽകിയില്ല എന്നത് മാത്രമായിരുന്നു പരാതി. എന്നാൽ സൗജന്യമായി ഗ്രേവി നൽകാമെന്ന് റെസ്റ്ററൻ്റ് വാഗ്ദാനം നൽകുകയോ അതിനായി പണം ഈടാക്കുകയോ ചെയ്തിട്ടില്ലെന്ന് കമ്മീഷൻ നിരീക്ഷിച്ചു.
2019ലെ ഉപഭോക്തൃ സംരക്ഷണ നിയമം – സെക്ഷൻ 2 (11) അനുസരിച്ച് സേവനത്തിലെ ന്യൂനത എന്നാൽ, നിലവിലുള്ള ഏതെങ്കിലും നിയമ പ്രകാരമോ അല്ലെങ്കിൽ എതിർ കക്ഷിയുടെ വാഗ്ദാന പ്രകാരമോ നിഷ്കർഷിച്ചിട്ടുള്ള സേവനങ്ങളുടെ ഗുണമേന്മ, അളവ്, സുരക്ഷ എന്നിവയിൽ സംഭവിച്ചിട്ടുള്ള ന്യൂനതയാണെന്ന് ഡിബി ബിനു അധ്യക്ഷനും, വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളായ ബെഞ്ച് വ്യക്തമാക്കി.
ഈ സാഹചര്യത്തിൽ, ഗ്രേവി നൽകേണ്ടതിന് എന്തെങ്കിലും നിയമപരമായതോ അല്ലെങ്കിൽ കരാറിലൂടെയോ ബാധ്യത ഹോട്ടലുടമയ്ക്ക് ഉണ്ടെന്ന് തെളിയിക്കാൻ പരാതിക്കാരന് കഴിഞ്ഞില്ല. അതുകൊണ്ട്, പൊറോട്ടയും ബീഫും നൽകുമ്പോൾ ഗ്രേവി സൗജന്യമായി നല്കാത്തത് സേവന ന്യൂനതയായി പരിഗണിക്കാനാവില്ലെന്ന് ഹോട്ടൽ ഉടമയ്ക്കെതിരായ പരാതി നിരസിച്ച് കൊണ്ടുള്ള ഉത്തരവിൽ കമീഷൻ വ്യക്തമാക്കി.