Logo Below Image
Sunday, June 22, 2025
Logo Below Image
Homeഇന്ത്യസംഘര്‍ഷം രൂക്ഷമാക്കാന്‍ പാക്കിസ്ഥാന്‍ നടത്തിയ ശ്രമങ്ങളെ ആനുപാതികമായി നേരിട്ട് ഇന്ത്യ

സംഘര്‍ഷം രൂക്ഷമാക്കാന്‍ പാക്കിസ്ഥാന്‍ നടത്തിയ ശ്രമങ്ങളെ ആനുപാതികമായി നേരിട്ട് ഇന്ത്യ

ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് 2025 മെയ് 07 ന് നടത്തിയ പത്രസമ്മേളനത്തിൽ പാക്കിസ്ഥാനെതിരായ പ്രതികരണം ശ്രദ്ധാകേന്ദ്രീകൃതവും പരിമിതവും പ്രശ്നങ്ങള്‍ രൂക്ഷമാക്കാത്തതുമെന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങളെ, ഇന്ത്യയുടെ നീക്കം ലക്ഷ്യമിട്ടില്ലെന്ന് പ്രത്യേകം പരാമർശിച്ചിരുന്നു. ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ നടക്കുന്ന ഏത് ആക്രമണത്തിനും ഉചിതമായ മറുപടിയുണ്ടാകുമെന്നും ആവർത്തിച്ച് വ്യക്തമാക്കി.

2025 മെയ് 07, 08 ദിവസങ്ങളില്‍ രാത്രി അവന്തിപുര, ശ്രീനഗർ, ജമ്മു, പത്താൻകോട്ട്, അമൃത്സർ, കപൂർത്തല, ജലന്ധർ, ലുധിയാന, ആദംപൂർ, ഭട്ടിൻഡ, ചണ്ഡീഗഢ്, നാൽ, ഫലോഡി, ഉത്തരലൈ, ഭുജ് അടക്കം വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ നിരവധി സൈനിക കേന്ദ്രങ്ങളില്‍ ഡ്രോണുകളും മിസൈലുകളുമുപയോഗിച്ച് പാകിസ്ഥാൻ ആക്രമണത്തിന് ശ്രമിച്ചു. സംയോജിത യുഎഎസ് പ്രതിരോധ ഗ്രിഡും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഈ ശ്രമങ്ങള്‍ പരാജയപ്പെടുത്തി. പാകിസ്ഥാൻ നടത്തിയ ആക്രമണത്തിന് തെളിവായി ഇതിന്റെ അവശിഷ്ടങ്ങൾ വിവിധ മേഖലകളില്‍നിന്ന് കണ്ടെടുക്കുന്നുണ്ട്.

ഇന്ന് രാവിലെ ഇന്ത്യൻ സായുധ സേന പാകിസ്ഥാനിലെ വിവിധയിടങ്ങളില്‍ വ്യോമ പ്രതിരോധ റഡാറുകളെയും സംവിധാനങ്ങളെയും ലക്ഷ്യമിട്ടു. പാകിസ്ഥാന്റെ അതേ രീതിയില്‍ അതേ തീവ്രതയോടെയായിരുന്നു ഇന്ത്യയുടെ പ്രതികരണം. ലാഹോറിലെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ക്കപ്പെട്ടതായി വിശ്വസനീയ വിവരങ്ങളും ലഭ്യമായി.

ജമ്മു കശ്മീരിലെ കുപ്‍വാര, ബാരാമുള്ള, ഉറി, പൂഞ്ച്, മെന്ദാർ, രജൗരി മേഖലകളില്‍ നിയന്ത്രണ രേഖയിലുടനീളം പ്രകോപനമില്ലാതെ ചെറുപീരങ്കികളും ശക്തമായ തോക്കുകളുമുപയോഗിച്ച് നടത്തുന്ന വെടിവയ്പ്പ് പാകിസ്ഥാൻ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.

പാകിസ്ഥാൻ നടത്തിയ വെടിവയ്പ്പിൽ മൂന്ന് സ്ത്രീകളും അഞ്ച് കുട്ടികളുമടക്കം പതിനാറ് നിരപരാധികൾക്കാണ് ജീവൻ നഷ്ടമായത്. ചെറുപീരങ്കികളും തോക്കുകളുമുപയോഗിച്ച് പാകിസ്ഥാന്‍ നടത്തുന്ന ആക്രമണത്തിന് തടയിടാന്‍ ഈ സാഹചര്യത്തിലും ഇന്ത്യ പ്രതികരിക്കാൻ നിർബന്ധിതമായി.

സംഘർഷം രൂക്ഷമാകാതിരിക്കാനുള്ള പ്രതിബദ്ധതയിലൂന്നിയ ഇന്ത്യൻ സായുധ സേനയുടെ സമീപനത്തെ പാക്കിസ്ഥാന്‍ സൈന്യം ആദരിക്കുന്നിടത്തോളം ഇന്ത്യ അതിലുറച്ചുനില്‍ക്കുന്നു.

ഓപ്പറേഷൻ സിന്ദൂർ വിജയകരമായി നടപ്പാക്കാനായത് വിദഗ്ധ പരിശീലനം നേടിയ രാജ്യത്തെ പ്രബല സായുധ സേനകൾക്ക് നിലവാരമേറിയ ഉപകരണങ്ങൾ സ്വന്തമായതിനാലെന്ന് 2025-ലെ ദേശീയ ഗുണനിലവാര കോണ്‍ക്ലേവില്‍ രാജ്യരക്ഷാമന്ത്രി

വിദഗ്ധ പരിശീലനം നേടിയ രാജ്യത്തെ പ്രബല സായുധ സേനകൾക്ക് നിലവാരമേറിയ ഉപകരണങ്ങൾ സ്വന്തമായതിനാലാണ് ഓപ്പറേഷൻ സിന്ദൂർ വിജയകരമായി നടപ്പാക്കാനായതെന്ന് 2025 മെയ് 8 ന് ന്യൂഡൽഹിയിൽ ദേശീയ ഗുണനിലവാര കോൺക്ലേവിനെ അഭിസംബോധന ചെയ്യവെ രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു. ഒരു നിരപരാധിയെയും ഉപദ്രവിക്കാതെ ഏറ്റവും കുറഞ്ഞ നാശനഷ്ടങ്ങളോടെ സായുധ സേന നടത്തിയ കൃത്യതയാര്‍ന്ന ദൗത്യത്തെ അഭിനന്ദിച്ച രാജ്യരക്ഷാമന്ത്രി സൈനിക നടപടിയെ സങ്കൽപ്പാതീതവും രാജ്യത്തിന് ഏറെ അഭിമാനകരവുമെന്ന് വിശേഷിപ്പിച്ചു.

പാകിസ്ഥാനിലും പാക് അധീന കശ്മീരിലും ഒന്‍പത് ഭീകര ക്യാമ്പുകള്‍ ഓപ്പറേഷൻ സിന്ദൂറിൽ തകര്‍ക്കപ്പെടുകയും നിരവധി തീവ്രവാദികൾ കൊല്ലപ്പെടുകയും ചെയ്തു. ദേശീയ താൽപര്യം സംരക്ഷിക്കുന്നതിൽ ‘ഗുണനിലവാരം’ വഹിക്കുന്ന നിർണായക പങ്കിനെയാണ് ഇത് കാണിക്കുന്നതെന്നും ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു.

ഇന്ത്യ എപ്പോഴും ഏറെ സംയമനം പാലിക്കുന്ന ഉത്തരവാദിത്തപൂര്‍ണമായ രാഷ്ട്രത്തിന്റെ പങ്ക് നിര്‍വഹിച്ചിട്ടുണ്ടെന്നും സംഭാഷണത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ വിശ്വസിക്കുന്നുവെന്നും ആവര്‍ത്തിച്ച രാജ്യരക്ഷാ മന്ത്രി ഈ സംയമനം മുതലെടുക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അവർ ‘നിലവാരമേറിയ നടപടി’ നേരിടേണ്ടിവരുമെന്നും വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിൽ ഒരു പരിധിയും സർക്കാരിന് തടസ്സമാകില്ലെന്ന് അദ്ദേഹം രാഷ്ട്രത്തിന് ഉറപ്പ് നൽകി. ഭാവിയിലും ഇത്തരം ഉത്തരവാദിത്തപൂര്‍ണമായ പ്രതികരണങ്ങൾക്ക് നാം പൂർണസജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.

‘സംയോജിത സമീപനത്തിലൂടെയും സാങ്കേതികവിദ്യാധിഷ്ഠിത പ്രക്രിയകളിലൂടെയും ഗുണനിലവാര നിര്‍ണയം ത്വരിതപ്പെടുത്തല്‍’ എന്ന കോൺക്ലേവിന്റെ പ്രമേയം സംബന്ധിച്ച് തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവെച്ച ശ്രീ രാജ്‌നാഥ് സിങ്, ലോകമെങ്ങും പ്രതിരോധ മേഖലയിൽ സംഭവിക്കുന്ന വിനാശകരമായ മാറ്റങ്ങളും നവ പരിവർത്തനങ്ങളും കണക്കിലെടുക്കുമ്പോൾ അതിവേഗ ഗുണനിലവാര നിര്‍ണയം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് പ്രസ്താവിച്ചു.

പ്രതിരോധ പരമാധികാരമെന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ തത്വശാസ്ത്രം അടിസ്ഥാനമാക്കി 2014 മുതൽ പ്രതിരോധ ഉൽപാദന മേഖലയുടെ ശാക്തീകരണത്തിന് സർക്കാർ നൽകുന്ന ഊന്നൽ രാജ്യരക്ഷാമന്ത്രി എടുത്തുപറഞ്ഞു. ഒരു രാജ്യം പ്രതിരോധമേഖലയിലെ അതിന്റെ ആവശ്യങ്ങളിൽ പ്രാപ്തവും സ്വയം പര്യാപ്തവുമാകുന്നതുവരെ സ്വാതന്ത്ര്യം പൂർണമായി കണക്കാക്കാനാവില്ലെന്നതാണ് പ്രതിരോധ പരമാധികാരമെന്ന് അദ്ദേഹം വിശദീകരിച്ചു.

ആയുധങ്ങളും മറ്റ് പ്രതിരോധ ഉപകരണങ്ങളും വിദേശത്തുനിന്ന് വാങ്ങുമ്പോള്‍ നമ്മുടെ സുരക്ഷ നാം രാജ്യത്തിന് പുറത്തേക്ക് നല്‍കുകയും മറ്റൊരാളുടെ കാരുണ്യത്തിന് വിട്ടുകൊടുക്കുകയും ചെയ്യുന്നു. ഇതിനെക്കുറിച്ച് ഗൗരവമായി ചിന്തിച്ച സര്‍ക്കാര്‍ ഈ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിന് നിർണായക ചുവടുവെപ്പ് നടത്തി. വളര്‍ന്നുവരുന്ന പ്രതിരോധ വ്യാവസായിക ആവാസവ്യവസ്ഥ ഇന്ത്യയ്ക്ക് അഭൂതപൂർവമായ ശക്തി പകരുന്നുവെന്നും ശ്രീ രാജ്നാഥ് സിങ് പറഞ്ഞു. ഗുണനിലവാരം മെച്ചപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങളെ അംഗീകരിച്ച ശ്രീ രാജ്‌നാഥ് സിങ് സാങ്കേതികവിദ്യാധിഷ്ഠിത കാലഘട്ടത്തിൽ തത്സമയ ഗുണനിലവാര നിരീക്ഷണത്തിന് കൃത്രിമബുദ്ധി, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ്, മെഷീൻ ലേണിംഗ് തുടങ്ങിയ സങ്കേതങ്ങള്‍ ഉപയോഗിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കി.

വളര്‍ന്നുവരുന്ന ആഗോള സാങ്കേതിക വിദ്യകളുമായി ചേര്‍ന്നുനില്‍ക്കുന്നതിന് മാനദണ്ഡങ്ങളും പരിശോധനാ ചട്ടങ്ങളും നവീകരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. അനാവശ്യ കാലതാമസം ഒഴിവാക്കാന്‍ സമയബന്ധിത ഗുണനിലവാര നിര്‍ണയ അനുമതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗുണനിലവാര പരിശോധന ഏജൻസികൾ എപ്പോഴും അവരുടെ പോരായ്മകൾ നിരീക്ഷിക്കണമെന്നും പരിശോധനാ അടിസ്ഥാനസൗകര്യങ്ങളുടെ നവീകരണത്തിലൂടെയും വികസനത്തിലൂടെയും അവ മറികടക്കാൻ പ്രവർത്തിക്കണമെന്നും രാജ്യരക്ഷാമന്ത്രി കൂട്ടിച്ചേർത്തു. നവീന സാങ്കേതിക രംഗത്തെ വിടവിന്റെ തുടർച്ചയായ വിശകലനം അനിവാര്യ ചുവടുവെയ്പ്പായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാരമ്പര്യ ഗുണനിലവാര വിലയിരുത്തല്‍ മാതൃകകളില്‍നിന്ന് പ്രവചനാത്മകവും വിവരാധിഷ്ഠിതവുമായ യാന്ത്രിക സംവിധാനങ്ങളിലേക്ക് മാറേണ്ടതിന്റെ ആവശ്യകത അടിവരയിട്ട കോണ്‍ക്ലേവ് പ്രതിരോധ ഉൽ‌പാദന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് ക്വാളിറ്റി അഷ്വറൻസ് (ഡിജിക്യുഎ) ആണ് സംഘടിപ്പിച്ചത്. സാക്ഷ്യപ്പെടുത്തലിന്റെ സമയപരിധി വേഗത്തിലാക്കാനും പരിശോധനകൾ കാര്യക്ഷമമാക്കാനും പ്രതിരോധ ഉൽ‌പാദനത്തിൽ തത്സമയ ഗുണനിലവാര മേൽനോട്ടം ഉൾപ്പെടുത്താനും പങ്കാളികളിലുടനീളം തടസ്സരഹിത സഹകരണം അനിവാര്യമാണെന്ന് വിദഗ്ധർ കോണ്‍ക്ലേവില്‍ വ്യക്തമാക്കി.

​പ്രധാനമന്ത്രി മോദി കേന്ദ്ര ഗവൺമെന്റ് സെക്രട്ടറിമാരു​ടെ ഉന്നതതല യോഗത്തിൽ അധ്യക്ഷനായി

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ, ദേശീയ തയ്യാറെടുപ്പും വിവിധ മന്ത്രാലയങ്ങളുടെ ഏകോപനവും അവലോകനംചെയ്യാൻ ഇന്നു കേന്ദ്ര ഗവൺമെന്റിന്റെ വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും സെക്രട്ടറിമാർ പങ്കെടുത്ത യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷനായി.

തുടർച്ചയായ പ്രവർത്തനവും സ്ഥാപനപരമായ അതിജീവനശേഷിയും ഉയർത്തിപ്പിടിക്കുന്നതിനു മന്ത്രാലയങ്ങളും ഏജൻസികളും തമ്മിലുള്ള സുഗമമായ ഏകോപനത്തിന്റെ ആവശ്യകതയ്ക്കു പ്രധാനമന്ത്രി മോദി ഊന്നൽനൽകി.

നിലവിലെ സാഹചര്യം നേരിടുന്നതിനുള്ള മന്ത്രാലയങ്ങളുടെ ആസൂത്രണവും തയ്യാറെടുപ്പും പ്രധാനമന്ത്രി അവലോകനം ചെയ്തു.

അതതു മന്ത്രാലയങ്ങളുടെ പ്രവർത്തനങ്ങളുടെ സമഗ്ര അവലോകനം നടത്താനും തയ്യാറെടുപ്പ്, ​ദ്രുതപ്രതികരണം, ആന്തരിക ആശയവിനിമയ നടപടിക്രമങ്ങൾ എന്നിവയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച്, അവശ്യസംവിധാനങ്ങളുടെ കുറ്റമറ്റ പ്രവർത്തനം ഉറപ്പാക്കാനും സെക്രട്ടറിമാർക്കു നിർദേശം നൽകി.

നിലവിലെ സാഹചര്യത്തിൽ ഗവൺമെന്റിന്റെ സർവതോമുഖ സമീപനത്തിന്റെ ഭാഗമായുള്ള ആസൂത്രണത്തെക്കുറിച്ചു സെക്രട്ടറിമാർ വിശദീകരിച്ചു.

സംഘർഷവുമായി ബന്ധപ്പെട്ട് എല്ലാ മന്ത്രാലയങ്ങളും പ്രവർത്തനസാധ്യതകൾ തിരിച്ചറിയുകയും പ്രക്രിയകൾക്കു കൂടുതൽ കരുത്തേകുകയുമാണ്. എല്ലാ സാഹചര്യങ്ങളും നേരിടാൻ മന്ത്രാലയങ്ങൾ സജ്ജമാണ്.

യോഗത്തിൽ നിരവധി വിഷയങ്ങൾ ചർച്ചചെയ്തു. പൊതു പ്രതിരോധ സംവിധാനങ്ങൾക്കു കരുത്തേകൽ, തെറ്റായ വിവരങ്ങളും വ്യാജവാർത്തകളും തടയാനുള്ള ശ്രമങ്ങൾ, നിർണായക അടിസ്ഥാന സൗകര്യങ്ങളുടെ സുരക്ഷ ഉറപ്പാക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സംസ്ഥാന അധികൃതരുമായും താഴേത്തട്ടിലുള്ള സ്ഥാപനങ്ങളുമായും വളരെയടുത്ത ഏകോപനം നിലനിർത്താനും മന്ത്രാലയങ്ങൾക്കു നിർദേശം നൽകി.

പ്രതിരോധം, ആഭ്യന്തരം, വിദേശകാര്യം, വാർത്താവിതരണ-പ്രക്ഷേപണം, വൈദ്യുതി, ആരോഗ്യം, ടെലികമ്മ്യൂണിക്കേഷൻസ് എന്നിവയുൾപ്പെടെയുള്ള പ്രധാന മന്ത്രാലയങ്ങളിലെ സെക്രട്ടറിമാർക്കു പുറമെ ക്യാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

ദ്രുതപ്രതികരണാത്മക കാലഘട്ടത്തിലൂടെ രാജ്യം കടന്നുപോകുന്ന സാഹചര്യത്തിൽ തുടർച്ചയായ ജാഗ്രത, സ്ഥാപനപരമായ സമന്വയം, വ്യക്തമായ ആശയവിനിമയം എന്നിവയ്ക്കു പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ദേശീയ സുരക്ഷ, പ്രവർത്തന തയ്യാറെടുപ്പ്, പൗരസുരക്ഷ എന്നിവയോടുള്ള ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധത അദ്ദേഹം ഊട്ടിയുറപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ