ന്യൂഡൽഹി :-ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താനുള്ള പാക് ചാര സംഘടന ഐഎസ്ഐയുടെ പദ്ധതി ഇന്ത്യയിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ തകർത്തതായി റിപ്പോര്‍ട്ട്. മൂന്ന് മാസം നീണ്ടുനിന്ന രഹസ്യ ഓപ്പറേഷനിലൂടെയാണ് രഹസ്യാന്വേഷ ഏജന്‍സികള്‍ അപകടകരമായ ചാരശൃംഖല കണ്ടെത്തുന്നത്. ഇത് നശിപ്പിക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പാക് ചാരനായ അന്‍സാരുള്‍ മിയ അന്‍സാരി ഉള്‍പ്പെടെ രണ്ട് പേരെ രഹസ്യ ഓപ്പറേഷനില്‍ അറസ്റ്റു ചെയ്തു. ഇവര്‍ക്ക് പ്രത്യേക പരിശീലനം ലഭിച്ചതായാണ് വിവരം. ഇന്ത്യന്‍ സൈന്യത്തെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി പാകിസ്ഥാനിലെ തന്റെ മേലുദ്യോഗസ്ഥര്‍ക്ക് കൈമാറാനുള്ള ഉത്തരവാദിത്വമാണ് അന്‍സാരിയ്ക്ക് നല്‍കിയിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡല്‍ഹിയിലെ പാക് ഹൈമ്മിഷനിലെ ചില ജീവനക്കാരെക്കുറിച്ചും ചില സംശയങ്ങള്‍ അന്വേഷണം ഉയര്‍ത്തുന്നുണ്ട്. ഇന്ത്യന്‍ യൂട്യൂബര്‍മാരെയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സര്‍മാരെയും സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്ന ഐഎസ്‌ഐ ഉദ്യോഗസ്ഥരായ മുസമ്മില്‍, എഹ്‌സാന്‍-ഉര്‍-റഹീം എന്ന ഡാനിഷ് എന്നിവര്‍ക്കും ഭീകരാക്രമണം നടത്താനുള്ള പദ്ധതിയില്‍ പങ്കുണ്ടെന്ന് കരുതുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയുടെ രഹസ്യസ്വഭാവമുള്ള രേഖകള്‍, ചിത്രങ്ങള്‍, ഗൂഗിള്‍ കോര്‍ഡിനേറ്റുകള്‍ എന്നിവ ശേഖരിക്കാന്‍ ഐഎസ്‌ഐ തങ്ങളുടെ ചാരനെ ഇന്ത്യയിലേക്ക് അയച്ചതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് സൂചന ലഭിച്ചതോടെയാണ് ഓപ്പറേഷന് തുടക്കമിട്ടത്. ഈ ചാരന്‍ നേപ്പാള്‍ വഴി ഡല്‍ഹിയിലെത്തുമെന്ന് സൂചന ലഭിച്ചു.ഇതിന് ശേഷം ഡല്‍ഹി ആക്രമിക്കാനുള്ള പാകിസ്ഥാന്‍ ഗൂഢാലോചന നടത്തുന്നതായുള്ള വിവരം പോലീസിന് ലഭിച്ചു. ഇതിനായി സൈന്യത്തെക്കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ ശേഖരിച്ചു.
ഫെബ്രുവരി പകുതി വരെ കേസില്‍ രസഹ്യന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കാര്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ അന്‍സാരി ഇതിനോടകം ഡല്‍ഹിയിലെത്തി തന്ത്രപ്രധാനമായ സൈനിക രേഖകള്‍ ശേഖരിച്ചതായി ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.ഫെബ്രുവരി 15ന് സെന്‍ട്രല്‍ ഡല്‍ഹിയില്‍വെച്ചാണ് ചാരനെ അറസ്റ്റ് ചെയ്തത്. നേപ്പാള്‍ വഴി പാകിസ്ഥാനിലേക്ക് മടങ്ങുന്നതിനിടെയാണ് അന്‍സാരിയില്‍ നിന്ന് പോലീസ് രഹസ്യ രേഖകള്‍ കണ്ടെടുത്തത്.