മഹാ കുംഭമേളയിൽ സ്ത്രീകൾ കുളിക്കുന്നതിന്റെ വീഡിയോകൾ പോസ്റ്റ് ചെയ്തതിനും വിൽപ്പന നടത്തിയതിനും രണ്ട് സോഷ്യൽ മീഡിയ അക്കൗണ്ടുകളുള്ള പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ നടക്കുന്നതായി പൊലീസ് അറിയിച്ചു. ഇതിന് മെറ്റയുടെ സഹായവും തേടിയിട്ടുണ്ട്.
മതസമ്മേളനവുമായി ബന്ധപ്പെട്ട തെറ്റിദ്ധരിപ്പിക്കുന്നതും കുറ്റകരവുമായ സോഷ്യൽ മീഡിയ ഉള്ളടക്കങ്ങൾക്കെതിരെ ഉത്തർപ്രദേശ് പൊലീസ് മേധാവി പ്രശാന്ത് കുമാറിന്റെ നിർദ്ദേശപ്രകാരം നടപടി സ്വീകരിച്ചത്.
കുംഭമേളയിൽ സ്ത്രീകൾ കുളിക്കുന്നതും വസ്ത്രം മാറുന്നതും ഉൾപ്പെടെയുള്ള വീഡിയോകൾ ചില പ്ലാറ്റ്‌ഫോമുകൾ അപ്‌ലോഡ് ചെയ്യുന്നത് അവരുടെ സ്വകാര്യതയുടെയും അന്തസ്സിന്റെയും വ്യക്തമായ ലംഘനമാണെന്ന് സോഷ്യൽ മീഡിയ മോണിറ്ററിംഗ് ടീം കണ്ടെത്തിയതായി പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. ഇതിനെത്തുടർന്ന് കോട്‌വാലി കുംഭമേള പൊലീസ് സ്റ്റേഷനിൽ കേസുകൾ രജിസ്റ്റർ ചെയ്യുകയും നിയമനടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.
ഫെബ്രുവരി 17 ന്, വനിതാ തീർത്ഥാടകരുടെ വീഡിയോകൾ പോസ്റ്റ് ചെയ്തതിന് ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ടിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. അക്കൗണ്ട് ഓപ്പറേറ്ററെ തിരിച്ചറിയുന്നതിനായി മെറ്റയിൽ നിന്ന് വിവരങ്ങൾ തേടിയിട്ടുണ്ടെന്നും വിശദാംശങ്ങൾ ലഭിച്ചുകഴിഞ്ഞാൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.
ഫെബ്രുവരി 19 ന് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസിൽ, ഒരു ടെലിഗ്രാം ചാനൽ സമാനമായ വീഡിയോകൾ വിൽപ്പന നടത്തുന്നതായി കണ്ടെത്തി. ചാനലിനെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും പ്രസ്താവനയിൽ പറയുന്നു.