ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ അതിതീവ്ര മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു. വെള്ളിയാഴ്ച രാത്രി ബാന-സെപ്പ റോഡിലായിരുന്നു അപകടമെന്നാണ് റിപ്പോർട്ടുകൾ. പ്രദേശത്ത് കനത്ത മഴ ഇപ്പോഴും തുടരുകയുമാണ്. രാത്രി കാറിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന എല്ലാവരും മരണപ്പെട്ടു.
കാറിൽ യാത്ര ചെയ്യുന്നതിനിടെ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ഇവരുടെ വാഹനം കുടുങ്ങിപ്പോവുകയായിരുന്നു. തുടർന്ന് മണ്ണിനും മരങ്ങൾക്കും ഒപ്പം കാറും താഴെയുള്ള കൊക്കയിലേക്ക് പതിച്ചു. അഞ്ചും രണ്ടും വയസുള്ള കുട്ടികളും ഒരു ഗർഭിണിയും ഉൾപ്പെടെയുള്ളവർ ഈ വാഹനത്തിലുണ്ടായിരുന്നുവെന്നും ആരും രക്ഷപ്പെട്ടില്ലെന്നുമാണ് അധികൃതർ നൽകുന്ന വിവരം.