ഗാസ സിറ്റി: ഡ്യൂട്ടിക്കിടെ ഖാൻ യൂനിസിലെ വനിതാ ഡോക്ടർക്ക് മുന്നിലെത്തിയത് താൻ പ്രസവിച്ച ഒമ്പത് കുഞ്ഞുങ്ങളുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ. നാസർ ആശുപത്രിയിലെ ശിശുരോഗ വിദഗ്‌ധയായ ഡോ. അല അൽ നജ്ജാറിന് മുന്നിലേക്കാണ് സ്വന്തം കുഞ്ഞുങ്ങളുടെ മൃതദേഹവുമെത്തിയത്. ഡോക്‌ടറുടെ വീട്ടിലേക്ക് നടന്ന ഇസ്രയേൽ വ്യോമാക്രമണത്തിലാണ് തന്റെ പത്ത് മക്കൾക്കും പരിക്കേറ്റത്. ആക്രമണത്തിൽ രക്ഷപ്പെട്ടത് ഭർത്താവും 11 വയസ്സുള്ള കുട്ടിയുംമാത്രം. വെള്ളിയാഴ്ചയും ഗാസയിലുടനീളം ഇസ്രയേൽ ആക്രമണം നടത്തി.
പരിക്കേറ്റവരെ ചികിത്സിക്കുന്ന ഡോ. അല അൽ നജ്ജാറിന് മുന്നിലേക്കാണ് മക്കളെയും ഭർത്താവിനെയും സന്നദ്ധ പ്രവർത്തകർ എത്തിച്ചത്. മൂത്ത കുട്ടിക്ക് 12 വയസ്സാണ് പ്രായം. ആറ് മാസം മുമ്പാണ് ഡോ. അല അൽ നജ്ജാർ ഇളയ കുഞ്ഞിന് ജന്മംനല്‍കിയത്. ആശുപത്രിയിൽ ജീവനക്കാർ കുറവായതിനാൽ അവധി റദ്ദാക്കി ആശുപത്രിയില്‍ എത്തിയതാണ് ഡോക്ടര്‍. ബോംബാക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റാണ് കുട്ടികള്‍ മരിച്ചത്. 74 പേർകൂടി കൊല്ലപ്പെട്ടു ഇസ്രയേൽ ആക്രമണത്തിൽ 24 മണിക്കൂറിനിടെ ഗാസയിൽ 74 പേർ കൊല്ലപ്പെട്ടു. പലസ്‌തീനിലെ നൂറോളം കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രയേൽ സേന അറിയിച്ചു. ജബാലിയ അഭയാർഥി ക്യാമ്പിന് സമീപം നടന്ന ബോംബ് സ്‌ഫോടനത്തിൽ കുറഞ്ഞത് 50 പേർ കൊല്ലപ്പെട്ടു.
റാഫയിലെ അൽ മവാസിയിലേക്ക് നടന്ന വ്യോമാക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. 2023 ഒക്‌ടോബർ ഏഴിനുശേഷം 53,901 പേരാണ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ‘ഒരു സ്‌പൂൺ’ സഹായം മാത്രമാണ് ഇതുവരെ ഗാസയിലെത്തിയതെന്ന് യു എൻ ജനറൽ സെക്രട്ടറി
അന്റോണിയോ ഗുട്ടെറസ് പ്രതികരിച്ചു. പട്ടിണികൊണ്ട് വലഞ്ഞ പ്രദേശത്താണ് ആക്രമണം തുടരുന്നത്.