കോട്ടയം: വൈക്കം ഇടയാഴം കൊല്ലന്താനത്ത് മേരി (75) ആണ് മരിച്ചത്. ഇവർ വീട്ടിൽ ഒറ്റയ്‌ക്കായിരുന്നു താമസം. ഇന്ന് പുലർച്ചെയോടെയാണ് സംഭവം.
മേരിയുടെ വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാര്‍ വെള്ളമൊഴിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് വൈക്കം അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ സ്ഥലത്തെത്തി വളരെ പണിപ്പെട്ട് തീ അണച്ചെങ്കിലും മേരിയുടെ ജീവന്‍ രക്ഷിക്കാനായില്ല.
വീട്ടില്‍ ആക്രി സാധനങ്ങള്‍ സൂക്ഷിച്ചിരുന്നത് തീ പിടിത്തത്തിന്റെ ആക്കം കൂട്ടി. മേരിയുടെ മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വീട്ടില്‍ വൈദ്യുതി ഇല്ലായിരുന്നുവെന്നും വിളക്കില്‍ നിന്ന് തീ പടര്‍ന്നതാകാം അപകടകാരണമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വൈക്കം പൊലീസ് തുടർ നടപടികള്‍ സ്വീകരിച്ചു.
കഴിഞ്ഞ ദിവസം പാലക്കാട് മലമ്പുഴയിൽ 18 വർഷമായി അരയ്ക്ക് താഴെ തളർന്നു കിടന്നയാൾ തീപ്പൊള്ളലേറ്റ് മരിച്ചിരുന്നു. മലമ്പുഴ നാലാം വാർഡിൽ മനക്കൽക്കാട് പവിത്രം വീട്ടിൽ പ്രസാദ് (43) ആണ് മരിച്ചത്. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അപകട സമയത്ത് വീട്ടിനുള്ളിൽ മറ്റാരും ഉണ്ടായിരുന്നില്ല. അച്ഛൻ വാസവും സഹോദരനും പ്രമോദും പുറത്തുപോയ സമയത്താണ് അപകടം നടന്നത്. 18 വർഷം മുൻപ് ഒരു അപകടത്തിൽ പരിക്കേറ്റതിനെത്തുടർന്നാണ് പ്രസാദിന്റെ അരയ്ക്ക് താഴെ തളർന്നത്.
വെള്ളിയാഴ്ച രാവിലെ 9.30 ഓടെ വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ട നാട്ടുകാർ ഓടിക്കൂടി വീടിൻറെ ജനാലയുടെ ചില്ല് തകർത്താണ് തീയണച്ചത്. ഉടൻതന്നെ ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി. ഷോർട്ട് സർക്യൂട്ടാണ് തീ പിടിക്കാൻ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.