കൊല്ലം തീരത്ത് കണ്ടെയ്നറുകൾ അടിഞ്ഞ സംഭവത്തിൽ പ്രതികരണവുമായി ധനമന്ത്രി മന്ത്രി കെ. എൻ ബാലഗോപാൽ. ഇതുവരെ 41 കണ്ടെയ്നറുകളാണ് കൊല്ലം തീരത്ത് എത്തിയതെന്നും ഇവ പൂർണമായും മാറ്റുന്നതിനായി അഞ്ച് ദിവസമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
പരിചയസമ്പന്നരായ കമ്പനിയെയാണ് കണ്ടെയ്നർ നീക്കം ചെയ്യുന്നതിനായി ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു,.
തീരത്തടിഞ്ഞിരിക്കുന്ന കണ്ടെയ്നറുകളിൽ ഭൂരിഭാഗവും കാലി കണ്ടെയ്നറുകളാണ്. കണ്ടെയ്നറുകൾ മുറിച്ചാണ് മാറ്റുന്നതെന്നും മത്സ്യത്തൊഴിലാളികൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് മനസ്സിലാക്കുന്നതെന്നും മന്ത്രി പ്രതികരിച്ചു. മത്സ്യത്തിനോ മത്സ്യബന്ധനത്തിനോ പ്രശ്നമുണ്ടെന്നുള്ള ആശങ്ക വേണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പ്രശ്നമുണ്ടെങ്കിൽ മത്സ്യങ്ങൾ ചത്തു പൊങ്ങേണ്ടതാണ്. കടൽ മലിനപ്പെടുന്ന അവസ്ഥയല്ല ഇപ്പോൾ ഉള്ളത്. നാട്ടിൽ ആശങ്കയുണ്ടാക്കുന്ന തരത്തിൽ പ്രചരണം നടക്കുന്നുണ്ടെന്നും ആശങ്ക വേണ്ടെന്നും മന്ത്രി കെ എൻ ബാലഗോപാൽ കൂട്ടിച്ചേർത്തു.
കപ്പലിലുണ്ടായിരുന്ന 643 കണ്ടെയ്നറുകളിൽ 73 എണ്ണവും കാലിയായ നിലയിലാണ്. 13 എണ്ണത്തിൽ കാത്സ്യം കാർബൈഡ് ഉൾപ്പെടെയുള്ള രാസവസ്തുക്കളുണ്ടെന്നാണ് കസ്റ്റംസിന്റെ വെളിപ്പെടുത്തൽ. ബാക്കി എന്തൊക്കെയാണുള്ളതെന്ന വിവരം പുറത്തുവന്നിട്ടില്ല. കസ്റ്റംസ് നിയമമനുസരിച്ച് ഈ കണ്ടെയ്നറുകൾ ഒഴുകി കേരളതീരം തൊട്ടാൽ കസ്റ്റംസിനാണ് പിന്നെ പൂർണ ഉത്തരവാദിത്വം.