ഇടുക്കി: കട്ടപ്പനയിൽ മകൻ അമ്മയുടെ കൈയും കാലും കോടാലി കൊണ്ട് അടിച്ചൊടിച്ചു. കുന്തളംപാറ കൊല്ലപ്പള്ളിയില്‍ കമലമ്മയെ (73) ആണ് മകൻ പ്രസാദ് ക്രൂരമായി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആക്രമണത്തിൽ കമലമ്മയുടെ കൈയ്ക്കും കാലിനും പുറമെ തലയിലും പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെ കട്ടപ്പനയിലെ വീട്ടിൽ വച്ചാണ് സംഭവം. വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത കട്ടപ്പന പോലീസ് മകന്‍ പ്രസാദിനെ (44) അറസ്റ്റ് ചെയ്തു.
വര്‍ഷങ്ങളായി പ്രസാദും ഭാര്യയും കമലമ്മയുമായി തർക്കത്തിലാണെന്ന് സമീപവാസികൾ പറയുന്നു. ഭീഷണിപ്പെടുത്തി വീട് എഴുതിവാങ്ങിയശേഷം അച്ഛന്‍ ദിവാകരനെ ഉള്‍പ്പെടെ വീട്ടില്‍നിന്ന് പുറത്താക്കിയതായി മുമ്പ് കമലമ്മ പത്രസമ്മേളനം നടത്തി ആരോപിച്ചിരുന്നു. വീടിന്റെ അവകാശത്തെ ചൊല്ലിയുള്ള തര്‍ക്കം കോടതിയിലാണ്. പുറത്താക്കിയതോടെ വീടിനോടുചേര്‍ന്ന് താത്കാലികമായി മുറി പണിത് അവിടെയാണ് കമലമ്മ താമസിച്ചിരുന്നത്. കോടതി ഉത്തരവ് പ്രകാരമാണ് കമലമ്മക്ക് വീടിനോടുചേര്‍ന്ന് പ്രത്യേക മുറി പണിത് നൽകിയത്.
പശുത്തൊഴുത്തിനോട് ചേര്‍ന്നുള്ള മറ്റൊരു ഷെഡ്ഡിലാണ് അച്ഛന്‍ ദിവാകരന്റെ താമസം. എന്നാൽ കഴിഞ്ഞ ദിവസം അച്ഛനും അമ്മയും നടക്കുന്ന വഴിയിൽ പ്രസാദും ഭാര്യയും ചേർന്ന് ഒരു കോഴിക്കൂട് സ്ഥാപിച്ചതായി പോലീസ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു.
കോഴിക്കൂടിന്റെ മേൽക്കൂര കേടുവരുത്തിയെന്നാരോപിച്ച് ഉണ്ടായ തർക്കത്തിനിടിയിലാണ് പ്രസാദ് അമ്മയെ കോടാലി കൊണ്ട് മർദ്ദിച്ചത്. സമീപവാസികളാണ് പോലീസിനെ വിവരം അറിയിച്ചത്.കൈയും കാലും ഒടിഞ്ഞ വയോധികയെ പോലീസെത്തി നാട്ടുകാരുടെ സഹായത്തോടെ കട്ടപ്പന താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കുയായിരുന്നു. തുടർന്ന് പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജ് അശുപത്രിയിലേക്ക് മാറ്റി.