അടിമാലി ഗവൺമെന്റ് ഹൈസ്കൂളിൽ മുന്നറിയിപ്പില്ലാതെ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ നിർത്തലാക്കിയെന്ന് ആരോപിച്ച് പ്രധാനാധ്യാപികയെ ഉപരോധിക്കുന്നു. യൂത്ത് കോൺഗ്രസിന്റെ പ്രവർത്തകരാണ് അധ്യാപികയെ ഉപരോധിക്കുന്നത്. രക്ഷിതാക്കളാണ് പ്രതിഷേധം നടത്തുന്നത്.
സ്കൂളിലെ ഒമ്പതാം ക്ലാസിന്റെ ഇംഗ്ലീഷ് മീഡിയം ഡിവിഷനാണ് മുന്നറിയിപ്പില്ലാതെ നിർത്തലാക്കിയത്. ഇംഗ്ലീഷ് മീഡിയം ഡിവിഷനിൽ ഒമ്പത് കുട്ടികളാണ് പഠിച്ചിരുന്നത്. ഇതിൽ രണ്ട് പേർ ടിസി വാങ്ങി പോയി. മൂന്ന് കുട്ടികൾ സേ പരീക്ഷ എഴുതി പാസായതാണ്. ബാക്കി അഞ്ച് കുട്ടികളാണ് ക്ലാസിൽ പഠിക്കേണ്ടത്. ഈ കുട്ടികളെ വെച്ച് ഡിവിഷൻ മുന്നോട്ടുകൊണ്ടുപോകാൻ ബുദ്ധിമുട്ടുണ്ടെന്ന് പ്രധാനാധ്യാപിക രക്ഷിതാക്കളെ വിളിച്ച് അറിയിച്ചിരുന്നു.
9-ാം ക്ലാസിൽ മാത്രം 71 കുട്ടികൾ മലയാളം മീഡിയം ഡിവിഷനിൽ പഠിക്കുന്നുണ്ട്. 71 കുട്ടികളെ രണ്ട് ഡിവിഷനായി പഠിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇംഗ്ലീഷ് മീഡിയം ഡിവിഷൻ നിർത്താൻ സ്കൂൾ ആലോചന നടത്തിയത്. എന്നാൽ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ നിർത്താലാക്കുന്നത് ഒരു കാരണവശാലും അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി.
അതേസമയം സ്ഥലത്തെത്തിയ എസ്എഫ്ഐക്കാരുമായി യൂത്ത് കോൺഗ്രസുകാർ തർക്കത്തിലേർപ്പെട്ടു. അധ്യാപികയെ ഉപരോധിക്കുന്നത് ശരിയായ കാര്യമല്ലെന്ന് എസ്എഫ്ഐക്കാർ പറഞ്ഞു. ഇങ്ങനെയല്ല പ്രശ്നം പരിഹരിക്കേണ്ടെതെന്ന് എസ്എഫ്ഐക്കാർ വാദിച്ചു. സ്കൂളിൽ പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.