കര വ്യോമ നാവികസേനകള്‍ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി. അവശ്യ വസ്തുക്കളുടെയും സേവനങ്ങളുടെയും ലഭ്യത നിലനിർത്താനാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. പാകിസ്താനോടും നേപ്പാളിനോടും ചേർന്നുള്ള അതിർത്തി സംസ്ഥാനങ്ങൾക്കാണ് നിർദേശം നൽകിയത്.
എസ്ഡിആർഎഫ്, സിവിൽ ഡിഫൻസ്, ഹോം ഗാർഡുകൾ, എൻസിസി തുടങ്ങിയ ദുരിതാശ്വാസ, രക്ഷാസേനകളോട് ഏത് സാഹചര്യവും കൈകാര്യം ചെയ്യാൻ ജാഗ്രത പാലിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഏതെങ്കിലും മാധ്യമ പ്ലാറ്റ്ഫോമുകളിൽ ദേശവിരുദ്ധ പ്രചാരണം ഉണ്ടായാൽ ശക്തമായ നടപടി സ്വീകരിക്കണം. ദുർബലമായ സ്ഥലങ്ങളിൽ തടസ്സമില്ലാത്ത ആശയവിനിമയവും സുരക്ഷയും നിലനിർത്തണമെന്നും നിർദേശം നൽകി.
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ അതിർത്തിയിൽ പാക് സേനയുടെ കനത്ത ഷെല്ലാക്രമണമുണ്ടായി. ആക്രമണത്തിൽ 15 സാധാരണക്കാർ കൊല്ലപ്പെട്ടെന്നാണ് വിവരം. ഇന്ത്യൻ സേന കനത്ത തിരിച്ചടി നൽകിയതോടെ പിന്നീട് പാക് സേന പിന്മാറിയത്.
പുലർച്ച രണ്ടര മുതൽ അതിർത്തിയിലെ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാക്സേന നടത്തിയത് കനത്ത ഷെല്ലാക്രമണമാണ് നടത്തിയത്. നാൽപതിലേറെ പേർക്ക് പരുക്കുണ്ട്. പൂഞ്ച്, രജൗരി, മെന്ദാർ, ഉറി മേഖലകളിലാണ് പാക് പ്രകോപനം.
പൂഞ്ചിൽ കനത്ത നാശനഷ്ടം. വീടുകളും സ്ഥാപനങ്ങളും ലക്ഷ്യമിട്ട് പാക്സേന പീരങ്കിയാക്രമണം നടത്തി. ഇന്ത്യൻ സേന തിരിച്ചടി നൽകിയതോടെ മണിക്കൂറുകൾക്ക് ശേഷം പാക് സേന പിന്മാറുകയായിരുന്നു. അഞ്ച് അതിർത്തി ജില്ലകളിൽ മുഴുവൻ വിദ്യഭ്യാസ സ്ഥാപനങ്ങൾ അടച്ചു. ജമ്മു, ശ്രീനഗർ വിമാനത്താവളങ്ങളിൽ നിന്ന് യാത്രാവിമനങ്ങളുടെ സർവീസ് അവസാനിപ്പിച്ചു.
വിമാനത്താവളങ്ങൾ പൂർണമായും സൈനിക നിയന്ത്രണത്തിലായി. അവധിയിലുള്ള അർധസൈനികരോട് മടങ്ങിയെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അതിർത്തി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും, ചീഫ് സെക്രട്ടറിമാരുടെയും, പൊലീസ് മേധാവിമാരുടെയും യോഗം വിളിച്ചുചേർത്തു.