കേരള തീരത്തിനടുത്ത് കടലിൽ എംഎൽസി എൽസ-3 ചരക്കുകപ്പൽ മറിഞ്ഞതിനു കാരണം യന്ത്രത്തകരാറാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ഡയറക്ടേറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് ഉന്നത ഉദ്യോഗസ്ഥർ. അപകടത്തിനുപിന്നിൽ അട്ടിമറി സാധ്യതയില്ല.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജൂലായ് മൂന്നിനകം ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും ഡയറക്ടർ ശ്യാം ജഗന്നാഥൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
2025 മെയ് 25 ന് കേരള തീരത്തോടടുത്ത് എംഎസ്‌സി എല്‍സ-3 കപ്പല്‍ മുങ്ങിയതുമായി ബന്ധപ്പെട്ട പ്രതികരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മാധ്യമങ്ങളെ അറിയിക്കാന്‍ സമുദ്രവ്യാപാര വകുപ്പ് (എംഎംഡി) കൊച്ചി മർച്ചന്റ് നേവി ക്ലബ്ബിൽ പത്രസമ്മേളനം നടത്തി.
കേന്ദ്ര സര്‍ക്കാറിന്റെ നോട്ടിക്കൽ ഉപദേഷ്ടാവ് ക്യാപ്റ്റൻ അബുൾ കലാം ആസാദ്, ഷിപ്പിംഗ് ഡയറക്ടർ ജനറലും കേന്ദ്ര അഡീഷണൽ സെക്രട്ടറിയുമായ ശ്യാം ജഗന്നാഥൻ ഐഎഎസ്, കേന്ദ്ര ചീഫ് സർവേയർ അജിത്കുമാർ സുകുമാരൻ, എംഎംഡി കൊച്ചി പ്രിൻസിപ്പൽ ഓഫീസർ സെന്തിൽ കുമാർ എന്നിവർ പത്രസമ്മേളനത്തെ അഭിസംബോധന ചെയ്തു.
സംഭവത്തെക്കുറിച്ചുള്ള അവലോകനം
ലൈബീരിയൻ പതാക വഹിക്കുന്ന 1997-ലെ ജർമന്‍ നിര്‍മിത 184 മീറ്റർ കണ്ടെയ്നർ കപ്പല്‍ എംഎസ്‌സി എല്‍സ-3, 2025 മെയ് 25-ന് കൊച്ചി തീരത്ത് മറിഞ്ഞ് മുങ്ങുകയുണ്ടായി. അപകടകരമായ വസ്തുക്കളടങ്ങിയ 13 കണ്ടെയ്നറുകളടക്കം 640 കണ്ടെയ്നറുകൾ കപ്പലിലുണ്ടായിരുന്നു. സമയബന്ധിത രക്ഷാപ്രവർത്തനം 24 ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കി.
പരിസ്ഥിതി ആഘാതവും അപകടസാധ്യതയും വിലയിരുത്തൽ
കപ്പലിൽ 367.1 ടൺ വെരി-ലോ സൾഫർ ഫ്യുവൽ ഓയിലും (വിഎല്‍എസ്എഫ്ഒ) 84.44 ടൺ മറൈൻ ഡീസലും ഉണ്ടായിരുന്നു. എണ്ണ, ഡീസൽ ചോർച്ച സ്ഥിരീകരിച്ചിട്ടുണ്ട്. 100-ലധികം കണ്ടെയ്‌നറുകള്‍ കടലിൽ നഷ്ടപ്പെട്ടതായും ഇവയില്‍ പലതും ആലപ്പുഴ, കൊല്ലം, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ കരയ്ക്കടിഞ്ഞതായും റിപ്പോർട്ടുണ്ട്.
അപകടം മൂലമുണ്ടാകുന്ന പാരിസ്ഥിതിക ഭീഷണി സജീവമായി ലഘൂകരിച്ചുവരുന്നു. വ്യോമ നിരീക്ഷണത്തിനായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പലുകളും വിമാനങ്ങളും വിന്യസിച്ചിട്ടുണ്ട്. ദേശീയ എണ്ണച്ചോർച്ച ദുരന്ത അനുബന്ധ ആസൂത്രണത്തിന്റെ ഭാഗമായി എണ്ണവിഘടന പദാര്‍ത്ഥങ്ങള്‍ പ്രയോഗിച്ചുവരുന്നു.
ഔദ്യോഗിക പ്രതികരണവും വീണ്ടെടുക്കൽ നടപടികളും
ദൗത്യത്തിന്റെ ഭാഗമായി മുങ്ങിയ കപ്പലിൽ നിന്ന് എണ്ണ വീണ്ടെടുക്കൽ, ഒഴുകിപ്പോയ കണ്ടെയ്നറുകൾ വീണ്ടെടുക്കൽ, തീരത്തടിഞ്ഞ കണ്ടെയ്നറുകൾ നീക്കം ചെയ്യൽ എന്നിവ മൂന്ന് പ്രധാന പ്രവർത്തന മുൻഗണനകളായി ക്യാപ്റ്റൻ അബുൾ കലാം ആസാദ് വിശദീകരിച്ചു. 2025 ജൂലൈ 3 പൂർത്തീകരണ ലക്ഷ്യമായി നിശ്ചയിച്ച് എണ്ണ വീണ്ടെടുക്കൽ പ്രക്രിയ പുരോഗമിക്കുന്നുണ്ട്. ഇതിനകം ഏഴ് വ്യത്യസ്ത തീരദേശ സ്ഥലങ്ങളിൽ നിന്നായി 50 കണ്ടെയ്നറുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അടുത്ത 48 മണിക്കൂറിനകം അവയെല്ലാം വീണ്ടെടുക്കുന്നതിനാണ് മുൻഗണന.
മന്ത്രാലയത്തിനും ഷിപ്പിങ് ഡയറക്ടര്‍ ജനറലിനും സാഹചര്യത്തിന്റെ വ്യാപ്തിയും സങ്കീർണതയും പൂർണ്ണമായി അറിയാമെന്നും പ്രശ്നപരിഹാരത്തിനും കൂടുതൽ അപകടങ്ങൾ ഒഴിവാക്കാനും എല്ലാ സംവിധാനങ്ങളും നിലവിലുണ്ടെന്നും ശ്രീ അജിത്കുമാർ സുകുമാരൻ പറഞ്ഞു.
എണ്ണയുടെ ചെറിയ അംശം കണ്ടെത്തിയിട്ടുണ്ടെങ്കിലും വലിയ എണ്ണച്ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് പൊതുജനങ്ങൾക്ക് ഉറപ്പുനൽകിയ എംഎംഡി കൊച്ചി പ്രിൻസിപ്പൽ ഓഫീസർ ശ്രീ സെന്തിൽ കുമാർ, തീരത്ത് കണ്ടെത്തിയ എല്ലാ അവശിഷ്ടങ്ങളും ഏകോപിത ശ്രമങ്ങളിലൂടെ ശുചീകരിച്ചു വരികയാണെന്നും അറിയിച്ചു
വിന്യസിച്ച വിഭവങ്ങളും ഏകോപിത നടപടികളും
സംഭവം നടന്ന് 6 മണിക്കൂറിനകം പാരിസ്ഥിതിക ദുരന്ത സാധ്യത ഒഴിവാക്കാന്‍ ഷിപ്പിങ് ഡയറക്ടര്‍ ജനറലിന്റെ നേതൃത്വത്തില്‍ ഏകോപന യോഗം ചേര്‍ന്നു.
ഇതുവരെ എല്ലാ ദൗത്യ പങ്കാളികൾക്കും വ്യക്തമായ നിർദേശങ്ങൾ നൽകി 8 അന്തര്‍-ഏജൻസി ഏകോപന യോഗങ്ങളാണ് ചേര്‍ന്നത്. തീരപ്രദേശ ശുചീകരണത്തിനും കണ്ടെയ്നർ വീണ്ടെടുക്കൽ പ്രവർത്തനങ്ങൾക്കുമായി 108 പേരെ വിന്യസിച്ചു.
തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിൽ അടിയന്തര പ്രതികരണത്തിന് 38 പേരെ അധികമായി വിന്യസിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റികൾ (ഡിഡിഎംഎകൾ), ജില്ലാ കലക്ടർമാർ എന്നിവരുമായി ചേര്‍ന്ന് ഈ ശ്രമങ്ങൾ ഏകോപിപ്പിക്കുന്നു.
കൊച്ചിയില്‍ ഈ മേഖലയില്‍ തുടരുന്ന ഒരു സംഘം, മലിനീകരണ സാധ്യതകൾ നിരീക്ഷിച്ച് കൈകാര്യം ചെയ്യുന്നു. എണ്ണയുടെ അംശം കണ്ടെത്താനും നിയന്ത്രിക്കാനും പരിധി കൂടിയ ഡ്രോണുകളും കൃത്യതയാര്‍ന്ന സ്കാനിംഗ് ഉപകരണങ്ങളും പ്രയോഗത്തിലുണ്ട്. ഷിപ്പിങ് DG യുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (എസ്ഡിഎംഎ) ശുചീകരണ പ്രവർത്തനങ്ങൾക്കായി പരിശീലനം ലഭിച്ച വളണ്ടിയർമാരെ വിന്യസിക്കുന്നുണ്ട്.
വലിയ തോതില്‍ എണ്ണച്ചോർച്ചയില്ലെന്ന് ആവർത്തിച്ച ഉദ്യോഗസ്ഥർ തീരദേശവാസികളെ പരിഭ്രാന്തരാക്കരുതെന്ന് അഭ്യർത്ഥിച്ചു. എണ്ണച്ചോര്‍ച്ചയുടെ പ്രകടമായ എല്ലാ അടയാളങ്ങളും അതിവേഗം ശാസ്ത്രീയമായി പരിഹരിക്കുന്നുണ്ട്. തദ്ദേശസ്ഥാപനങ്ങൾ എംഎംഡിയുമായും ഷിപ്പിങ് ഡിജിയുമായും നിരന്തരം സമ്പർക്കം പുലർത്തുന്നു. കണ്ടെയ്നർ വീണ്ടെടുക്കലിന്റെയും ശുചീകരണത്തിന്റെയും എല്ലാ നടപടികളും കർശന നിരീക്ഷണത്തിലാണെന്നും അധികൃതര്‍ വ്യക്തമാക്കി.