വിറ്റിയർ: ലോസ്ആഞ്ചലസിൽ അന്തരിച്ച മലങ്കര ഓർത്തഡോക്‌സ് സഭ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിലെ മുതിർന്ന വൈദികൻ ഫാ. യോഹന്നാൻ പണിക്കർ അച്ചൻ്റെ പൊതുദർശനം മാർച്ച് 29 ശനിയാഴ്‌ച രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ അനാഹൈമിലുള്ള സെന്റ് ജോൺ ഗ്രീക്ക് ഓർത്തഡോക്‌സ് ദേവാലയത്തിലും, സംസ്കാര ശുശ്രൂഷകൾ 31 തിങ്കൾ 12.30-ന് സെന്റ് തോമസ് വലിയ പള്ളിയിൽ ആരംഭിച്ച് 3.30-ന് സൈപ്രസിലുള്ള ഫോറസ്റ്റ് ലോൺ സെമിത്തേരിയിൽ സംസ്‌കാരവും നടക്കും.
ഭാര്യ പരേതയായ ലില്ലിക്കുട്ടി പണിക്കർ. മക്കൾ: ഡോ. ടോബിൻ പണിക്കർ, ജോബിൻ പണിക്കർ (മാധ്യമ പ്രവർത്തകൻ), റേച്ചൽ മാത്യു (പബ്ലിക് ഹെൽത്ത്). മരുമക്കൾ: ഡോ. സുമി പണിക്കർ, അഡ്വ. ജെനി പണിക്കർ, ഡീക്കൻ സ്റ്റെഫിൻ മാത്യു.
കൊല്ലം കുണ്ടറ മേച്ചിറയിൽ കുടുംബാംഗമായ ഫാ. യോഹന്നാൻ പണിക്കർ കഴിഞ്ഞ 42 വർഷമായി ലോസ്ആഞ്ചലസ് സെൻ്റ് തോമസ് വലിയപള്ളി വികാരിയായിരുന്നു. കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളജിൽ നിന്നും ബിരുദ പഠനത്തിനുശേഷം കോട്ടയം ഓർത്തഡോക് സെമിനാരിയിൽ നിന്നും വൈദിക പഠനം പൂർത്തിയാക്കി. 1983-ൽ ലോസ് ആഞ്ചലസ് ഇടവകയുടെ വികാരിയായി ചുമതലയേറ്റു.
ലോസ്ആഞ്ചലസ് എക്യൂമെനിക്കൽ പ്രസ്ഥാനത്തിന്റെ പ്രഥമ ചെയർമാനായിരുന്നു. അരിസോണ, ലാവേഗാസ് സംസ്ഥാനങ്ങളിലും, കാലിഫോർണിയയിലെ സാൻഫ്രാൻസിസ്കോ, സാന്റിയോഗ എന്നീ നഗരങ്ങളിലും ഓർത്തഡോക്സ് സഭയുടെ ദേവാലയങ്ങൾ സ്ഥാപിക്കുന്നതിൽ നേതൃത്വം നൽകി.
ആത്മീയ മേഖലയ്ക്കുപുറമെ വിവിധ മേഖലകളിലും സജീവ സാന്നിധ്യമായിരുന്നു. പണിക്കരച്ചന്റെ പെട്ടെന്നുള്ള വേർപാട് ഏവർക്കും ദുഖമായി. എക്യൂമെനിക്കൽ ഫെല്ലോഷിപ്പ് ചെയർമാൻ സാബു തോമസ് കോർഎപ്പിസ്കോപ്പ, സെക്രട്ടറി മനു വർഗീസ്, ട്രഷറർ ജോർജുകുട്ടി പുല്ലാപ്പള്ളി, വിവിധ സഭകളിലെ വൈദീകർ, കേരളാ അസോസിയേഷൻ ഓഫ് ലോസ്ആഞ്ചലസ്, വാലി മലയാളി അസോസിയേഷൻ എന്നിവരും അനുശോചനം രേഖപ്പെടുത്തി.
സംസ്കാര ശുശ്രൂഷകൾക്ക് ഓർത്തഡോക്‌സ് സഭ സൗത്ത് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാർ ഈവാനിയോസ്, മറ്റ് വൈദീകർ എന്നിവർ നേതൃത്വം നൽകും.