സിക്കിമിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരെ തിരിച്ചറിഞ്ഞു. മരിച്ച മൂന്ന് പേരും സൈനികരെന്ന് സ്ഥിരീകരിച്ചു. ആറ് സുരക്ഷാ ഉദ്യോഗസ്ഥരെയും അപകടത്തിൽ കാണാതായി. ഇന്നലെയാണ് സൈനിക ക്യാമ്പിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായത്. വൈകുന്നേരത്തോടെയാണ് സ്ഥലത്ത് മണ്ണിടിച്ചിൽ ഉണ്ടായത്.
അതേസമയം, അസമിലെ വെള്ളപ്പൊക്കത്തിൽ മരണം എട്ടായി ഉയർന്നു. ഇതുവരെ വെള്ളപ്പൊക്കം 78,000 പേരെ ബാധിച്ചതായി ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു. ഇന്നും സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. റോഡ്, ട്രെയിൻ ഗതാഗതം പൂർണമായും താറുമാറായി. സംസ്ഥാനത്തെ പതിനഞ്ച് ജില്ലകളെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്.
എൻഡിആർഎഫ്, എസ്‌ഡിആർഎഫ്, പൊലീസ്, ഫയർ, എമർജൻസി സർവീസസ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.
ബ്രഹ്മപുത്ര, ബരാക് എന്നിവയുൾപ്പെടെയുള്ള നദികൾ അപകടനിലയ്ക്ക് മുകളിലാണ് ഒഴുകുന്നത്. വടക്കുകിഴക്കൻ മേഖലയിലെ പല ഭാഗങ്ങളിലും കനത്ത മഴ കാരണം സംസ്ഥാനം ‘അസാധാരണ സാഹചര്യം’ നേരിടുന്നുവെന്നും 18 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. കാംരൂപ് മെട്രോപൊളിറ്റൻ ജില്ലയിൽ നിന്നാണ് അഞ്ച് മരണങ്ങളും റിപ്പോർട്ട് ചെയ്തതെന്ന് അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.