ആലപ്പുഴ: സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കുകയാണ്. 40 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇന്ന് സ്കൂളുകളിലെത്തുക. കാലവർഷം ശക്തമായതോടെ സ്കൂൾ തുറക്കൽ നീളുമോയെന്ന ആശങ്കയുണ്ടായിരുന്നെങ്കിലും മഴ ശമിച്ചതോടെ ആശങ്കയൊഴിഞ്ഞ് സ്കൂളുകൾ ഇന്ന് തുറക്കും. പ്രവേശനോത്സവത്തിന്‍റെ സംസ്ഥനതല ഉദ്ഘാടനം ആലപ്പുഴയിൽ മുഖ്യമന്ത്രി നിർവഹിക്കും. എന്നാൽ പ്രവേശനോത്സവം നടക്കുന്ന ആലപ്പുഴിലെ കുട്ടനാട്ടിലും പുറക്കാടും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്.
ശക്തമായ മഴയിലുണ്ടായ കാലവർഷ കെടുതിമൂലമാണ് കുട്ടനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. പുതിയ അധ്യയന വർഷത്തിലെ ആദ്യ അവധിയാണ് കുട്ടനാട്ടിൽ പ്രഖ്യാപിച്ചിരിക്കുന്നത്. കുട്ടനാട് താലൂക്കിലേയും പുറക്കാട് പഞ്ചായത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയായിരിക്കുമെന്നാണ് അറിയിപ്പ്.
ആലപ്പുഴയിലെ കലവൂർ ഗവ.ഹയർ സെക്കൻററി സ്കൂളിൽ ഇന്ന് 10 മണിക്കാണ് പ്രവേശനോത്സവത്തിന്‍റെ സംസ്ഥനതല ഉദ്ഘാടനം. ഒമ്പത് മണി മുതൽ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കുട്ടികളെ സ്വാഗതം ചെയ്യും. മൂല്യാധിഷ്ഠിത പഠനവും, ഹൈസ്കൂളിൽ പുതിയ ക്ലാസ് സമയവുമടക്കം സമഗ്രമാറ്റത്തോടെയാണ് പുതിയ അധ്യായന വർഷത്തിന് തുടക്കമാകുന്നത്. ഇന്ത്യയിൽ ആദ്യമായി പത്താം ക്ലാസിൽ റോബോട്ടിക്സ് പഠനവിഷയമാകുന്നുവെന്ന പ്രത്യേകതയുമുണ്ട് ഇത്തവണ.
ഒന്നാം ക്ലാസിലേക്ക് രണ്ടര ലക്ഷത്തിലധികം വിദ്യാർത്ഥികളെയാണ് പ്രതീക്ഷിക്കുന്നത്. ആദ്യ രണ്ട് ആഴ്ചകളിൽ പാഠപുസ്തക പഠനമില്ല. പരിസര ശുചീകരണം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, നല്ല പെരുമാറ്റം, എന്നിങ്ങനെ സാമൂഹികപ്രസക്തിയുള്ള വിഷയങ്ങൾ പഠിപ്പിക്കും. 2,4,6,8,10 ക്ലാസുകളിൽ ഈ വർഷം പുതിയ പാഠപുസ്തകങ്ങളാണ്. സ്കൂളുകളിൽ ലഹരി വ്യാപനം തടയാൻ പൊലിസ്- എക്സസൈസ് വകുപ്പുകള്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.