Logo Below Image
Thursday, June 19, 2025
Logo Below Image
Homeകഥ/കവിതഓർമ്മയിൽ പൂക്കുന്ന കാവ്യം... (ഒരു പ്രണയകൃതി). ✍ രവി കൊമ്മേരി.

ഓർമ്മയിൽ പൂക്കുന്ന കാവ്യം… (ഒരു പ്രണയകൃതി). ✍ രവി കൊമ്മേരി.

രവി കൊമ്മേരി.

പ്രിയേ,
കാതര ഹൃദയമാം കാനനഛായയിൽ
ഞാനലഞ്ഞീടുന്നു സാദരം സ്നേഹിതേ …

ഇങ്ങിനെ ഒരു എഴുത്ത് എഴുതണം എന്ന് കരുതിയതല്ല. എങ്കിലും എഴുതുന്നു.

വഴിവക്കിലെന്നും നിന്നെ കാത്തു നിന്നപ്പോൾ അകലെ ഒരു ചന്ദ്രക്കല പോലെ തെളിയുന്ന നിൻ്റെ രൂപം അതെന്നെ വല്ലാതെ കൊതിപ്പിച്ചിരുന്നു. എന്നുമില്ലാതെ നീ എൻ്റെ മുന്നിലേക്ക് ആ ഇളം മഞ്ഞപ്പച്ച നിറത്തിലുള്ള ദാവണിയും ചുറ്റി വന്നനേരം , ആ വഴി നടന്നുപോയ ദേവകി അമ്മൂമ്മ പറഞ്ഞത് ഞാനിപ്പഴും ഓർക്കുന്നു. കണ്ണാ ഇത് നിൻ്റെ രാധയാടാ. വിടാതെ പിടിച്ചോന്ന്.

വർഷങ്ങൾക്ക് ശേഷം ഇന്ന് നിന്നെ, ആ ഷോപ്പിംഗ് മാളിൽ വച്ച് കണ്ടപ്പോൾ, എൻ്റെ മുന്നിൽ വാടാത്ത താമരപോലെ അതേ നിറത്തിലുള്ള സാരിയും ചുറ്റി നീ നിന്നപ്പോൾ, എടി പെണ്ണേ…. നീ ആ പഴയ രാധയാണെന്ന് ഞാനങ്ങ് ഓർത്തു പോയിരുന്നേൽ പിന്നെ നീ തിരിച്ച് വീട്ടിൽ പോകില്ലായിരുന്നു . മൊഴിയാൻ മറന്നതും, പുഞ്ചിരിയിൽ നീ ഒതുക്കിയതും എൻ്റെ കൗമാരത്തിൻ്റെ നിറച്ചാർത്തുകളുടെ ശോഭയായിരുന്നു. നീ അതൊക്കെ ഓർക്കുന്നുണ്ടോ ?

വായിച്ചു തീരാത്ത പുസ്തകത്തിൻ്റെ താളുകൾ കൊതിയോടെ വായിക്കുവാൻ വീണ്ടും വീണ്ടും മറിക്കുമ്പോൾ അകലെ ആ മനോഹര ഗ്രാമത്തിൻ്റെ വയലുകൾക്കപ്പുറത്തെ ഇടവഴിയിൽ ഞാൻ നിന്നെ കാണും. നീ പുഞ്ചിരിച്ചെറിഞ്ഞു പോയ ആ പ്രണയ പുഷ്പങ്ങളെ കാണും, ആരും കാണാതെ നിൻ്റെ കൈവള്ളയിൽ ഉമ്മ വെയ്ക്കുമ്പോൾ ആ പറങ്കിമാവിൻ്റെ മുകളിലിരുന്ന് രണ്ട് മൈനകൾ കളിയാക്കിയത് കാണും, പിന്നിട് ഒരു വരിപോലും വായിക്കാൻ എനിക്ക് കഴിയാറില്ല. പുസ്തകവും അടച്ചുവച്ച് ദാ… ഈ ഫ്ലാറ്റിൻ്റെ ബാൽക്കണിയിലിരുന്ന് വളരെ വേഗം തലങ്ങും വിലങ്ങും പാഞ്ഞു പോകുന്ന വാഹനങ്ങളെ നോക്കിയങ്ങിനെയിരിക്കും.

പക്ഷേ ഇന്ന് നിന്നെ കണ്ടപ്പോൾ നിൻ്റെ ചുണ്ടിൽ മായാതെ നീ ഇന്നും കൊണ്ടുനടക്കുന്ന ആ പുഞ്ചിരി കണ്ടപ്പോൾ സ്വപ്നമായിരുന്നു എല്ലാം. സ്വർഗ്ഗം ഇപ്പോഴും നമുക്ക് മുന്നിൽ തന്നെയാണ് എന്നൊരു തോന്നൽ. എൻ്റെ വാട്ട്സ് ആപ്പ് നമ്പര് വാങ്ങിച്ച് നീ ഒരു ഹായ് അയച്ചപ്പോൾ, ദാ..-ഇപ്പഴും അതിലേക്കൊരു സന്ദേശം തിരിച്ചയക്കാൻ കഴിയണില്ല എനിക്ക്. അതാ ഒടുക്കം ഇങ്ങിനെ ഒരു എഴുത്തെഴുതാമെന്ന് കരുതിയത്. ഈ എഴുത്ത് നീ വായിക്കുകയാണെങ്കിൽ നാളെ കാലത്ത് പതിനൊന്ന് മണിക്ക് ആ മാർക്കറ്റ് ജംഗഷനിലുള്ള കോഫീ ഷോപ്പിൽ നീ വരിക. തിരക്കുപിടിച്ച നിൻ്റെ കുടുംബ ജീവിതത്തിൻ്റെ താളലയങ്ങൾക്ക് അപശ്രുതി മീട്ടാനല്ല പെണ്ണേ…. ശൈത്യവും വേനലും മഴയും ഒന്നും തളർത്താത്ത എൻ്റെ ആ പഴയ മനസ്സിലെ ഓർമ്മച്ചിത്രങ്ങളിലെ മാറാലയും തുടച്ചു മിനുക്കി നിൻ്റെ ആ പുഞ്ചിരിയിൽ എനിക്കൊരു പുത്തൻ കാവ്യമെഴുതണം. അതും നീ പുഞ്ചിരിക്കുമെങ്കിൽ പുഞ്ചിരിക്കുമെങ്കിൽ മാത്രം.

സ്‌നേഹത്തോടെ,
ഞാൻ രവി കൊമ്മേരി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ