Logo Below Image
Wednesday, June 18, 2025
Logo Below Image
Homeകഥ/കവിത" മണവാളൻകുന്നിലെ മഞ്ചാടിമണികൾ " (നോവൽ)

” മണവാളൻകുന്നിലെ മഞ്ചാടിമണികൾ ” (നോവൽ)

രവി കൊമ്മേരി UAE

ഭാഗം ഒന്ന്.
മഞ്ഞുമൂടിയ പ്രഭാതങ്ങളിൽ ഇറ്റിറ്റു വീഴുന്ന മഞ്ഞിൽ കണങ്ങൾ കഴുകിത്തുടച്ചെടുക്കുന്ന ഇലകളും പൂവുകളും, മഞ്ചാടിമണികൾ ചിതറുന്ന മണവാളൻകുന്നിൻ്റെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടുന്നു. മധുരമാം മലയാളം പോലെ. മാമലകൾ മാറോട് ചേർത്തുപിടിക്കുന്ന നയനമനോഹര കാഴ്ച്ചകൾ പോലെ. ഇളം തണുപ്പിന്നടിയിൽ സൂര്യകിരണങ്ങൾ മണി മുത്ത് വിതറുന്ന, മന്ദാരപ്പൂക്കൾ വർണ്ണക്കുടവിരിച്ച, നീല വിസ്മയങ്ങള്‍ പറുദീസതീര്‍ത്ത ഭൂമിയിലെ തിരമാലകൾ കണക്കെ പരന്നൊഴുകിക്കിടക്കുന്ന മനോഹമായ മണവാളൻകുന്ന് ഗ്രാമം.

പ്രകൃതിയുടെ വരദാനമായ സുഗന്ധദ്രവ്യങ്ങൾ നിറഞ്ഞു നില്ക്കുന്ന സ്ഥലം. അതിലുപരി മരതകകാന്തിയില്‍ ആലോലമാടുന്ന സുന്ദര സൂര്യകിരണങ്ങള്‍ പൊന്മുത്ത് വിതറുന്ന പറുദീസ.

അദ്ധ്വാനത്തിന്റെ, അതിലുപരി സ്നേഹത്തിന്റെ പാരിജാതപ്പൂക്കൾ വിരിയുന്ന മഹനീയ മണ്ണ്.
ഇതൊക്കെയാണെങ്കിലും രാമഭദ്രൻ എന്ന കൂലിത്തല്ലുകാരൻ്റെ നാടുകൂടെയാണ് മണവാളൻകുന്ന് ‘ എന്നാലോ.. വെള്ളമടിയും കൂലിത്തല്ലുമാണെങ്കിലും, ജനങ്ങളെയും നാടിനെയും സ്നേഹിക്കുന്ന മനസ്സില്‍ എവിടെയോ ഒരല്‍പ്പം നന്മയുടെ ഉറവ കിനിയുന്ന രാമഭദ്രൻ നിറഞ്ഞാടുന്ന ഗ്രാമം. ആകാശത്ത് ഒഴുകിനടക്കുന്ന കാര്‍മേഘങ്ങള്‍ വിവിധ തരത്തില്‍ നിറം മാറുന്നത് നമ്മൾ കണ്ടിട്ടില്ലേ. അതുപോലെയാണവൻ. നിറങ്ങൾ മാറി മാറി ഒഴുകിക്കൊണ്ടേയിരിക്കും.

ദിനചര്യകളിലെ സമയക്രമം അത് മദ്യപാനത്തിലാണ് അവൻ കൂടുതൽ പാലിക്കുന്നത്. രാവിലെപത്ത് മണി എന്നൊരു സമയം ഉണ്ടെങ്കിൽ രാമഭദ്രന് ചാരായം കുടിച്ചിരിക്കണം. ദിനചര്യകളുടെ കൂട്ടത്തിലെ പ്രധാന ദുസ്സീലം. ആടിത്തിമര്‍ക്കുന്ന കഥാവേഷങ്ങളുടെ ആവേശത്തിന്‍റെ പ്രചോദനം. മഴക്കാലത്തിന്‍റെ വരവറിയിച്ച് ഇരുണ്ട മേഘക്കൂട്ടങ്ങള്‍ മാനത്ത് കുടപിടിച്ചാല്‍ മനുഷ്യനെപ്പോലെ പക്ഷി മൃഗാദികള്‍ക്കും മനസ്സില്‍ ആദിയാണ്. ഒരുനേരത്തെ ആഹാരം സ്വരുക്കൂട്ടനുള്ള തിരക്കാണ്. മഴതുടങ്ങുന്നതിനുമുന്‍പേ അവര്‍ തങ്ങള്‍ക്കുള്ള ആഹാരം കൂടുകളില്‍ കരുതിവയ്ക്കും. അതുപോലെ അടുത്ത് ദിവസത്തേക്ക് വേണ്ടിയുള്ളത് രാമഭദ്രനും തലേദിവസമേ ഒരു ചെറിയ കുപ്പിയിലാക്കി സൂക്ഷിക്കും.

രാവിലെ ചന്തയിലേക്ക് വരുമ്പോൾ അരക്കെട്ടിൽ കുപ്പി ഭദ്രമായിരിക്കും. ചന്തയിൽ പ്രത്യേകിച്ച് അവന് പണിയൊന്നുമില്ല. എന്നാലോ…? ചന്തയിലെല്ലായിടത്തും. എന്തു ജോലിക്കും അവൻ ഉണ്ടാകുകയും ചെയ്യും.

ആഹാരങ്ങള്‍ അടുപ്പത്ത് ആവിപറത്തി വെന്ത് തിളച്ചാലും ഉപ്പ് ചേര്‍ത്തില്ലങ്കില്‍ അവയുടെ സ്വാദ് പൂര്‍ണ്ണമാകില്ല. അല്ലെ? തീന്‍മേശയില്‍ നിരന്ന വിവിധതരം നാടന്‍ വിഭവങ്ങള്‍ക്ക് ഉപ്പ് കുറഞ്ഞുപോയതിനു കാരണവരുടെ ശകാരം. ചേരുവകള്‍ പാകമാണ്. ഉപ്പ് പാകമാക്കണം. ഉപ്പുചേര്‍ക്കാത്ത വിഭവങ്ങളെപ്പോലെയാണ് രാമഭാദ്രനില്ലാത്ത മണവാളന്‍കുന്ന് ചന്ത

ചന്തയിൽ കോഴി വിറ്റുകൊണ്ടിരുന്ന മാധവിയേടത്തിയോട്, നീ കോഴി വിറ്റ് വിറ്റ് തന്‍റെ മോനൊരു കോഴിയായിപ്പോയല്ലോ തള്ളേ എന്ന് പറഞ്ഞാണ് ഇന്നത്തെ അവന്‍റെ ചന്തയിലെ ദിവസം തുടങ്ങിയത്. അല്ല ! അവൻ അങ്ങിനെ പറയാനും കാരണമുണ്ട്. കലപിലകൂടുന്ന കോഴിക്കൂട്ടങ്ങള്‍ ഓരോന്നും തങ്ങളുടെ ഊഴം കാത്തിരിക്കുകയാണ് . കൈ അനക്കങ്ങള്‍ അവയെ ഭയചകിതരാക്കുന്നു . നിഴലനക്കങ്ങള്‍ അവര്‍ക്ക് കൊലക്കത്തികളാണ്.

ഇന്നലെ രാത്രി ഒരു അയ്യായിരം രൂപയ്ക്കുള്ള ജോലി കിട്ടിയിരുന്നു രാമഭദ്രന്.
മണവാളൻ കുന്ന് ചന്തയുടെ ഇരുന്നൂറ് മീറ്റർ മാറിയുള്ള ഒരു വീട്ടിലെ വീട്ടമ്മയെ സ്ഥിരമായി ശല്യം ചെയ്യുന്ന ഒരാളിനെ കൈകാര്യം ചെയ്യാനായിരുന്നു രാമഭദ്രനു കൊട്ടേഷൻ കൊടുത്തത്.

സുര്യവെട്ടം മാനം വിട്ട് കടലാഴങ്ങളിൽ ചേക്കേറി. മിന്നാമിന്നിക്കൂട്ടങ്ങൾക്കണക്കെ താരകങ്ങൾ മേഘപാളികൾക്കിടയിൽ നിന്ന് മിന്നിത്തുടങ്ങി. അമ്പിളിമാമൻ ആറ്റുവഞ്ചിയേറി നീലത്തടാകപ്പരപ്പിൽ ആഗതനായി. സമയവും സന്ദർഭവും അടയാളവും പറഞ്ഞ് ഏല്‍പ്പിച്ചത് പ്രകാരം വളരെ കൃത്യമായി രാമഭദ്രൻ ആളിനെ പൊക്കി ശരിക്കൊന്ന് കൈകാര്യം ചെയ്തു.

നിലവിളിയുടെ ശബ്ദം കേട്ട് ആളുകൾ ഓടിക്കൂടി. കരിയിലകള്‍ ചവിട്ടി ഒടിയുന്ന ശബ്ദങ്ങള്‍. ഇരുട്ടിന്‍റെ മറവില്‍ ഇണതിരഞ്ഞും, ഇരതിരഞ്ഞും നടക്കുന്ന നിശാസഞ്ചാരികള്‍ നാലുപാടും ചിതറിയോടി . ടോർച്ചു ലൈറ്റുകൾ പരക്കെ തെളിഞ്ഞു. അപ്പോഴാണ് രാമഭദ്രന് താൻ തല്ലുന്നവൻ കോഴി മാധവിയുടെ മകനാണെന്ന് മനസ്സിലായത്. കൂട്ടിരിക്കേണ്ടവന്‍ കൂടുപൊളിക്കുംമ്പോള്‍ കൂട്ടിലുള്ളവര്‍ കടന്നലുകളാകണം.

അടിക്കുന്നവനേയും, അടി കൊള്ളുന്നവനേയും ആ പരിസരവാസികൾക്കൊക്കെ അറിയാവുന്നതു കൊണ്ട് വന്നവർ വന്നവർ രാമഭദ്രനോട് കാര്യം തിരക്കി. ആളുകൾ കൂടിയപ്പോൾ, കൂട്ടത്തിൽ നിന്ന് ആരൊക്കെയോ പറയുന്നുണ്ടായിരുന്നു ങ്ഹാ.. ഇവനാണോ.. ഇവനാളൊരു കോഴിയാണ്. സംഗതി വിശദമായി നാട്ടുകാരറിഞ്ഞപ്പോൾ കൂട്ടത്തിലുള്ള ഒന്നു രണ്ട് വിരുതൻമാരും കൂടെ നമ്മുടെ കോഴിക്കുട്ടനെ തലോടിത്തുടങ്ങി . പപ്പും പൂടയും പറിച്ചെറിയപ്പെട്ടു. ഒടുക്കം ജട്ടി മാത്രം ബാക്കിവെച്ച് രാമഭദ്രനും നാട്ടുകാരും ചേർന്ന് അവനെ ഓടിച്ചു വിട്ടു. വഴിവിളക്കുകള്‍പോലും കണ്ണുചിമ്മി ഇരുട്ടിനെ മേയാന്‍വിട്ടിരിക്കുന്ന ആ രാത്രിയില്‍, താരകങ്ങളുടെ അധിപന്‍റെ ഒളിശോഭയില്‍ തെളിയുന്ന വഴിക്കാഴ്ച്ചയില്‍ തൊലിയുരിച്ച് പ്രാണന്‍ തിരിച്ചുകൊടുത്ത് വിട്ട കോഴിക്കുഞ്ഞ് ജീവനും കൊണ്ട് ഓടി മറഞ്ഞു.

അവൻ ഓടിത്തുടങ്ങിയപ്പോൾ രാമഭദ്രൻ വിളിച്ചു പറയുന്നുണ്ടായിരുന്നു, എടാ അപ്പുറത്തെ വളവിൽ നായകൾ കാണും. നിന്‍റെ കിടുക്കാമണി സൂക്ഷിക്കണേന്ന്.
എന്നിട്ട് നാട്ടുകാരോടായി, അതുണ്ടായാലല്ലേ നാളയും അവന് ഇതുപോലെ വരാൻ തോന്നുള്ളു.. എങ്കിലല്ലേ എന്നെപ്പോലെയുള്ളവർക്ക് ജീവിക്കാൻ പറ്റൂ… എന്നിട്ടൊരു ചിരിയും

അവിടെ കൂടി നിന്നവരൊക്കെചിരിച്ചു പോയി. അതാണ് രാമഭദ്രൻ.

തുടരും ……

രവി കൊമ്മേരി UAE✍

RELATED ARTICLES

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ