കേരളതീരത്ത് ബേപ്പൂർ അഴീക്കലിന് സമീപം ചരക്ക് കപ്പലായ വാൻഹായ് 503 കടലിൽ വച്ച് തീ പിടിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. ഉടമയ്ക്കും ക്യാപ്റ്റനും ജീവനക്കാർക്കും എതിരെ ഫോർട്ട് കൊച്ചി തീരദേശ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന കപ്പലിന് ബേപ്പൂരിൽ നിന്നും 44 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് തീപിടിച്ചത്. മുൻപ് ആലപ്പുഴ പുറംകടലിൽ മുങ്ങിയ എംഎസ്‍സി എൽസ 3 കപ്പലിനെതിരെ ചുമത്തിയ സമാനമായ വകുപ്പുകൾ തന്നെയാണ് വാൻഹായ് കപ്പലിനെതിരെയും ചുമത്തിയിരിക്കുന്നത്.
ഈ മാസം ഒമ്പതിനാണ് അഴീക്കൽ തീരത്തുനിന്ന് 44 നോട്ടിക്കൽ മൈൽ അകലെ വച്ച് കപ്പലിന് തീപിടിച്ചത്. രക്ഷപെടുത്തിയ ജീവനക്കാരെ മംഗലാപുരം പോർട്ടിലെത്തിച്ചിരുന്നു.22 പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്. 18 പേരെ രക്ഷപ്പെടുത്തി. കപ്പലിലെ ജീവനക്കാരിൽ 5 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. കാണാതായ 4 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല



