Saturday, October 5, 2024
Homeകേരളംനെയ്യാര്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന കെ എസ് യു തെക്കന്‍ മേഖലാ പഠനക്യാമ്പിലെ കൂട്ടത്തല്ല്...

നെയ്യാര്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന കെ എസ് യു തെക്കന്‍ മേഖലാ പഠനക്യാമ്പിലെ കൂട്ടത്തല്ല് ചോർത്തിയവർക്കെതിരെ നടപടി

തിരുവനന്തപുരം: കര്‍ശന നടപടി വേണമെന്ന അന്വേഷണകമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിൽ കെഎസ്‌യു നെയ്യാര്‍ ഡാമിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന തെക്കന്‍ മേഖലാ പഠനക്യാമ്പിലെ കൂട്ടത്തല്ലില്‍ നടപടി. വാർത്ത മാധ്യമങ്ങൾക്ക് ചോർത്തി സംഘടനാവിരുദ്ധ പ്രവർത്തനം നടത്തിയതിന് സംസ്ഥാന ജനറല്‍ സെക്രട്ടറി അനന്തകൃഷ്ണന്‍, എറണാകുളം ജില്ലാ സെക്രട്ടറി ആഞ്ചലോ ജോര്‍ജ് ടിജോ എന്നിവരെ സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് അല്‍ അമീന്‍ അഷ്‌റഫ്, ജില്ലാ ജനറല്‍ സെക്രട്ടറി ജെറിന്‍ ആര്യനാട് എന്നിവരെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അനാവശ്യ കലഹമുണ്ടാക്കിയതിനാണ് സസ്പെൻഷൻ. കെപിസിസി ഭാരവാഹികളായ പഴകുളം മധു, എംഎംനസീര്‍, എകെ ശശി എന്നിവരാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയത്. ഇത് കെപിസിസി നിയോഗിച്ച അന്വേഷണ കമ്മീഷനാണ്.

മേഖലാ ക്യാമ്പിനെതിരെ വ്യാജവാര്‍ത്ത പ്രചരിക്കാന്‍ അനന്തകൃഷ്ണന്റെയും ആൻജലോയുടെയും പ്രവൃത്തികൾ കാരണമായെന്നാണ് സംഘടനയുടെ വിലയിരുത്തൽ. വീഡിയോ ദൃശ്യങ്ങൾ മാധ്യമങ്ങള്‍ക്ക് ദൃശ്യങ്ങള്‍ എത്തിച്ചുനല്‍കിയെന്ന് രണ്ടുപേര്‍ക്കും നല്‍കിയ നോട്ടീസില്‍ പറയുന്നു. ഇവരുടെ പ്രവര്‍ത്തനം സംസ്ഥാന കമ്മിറ്റിയെ അപകീര്‍ത്തിപ്പെടുത്തി. ഈ സംഭവത്തിൽ ഇനി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടനാതല അന്വേഷണവും നടക്കും.

കര്‍ശന നടപടി വേണമെന്ന് കെപിസിസി ഭാരവാഹികളായ പഴകുളം മധു, എംഎം നസീര്‍, എകെ ശശി എന്നിവരുടെ അന്വേഷണകമ്മിഷന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നു. ക്യാമ്പില്‍ നടന്നത് ഗുരുതര അച്ചടക്കലംഘനമാണെന്ന് അവർ വിലയിരുത്തി. ഇങ്ങനെയൊരു പരിപാടി നടക്കുന്നത് കെപിസിസിയെ അറിയിച്ചില്ലെന്നതും റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞു. സംഘര്‍ഷം ഒഴിവാക്കേണ്ട മുതിര്‍ന്ന നേതാക്കള്‍ പോലും സംഘര്‍ഷത്തിന്റെ ഭാഗമായെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

കെഎസ്‌യു നേതാക്കളും പ്രവർത്തകരും ചേരിതിരിഞ്ഞ് പരസ്പരം ആക്രമിക്കുകയായിരുന്നു. ഇതിൽ പാറശ്ശാല നിയോജകമണ്ഡലം പ്രസിഡണ്ട് സുജിത്, നെടുമങ്ങാട് നിയോജകമണ്ഡലം പ്രസിഡന്റ് അഭിജിത്ത് എന്നിവർക്ക് പരിക്കേറ്റു. ആർക്കും പരിക്കുണ്ടായില്ലെന്നും, ദൃശ്യങ്ങളിൽ കാണുന്ന ചോരത്തുള്ളികൾ യഥാര്‍ഥമല്ലെന്നുമെല്ലാം കെഎസ്‌യു നേതാക്കൾ അവകാശപ്പെട്ടെങ്കിലും പരിക്കേറ്റവർ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയത് വാർത്തയായിരുന്നു.

വാട്‌സാപ്പ് ഗ്രൂപ്പിലെ തര്‍ക്കങ്ങളെ തുടര്‍ന്നുണ്ടായ മുന്‍വൈരാഗ്യമാണ് തര്‍ക്കത്തിലേക്ക് നയിച്ചതെന്നാണ് കെഎസ്‌യു നേതൃത്വത്തിന്റെ വിശദീകരണം. സംഭവം അന്വേഷിക്കാന്‍ കെപിസിസി മൂന്നംഗ അന്വേഷണ കമ്മിഷനെ നിയോഗിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments