തെന്നിന്ത്യൻ സിനിമാ മേഖലയിൽ ഒരിടയ്ക്ക് തിളങ്ങി നിന്ന നടനാണ് വിശാൽ. എന്നാൽ, കഴിഞ്ഞ കുറച്ചു നാളുകളായി താരത്തിന്റെ ഹിറ്റ് സിനിമകളൊന്നും ഇറങ്ങിയിട്ടില്ല. ഒരു കാലത്ത് ഫിറ്റ്നസുകൊണ്ട് ആരാധകരെ ഞെട്ടിപ്പിച്ച നടനായിരുന്നു വിശാൽ. മാസങ്ങൾക്ക് മുമ്പ് ഒരു പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് വിശാലിന്റെ ആരോഗ്യത്തെ സംബന്ധിച്ചുള്ള സംശയങ്ങൾ ഉയർന്നത്.
വിറയലോടെ വേദിയിൽ നിന്നതും മൈക്ക് പിടിക്കാൻ പോലും ഏറെ ബുദ്ധിമുട്ടന്നതുമായ വിശാലിനെയാണ് ആരാധകർ കണ്ടത്. ഇതോടെ നടന്റെ ആരോഗ്യത്തെ സംബന്ധിച്ചുള്ള ചർച്ചകളും നിറഞ്ഞു. പിന്നാലെ വൈറൽ പനി ആയിരുന്നുവെന്നും സിനിമയ്ക്ക് വേണ്ടി പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നുവെന്നുമാണ് വിശാൽ പറഞ്ഞത്.
ഗുരുതര ആരോഗ്യപ്രശ്നങ്ങൾ താരത്തെ അലട്ടുന്നുവെന്ന് ആരാധകർ പറഞ്ഞെങ്കിലും നടൻ ഇതൊക്കെയും എതിർത്തിരുന്നു. ഇപ്പോഴിതാ, വിശാലിന്റെ ആരോഗ്യസ്ഥിതി വീണ്ടും ചർച്ചയായിരിക്കുകയാണ്.കഴിഞ്ഞ ദിവസം വില്ലുപുരത്ത് സംഘടിപ്പിച്ച പൊതുപരിപാടിയ്ക്ക് എത്തിയപ്പോൾ വേദിയിൽ കുഴഞ്ഞു വീഴുകയായിരുന്നു വിശാൽ. ഉടൻ തന്നെ നടനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
ഞായറാഴ്ച തമിഴ്‌നാട്ടിലെ വില്ലുപുരത്ത് നടന്ന മിസ് കൂവാഗം ട്രാൻസ്‌ജെൻഡർ സൗന്ദര്യമത്സരം 2006 ന്റെ വേദിയിലാണ് നടൻ ബോധരഹിതനായി കുഴഞ്ഞു വീണത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച നടന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഭക്ഷണം കഴിക്കാത്തതിനാലാകാം നടൻ ബോധരഹിതനായതെന്നാണ് വിശാലിന്റെ മാനേജർ ഹരി ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. സുഖം പ്രാപിക്കാൻ രണ്ടു ദിവസമെടുക്കുമെന്നും മാനേജർ വ്യക്തമാക്കിയിരുന്നു.