രാവിന്റെ ഏതോ യാമത്തിൽ അയാൾ ഞെട്ടിയുണർന്നു.കണ്ടത് ദുഃസ്വപ്നമായിരുന്നോ? ഏതോ ഒരു ഗ്രാമം പച്ചപ്പിടിച്ചുനിൽക്കുന്നതിനുപകരം വരണ്ടുണങ്ങികിടക്കുന്ന കാഴ്ച്ച.തന്റെ രചനകളിൽ ഭാവനകളിലൂടെ താൻ പടുത്തുയർത്താറുള്ള പച്ചപ്പുള്ള ഗ്രാമങ്ങളിൽനിന്നും തികച്ചും വ്യത്യസ്തമായ ഗ്രാമന്തരീക്ഷം അയാളെയേറെ ചിന്തിപ്പിച്ചു. അയാളെത്തന്നെ അയാൾ ആ ഗ്രാമാന്തരീക്ഷത്തിൽ കണ്ടപ്പോൾ സ്വപ്നമാണെങ്കിലും ഒരുൾഭയം അയാളെ വേട്ടയാടി.
മുകുന്ദനെന്ന എഴുത്തുകാരൻ കട്ടിലിൽനിന്നുമിറങ്ങി കിടക്കുംമുമ്പ് മേശപ്പുറത്ത് എഴുതിവെച്ച കടലാസ്സിലെ അക്ഷരങ്ങളിലൂടെ മുകുന്ദന്റെ കണ്ണുകൾ ചലിച്ചു. അയാൾ ഭാവനയിൽ കണ്ടെഴുതിയ ഗ്രാമത്തിന്റെ ഭംഗി മാറ്റി സ്വപ്നത്തിൽ കണ്ട ഗ്രാമാന്തരീക്ഷത്തിന്റെ അവസ്ഥ എഴുതുംമുമ്പ് അയാൾ ചുമരിലെ ഘടികാരത്തിലേക്ക് നോക്കി പതിവുപോലെ തിയ്യതിയും സമയവും ഇടതുകോണിൽ എഴുതിച്ചേർത്തു.മുകുന്ദൻ എഴുതികൊണ്ടിരിക്കുമ്പോൾ വല്ലാത്തൊരു ക്ഷീണം അയാൾക്കുണ്ടായി.അയാൾ എഴുന്നേറ്റ് കട്ടിലിലേക്ക് നടന്നു.
മൃദുല രാവിലെ എഴുന്നേൽക്കുമ്പോൾ മുകുന്ദൻ നല്ല ഉറക്കത്തിലായിരുന്നു.അവൾ പതിവായി മുകുന്ദന്റെ നെറ്റിയിൽ ചുംബിച്ചുകൊണ്ടാണ് എഴുന്നേൽക്കാറ്. അപ്പോളയാൾ അവളെ കരവലയത്തിലൊതുക്കാറുണ്ട്. അന്നതുണ്ടായില്ലെന്നത് അവളെ വേദനിപ്പിച്ചു. തന്റെ മുകുന്ദേട്ടനെ ഒന്ന് വിളിച്ചുനോക്കാമെന്നവൾ കരുതി.മൃദുല തന്റെ ഭർത്താവിനെ സ്നേഹപുരസ്സരം വിളിച്ചു.
” മുകുന്ദേട്ടാ ”
അയാൾ വിളികേട്ടില്ല.അവൾ അയാളുടെ കയ്യിൽ പിടിച്ചുനോക്കി, നെറ്റിയിൽ ചുംബിച്ചപ്പോഴുണ്ടായ തണുപ്പ് കയ്യിലും അനുഭവപ്പെട്ടു. അവളുടെ നെഞ്ചകം തകരുന്നതുപോലെ അവൾക്ക് തോന്നി. മുഖം പിടിച്ച് അങ്ങോട്ടുമിങ്ങോട്ടുമുലച്ചുനോക്കി, അനക്കമില്ല. മൃദുല വാവിട്ടുകരഞ്ഞുകൊണ്ട് അയാളുടെ മാറിലേക്ക് വീണു.
ആശുപത്രിയിലെത്തിച്ച പ്രശസ്ത എഴുത്തുകാരൻ മുകുന്ദൻ മരണപ്പെട്ടതായി ഡോക്ടർമാർ വിധിയെഴുതി. മരണകാരണം അജ്ഞാതമാണ്. എഴുത്ത് മതിയാക്കി മുകുന്ദനെപ്പോൾ ഉറങ്ങാൻ കിടന്നെന്ന് മൃദുലക്കറിയില്ലായിരുന്നു.
അതുവരെ മുകുന്ദൻ പൂർണ്ണ ആരോഗ്യവാനായിരുന്നു എന്ന് മൃദുലയോടൊപ്പം വീട്ടുകാരും സമർത്ഥിക്കുന്നു. മരണകാരണമറിയുവാൻ പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.അവരുന്നയിച്ച ആവശ്യം ഡോക്ടർമാർ അംഗീകരിച്ചു.
പോസ്റ്റ്മോർട്ടം കഴിഞ്ഞ് റിപ്പോർട്ട് കിട്ടിയ ദിവസം എല്ലാവരും വിസ്മയിച്ചു.
” മരണത്തിനുമപ്പുറം ” എന്ന വിഖ്യാത നോവലിന്റെ രചയിതാവിന്റെ മരണകാരണം സ്വാഭാവികമരണമാണെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരണസമയം രാവിലെ മൂന്ന് മണിക്ക്. മരിക്കും മുമ്പ് മുകുന്ദൻ അവസാനമായി എഴുതിയ ” രാമൻ പിറന്ന ഗ്രാമം ” എന്ന കഥയിലെ സമയം മൂന്ന് ഇരുപത്. ഇരുപത് മിനിറ്റിന്റെ നിഗൂഢത ചർച്ചാവിഷയമായി. പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർക്ക് പിഴച്ചതാണോ അതോ സമയം മുകുന്ദൻ തെറ്റായി രേഖപ്പെടുത്തിയതാണോ.?
മൂന്ന് മണിക്കുമുമ്പേ മരണപ്പെട്ട ഒരാൾക്ക് എങ്ങിനെ മൂന്ന് ഇരുപതിന് എഴുതാൻ കഴിയും.പ്രശസ്തനായ എഴുത്തുകാരന്റെ സ്വാധീനത്തിൽ വലിയൊരു വായനാസമൂഹം രൂപപ്പെട്ടിരുന്നു.അവർക്ക് തങ്ങളുടെ പ്രിയപ്പെട്ട സാഹിത്യകാരന്റെ നിര്യാണത്തിൽ അതീവദുഃഖമുണ്ടായിരുന്നു.
ഭാര്യയാണ് മരണത്തിന് കാരണക്കാരിയെന്നും ദാമ്പത്യ പ്രശ്നം കാരണം മനസ്സമാധാനമില്ലാതെ മരിച്ചതാവാമെന്നും ചിലർ ഗോസിപ്പുകൾ പ്രചരിപ്പിച്ചു.സോഷ്യൽ മീഡിയയിലെ ചില ന്യൂസ് ചാനലുകളിൽ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാരെ സംശയത്തിന്റെ നിഴലിൽ നിർത്തി. ചിലർ പല കിംവദന്തികളും പരത്തി അഭ്യൂഹങ്ങൾക്കാക്കംക്കൂട്ടി.
മുകുന്ദൻ തന്റെ അക്ഷരങ്ങളിലൂടെ കെട്ടിപ്പടുത്ത ആരാധകവൃന്ദം മുകുന്ദനെ അനുസ്മരിച്ചുകൊണ്ട് അനുസ്മരണയോഗങ്ങൾ പലതും സംഘടിപ്പിച്ചു. നാളുകൾ കടന്നുപോയിക്കൊണ്ടിരുന്നു. സമൂഹത്തിലെ പല തട്ടുകളിൽനിന്നുമുയർന്ന സംശയങ്ങളും, പരാമർശങ്ങളും മുകുന്ദന്റെ മരണകാരണമറിയുവാനുള്ള ജിജ്ഞാസ മൃദലയിൽ രൂഢമൂലമാക്കിയിരുന്നു. മുകുന്ദന്റെ മൊബൈൽ ദിവസങ്ങളായി നിശ്ചലമായി കിടന്നിരുന്നത് അവൾ ചാർജ് ചെയ്തു.
മുകുന്ദന് നിരവധി ആരാധകരുള്ളതായി അവൾക്കറിയാം. ചിലത് അയാൾ അവളോട് പറഞ്ഞിട്ടുമുണ്ട്. ചില സ്ത്രീ ആരാധകരുടെ ഫോൺ കാളുകൾ വരാറുമുണ്ട്. അയാളുടെ പ്രകാശനം ചെയ്യപ്പെട്ട പുസ്തകങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെട്ട പുസ്തകം ” മരണത്തിനുമപ്പുറം “എന്ന നോവലായിരുന്നു.
മൃദുല മുകുന്ദന്റെ മൊബൈലിൽ ഒരേ നമ്പറിൽ കുറേ മിസ്സ്ഡ് കാൾ കണ്ടു. പേര് രേഖപ്പെടുത്തിയിട്ടില്ല. ട്രൂ കാളറിൽ നോക്കിയപ്പോൾ ഡോക്ടർ കാർത്തിക എന്ന ഒരു സ്ത്രീയുടെ നമ്പറാണെന്ന് മനസ്സിലായി. മുകുന്ദൻ മരണപ്പെട്ടശേഷവും കാളുകൾ അതേ നമ്പറിൽ നിന്നും വന്നത് മൃദുലയെ ആശ്ചര്യപ്പെടുത്തി. അതിനർത്ഥം മുകുന്ദന്റെ മരണം കാർത്തിക അറിഞ്ഞിരുന്നില്ല എന്നാണോ?. ഇത്രയും പ്രശസ്തനായ ഒരു വ്യക്തിയുടെ മരണം എങ്ങിനെയവൾ അറിയാതിരിക്കും. അത് മൃദുലയിൽ കൂടുതൽ സംശയം ജനിപ്പിച്ചു. അവൾ ആരാണെന്നറിയണമെന്ന ത്വര മൃദുലയിൽ വളർന്നു. വിവിധ സോഷ്യൽ മീഡിയകളിൽ ഡോക്ടർ കാർത്തികയുടെ പേരിൽ അവൾ സെർച്ച് ചെയ്തു. യഥാർത്ഥ കാർത്തികയെ ഡോക്ടറായതുകാരണം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടേണ്ടിവന്നില്ല.അങ്ങിനെ ടെലെഗ്രാം ആപ്പിൽ അവരുടെ ചാറ്റിംഗ് മൃദുല കണ്ടെത്തി. മരണദിവസം പകൽ ഡോക്ടർ കാർത്തികയെ ഹോട്ടൽ ബ്ലൂ മൂണിൽവെച്ച് മുകുന്ദൻ കണ്ടിരുന്നു. അന്നേ ദിവസം ടൗൺഹാളിൽ നടന്ന ഡോക്ടർ കാർത്തികയുടെ ” മരണം നിശ്ചിത സമയത്ത് ” എന്ന പ്രബന്ധാവതരണസമയത്ത് ക്ഷണപ്രകാരം മുകുന്ദൻ പങ്കെടുത്തിരുന്നു. അതുകഴിഞ്ഞാണ് ഹോട്ടൽ ബ്ലൂ മൂണിലേക്ക് മുകുന്ദൻ, ഡോക്ടർ കാർത്തികയോടൊപ്പം പോയത്.
മൃദുല ഏറിവരുന്ന ചങ്കിടിപ്പോടെ അവരുടെ ചാറ്റിംഗ് സ്ക്രോൾ ചെയ്തുകൊണ്ട് ഓരോന്നിലൂടെയും കണ്ണുകൾ പായിച്ചു.അവസാന ഭാഗത്തേക്ക് എത്താറായപ്പോൾ കണ്ണുകളിൽ മങ്ങൽ സംഭവിച്ചതുപോലെ അവൾക്കനുഭവപ്പെട്ടു.
” എന്റെ പ്രിയപ്പെട്ട എഴുത്തുകാരാ നിന്റെ അക്ഷരങ്ങളെ ഞാനൊരുപാട് സ്‌നേഹിച്ചു. ആ സ്നേഹം നിന്നോടും തോന്നിയപ്പോൾ ഞാനാ ഇഷ്ടവും സ്നേഹവും നിന്നോട് പറഞ്ഞു. നിന്റെ മറുപടി എന്റെ ഇഷ്ടങ്ങൾക്കെതിരായിരുന്നത് എനിക്ക് സഹിച്ചില്ല. നിന്റെ സ്നേഹം അനുഭവിക്കാൻ നിന്റെ ഭാര്യക്ക് മാത്രമേ അവകാശമുള്ളൂ എന്ന് നീ പറഞ്ഞപ്പോൾ ഹൃദയം നുറുങ്ങിപ്പോയി. നിനക്ക് ഞാൻ വെറുമൊരു ഭോഗവസ്തുവായിരുന്നെന്നറിയുമ്പോൾ വളരെ വൈകിപ്പോയി. നിന്റെ രചനകളിലെ സദാചാരം ജീവിതത്തിൽ വെച്ചുപുലർത്താൻ നിനക്കായില്ല. ഇനി നിനക്ക് അധിക സമയമില്ല.പുലർച്ചെ കൃത്യം മൂന്ന് മണിക്ക് നീ മരിച്ചിരിക്കും. എന്റെ പ്രബന്ധത്തിലെ ” മരണം നിശ്ചിത സമയത്ത് ” എന്ന ഗവേഷണ മരുന്നിന്റെ ആദ്യത്തെ പരീക്ഷണ ജീവിയാണ് നീ. നീ അവസാനമായി എന്നെയനുഭവിക്കുമ്പോൾ നീയറിയാതെ ഞാനാ ഇഞ്ചക്ഷൻ നിനക്കുനൽകി. ഇപ്പോൾ സമയം മൂന്ന് മണിയാകാൻ കുറച്ചുനിമിഷങ്ങൾമാത്രം. നീ മരിക്കുമ്പോൾ നിന്റെ ക്ലോക്കിൽ മൂന്ന് മണികഴിഞ്ഞ് ഇരുപത് മിനിറ്റ്. വീട്ടിൽ ഭാര്യയില്ലാതിരുന്ന കഴിഞ്ഞ ദിവസം നീ എന്നെ കൊണ്ടുപോയപ്പോൾ നിന്റെ ക്ലോക്കിൽ ഞാൻ മനഃപൂർവ്വം ചെയ്തുവെച്ച സമയമാറ്റമെന്ന എന്റെ വിക്രിയ.നീ സ്വപ്നം കണ്ടുറങ്ങുകയാകും. ഉറങ്ങുക അവസാനമായുറങ്ങുക. ” ഞാൻ നിശ്ചയിച്ച സമയത്ത് നിന്റെ മരണം സംഭവിച്ചിരിക്കും “.
മൃദുല സന്ദേശം വായിച്ചുതീർന്നപ്പോഴേക്കും മൊബൈലിലെ ഓരോ അക്ഷരങ്ങളും മാഞ്ഞുപോയി.