Thursday, September 19, 2024
Homeകേരളംഉരുൾപൊട്ടൽ ദുരന്തം: രക്ഷാപ്രവർത്തനത്തിന് 1167 പേരുടെ സംഘം

ഉരുൾപൊട്ടൽ ദുരന്തം: രക്ഷാപ്രവർത്തനത്തിന് 1167 പേരുടെ സംഘം

വയനാട് –വയനാട് ഉരുൾപൊട്ടൽ ദുരന്ത മേഖലയിൽ നിലവിൽ 1167 പേരുൾപ്പെടുന്ന സംഘത്തെയാണ്.  രക്ഷാപ്രവർത്തനങ്ങൾക്കായി നിയോഗിച്ചിട്ടുള്ളതെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇതിൽ 10 സ്റ്റേഷൻ ഓഫീസർമാരുടെ നേതൃത്വത്തിൽ സമീപ ജില്ലയിൽ നിന്ന് ഉൾപ്പെടെയുള്ള 645 അഗ്നിസേനാംഗങ്ങളും, 94 എൻ.ഡി.ആർ.എഫ് അംഗങ്ങളും, 167 ഡി.എസ്.സി അംഗങ്ങളും, എം.ഇ.ജിയിൽ നിന്നുള്ള 153 പേരും ഉൾപ്പെടുന്നു. കോസ്റ്റ് ഗാർഡ് അംഗങ്ങളും ഇന്നലെ എത്തിയിട്ടുണ്ട്.

രക്ഷാപ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നതിനാവശ്യമായ ഉദ്യോഗസ്ഥ സംവിധാനങ്ങളും ഉപകരണങ്ങളും എത്തിക്കുന്നതിനുള്ള തടസങ്ങൾ ഒഴിവാക്കുക, താൽക്കാലിക കയർ പാലത്തിലൂടെ റെസ്‌ക്യൂ ടീമിനെ എത്തിക്കുക എന്നീ കാര്യങ്ങൾക്ക് പ്രധാന പരിഗണനയാണ് നൽകുന്നത്. റോഡ് തടസം ഒഴിവാക്കാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ മുണ്ടക്കൈ ഭാഗത്തെ രക്ഷാപ്രവർത്തനങ്ങൾക്കാണ് പ്രഥമ പരിഗണന നൽകുന്നത്. രണ്ടാമത് അട്ടമലയും മൂന്നാമത് ചൂരൽ മലയുമാണ്. ചികിത്സയും പരിചരണവും നൽകാൻ ആവശ്യമായ മെഡിക്കൽ ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്താൻ കെ-9 ടീമിനെ നിയോഗിച്ചു. ഭക്ഷണവും കുടിവെള്ളവും എത്തിക്കാൻ നേവിയുടെ സഹായവും സ്വീകരിച്ചിട്ടുണ്ട്.

അഗ്നിരക്ഷ സേന, കേരള പോലീസ്, വിവിധ സേന വിഭാഗങ്ങൾ, വിവിധ വകുപ്പുകൾ എന്നിവ എല്ലാം ചേർന്ന് ഏകോപിതവും വേഗത്തിലുള്ളതുമായ രക്ഷാപ്രവർത്തനമാണ് നടക്കുന്നത്. തിരുവനന്തപുരത്തു നിന്നും 132 സേനാംഗങ്ങൾ കൂടി എത്തി. കണ്ണൂർ ഡി എസ് സി യിൽ നിന്ന് 6 ഓഫിസർമാരുടെ നേതൃത്വത്തിൽ 67 സേനാംഗങ്ങളുണ്ട്. താൽക്കാലികമായി ഒരാൾക്ക് നടക്കാനുള്ള പാലം ചൊവ്വാഴ്ച സന്ധ്യയോടെ സജ്ജമായി. ഇത് രക്ഷാ പ്രവർത്തനത്തിന് വേഗം കൂട്ടി. പാലത്തിലൂടെ ആളുകളെ ചൂരൽമലയിലേക്കും അവിടെ നിന്ന് ആശുപത്രിയിലേക്കും എത്തിക്കുന്നു. വ്യോമസേന ഹെലികോപ്റ്റർ ഉപയോഗിച്ചും കുരുങ്ങിക്കിടന്ന ആളുകളെ രക്ഷിച്ചു ആശുപത്രിയിലേക്ക് മാറ്റുന്നുണ്ട്.

ഇന്റലിജന്റ് ബറീഡ് ഒബ്ജക്ട് ഡിറ്റക്ഷൻ സിസ്റ്റം ഉപയോഗിച്ച് മണ്ണിനടിയിലുള്ള മനുഷ്യന്റെ സാന്നിധ്യം കണ്ടെത്തുന്നതിന് ശ്രമിക്കും. ഇതിനായി റിട്ട. മേജർ ജനറൽ ഇന്ദ്രപാലന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സഹായം തേടിയിട്ടുണ്ട്. എൻഡിആർഎഫിന്റെ 3 ടീമുകളുണ്ട്. മദ്രാസ് റെജിമെൻറ്, ഡിഫെൻസ് സർവീസ് കോപ്സ് എന്നിവർ ഡിങ്കി ബോട്ട്സും വടവും ഉപയോഗിച്ച് രക്ഷപ്രവർത്തനം നടത്തുന്നു.

ലോക്കൽ പോലീസിന്റെ 350 പേർ സ്ഥലത്തുണ്ട്. കേരള പോലീസിന്റെ കഡാവർ നായകൾ, ഹൈ ആൾട്ടിറ്റ്യൂഡ് ടീം, സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് എന്നിവയും ഉണ്ട്. രക്ഷാപ്രവർത്തനത്തിന് രണ്ട് ഹെലികോപ്റ്ററുകൾ (എ.എൽ.എച്ച്, എം ഐ-7 ഹെലികോപ്റ്ററുകൾ) ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

ചൂരൽമലയിൽ താലൂക്ക് തല കണ്ട്രോൾ റൂം തുടങ്ങി. മന്ത്രിമാർ നേരിട്ട് സ്ഥലത്ത് ക്യാമ്പ്ചെയ്തു പ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട്. വനംവകുപ്പിൻറെ 55 അംഗങ്ങൾ, ആരോഗ്യ വകുപ്പ്, റവന്യു, തദ്ദേശസ്വയംഭരണ വകുപ്പുകൾ എന്നിവ സർവ്വസജ്ജമായി ചൂരൽമലയിലുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments