ഇന്ത്യ–പാക്ക് വെടിനിർത്തൽ പ്രഖ്യാപനത്തിനു പിന്നാലെ പഞ്ചാബിലെ ആദംപുർ വ്യോമത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി.സൈനികരുമായി അദ്ദേഹം ആശയവിനിമയം നടത്തി. ആദംപുർ വ്യോമതാവളം ആക്രമിക്കാനുള്ള പാക്കിസ്ഥാൻ ശ്രമം ഇന്ത്യൻ സൈന്യം തകർത്തിരുന്നു.
‘ഭാരത് മാതാ കീ ജയ്’ എന്നതു വെറുമൊരു മുദ്രാവാക്യമല്ല, മറിച്ചു രാഷ്ട്രത്തിനായി ജീവൻ സമർപ്പിക്കാനുള്ള നമ്മുടെ സൈനികരുടെ പ്രതിജ്ഞയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു .ഇന്ത്യയുടെ ഡ്രോണുകളെയും മിസൈലുകളെയും കുറിച്ച് ചിന്തിച്ചാൽ പാക്കിസ്ഥാന് വളരെക്കാലം ഉറക്കം വരില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.”ധീരത, ദൃഢനിശ്ചയം, നിർഭയത്വം എന്നിവയുടെ പ്രതീകമായവരോടൊപ്പം സമയം ചെലവഴിക്കുക എന്നത് വളരെ സവിശേഷമായ ഒരു അനുഭവമായിരുന്നു”, എന്ന് മോദി പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യയുടെ ആത്മവിശ്വാസവും ജനങ്ങൾക്കിടയിലുള്ള ഐക്യവും വർധിച്ചു.പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളെ വളരെ കൃത്യതയോടെയാണു വ്യോമസേന ലക്ഷ്യംവച്ചത്, അത് അവരെ പോലും അമ്പരിപ്പിച്ചു. പാക്കിസ്ഥാന്റെ ദുരുദ്ദേശ്യങ്ങൾ നമ്മുടെ സായുധ സേന ഓരോ തവണയും പരാജയപ്പെടുത്തി.
പാക്കിസ്ഥാനു മുന്നിൽ നമ്മൾ വരച്ച ‘ലക്ഷ്മണ രേഖ’ വളരെ വ്യക്തമാണ്. ഭീകരാക്രമണത്തിനു കൃത്യമായ മറുപടി നൽകും.ഓപ്പറേഷൻ സിന്ദൂറിലെ ഓരോ നിമിഷവും സായുധ സേനകളുടെ വീര്യത്തിന്റെ സാക്ഷ്യമാണ്, അതു നമ്മുടെ കരസേനയുടെയും വ്യോമസേനയുടെയും നാവികസേനയുടെയും ആധിപത്യം തെളിയിക്കുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി.