Friday, September 20, 2024
Homeകഥ/കവിതകാത്തിരിപ്പുകൾ (കഥ) ✍വിനീത് വിശ്വദേവ് ചേർത്തല

കാത്തിരിപ്പുകൾ (കഥ) ✍വിനീത് വിശ്വദേവ് ചേർത്തല

✍വിനീത് വിശ്വദേവ് ചേർത്തല

അക്ഷരനഗരിയിലെ നസ്രാണി കുടുംബത്തിൽ ജനിച്ചു വളർന്ന നല്ല ഒന്നാന്തരം അച്ചായൻ കുട്ടിയായ തൊമ്മിച്ചനെ നാട്ടുകാർ “തൊമ്മിക്കുഞ്ഞു” എന്ന ഓമനപ്പേരിലാണ് വിളിച്ചിരുന്നത്. കോട്ടയംകാരുടെ വേറിട്ടുള്ള ഭാഷ ശൈലിയും സംസാരരീതിയും കിളിപോലും മാറിനിൽക്കുന്ന മധുര സ്വരത്തിന്റെ ഉടമ കൂടിയായിരുന്നതു തൊമ്മിക്കുഞ്ഞിനെ വ്യത്യസ്തനാക്കുവിധമുള്ള മറ്റൊരു പൊൻതൂവലായിരുന്നു. ബാല്യകാലം മുതൽ നാട്ടുകാരുടെ കണ്ണിലുണ്ണിയായിരുന്ന തൊമ്മിക്കുഞ്ഞിന്റെ എല്ലാവിധ കാര്യങ്ങളിലും നാട്ടുകാർക്ക് പ്രത്യേക പരിഗണയുണ്ടായിരുന്നു. ഏതൊരു ചെറുപ്പക്കാരെപ്പോലെയും തൊമ്മിച്ചനും ഭാവിയെക്കുറിച്ച് വെടിപ്പായ കാഴചപ്പാടുകളൊന്നും മെനെഞ്ഞെടുത്തിരുന്നില്ല. പഠിപ്പു കഴിഞ്ഞു ജോലി നേടി പിന്നെ കുടുംബം കുട്ടികൾ അതിന്റെ പിറകെ ജീവിതം ഓടിക്കുക എന്നാണല്ലോ നാട്ടുനടപ്പുകൾ അനുവർത്തിക്കുന്നത്. അതേ നിയമ സംഹിത തന്റെ ജീവിതത്തിൽ പ്രാവർത്തികമാക്കി ജീവിതം വിജയ കൊടുമുടിയിലെത്തിക്കുവാൻ തീരുമാനിച്ചു തൊമ്മിച്ചൻ പരിശ്രമങ്ങൾ തുടങ്ങി.

താഴത്തങ്ങാടി ഗവണ്മെന്റ് സ്കൂളിലായിരുന്നു തൊമ്മിച്ചന്റെ “പ്ലസ് ടു” വരെയും തുടർന്ന് മാന്നാനം തെരേസാമ്മ കോളേജിൽ ഡിഗ്രി പഠനവും പൂർത്തീകരിച്ചു. താഴത്തങ്ങാടി വാസികളായ ഒട്ടുമിക്ക മാതാപിതാക്കൾ പെൺകുട്ടികളെ നഴ്സിങ്ങിനായി അന്യസംസ്ഥാനത്തേക്കു പറഞ്ഞയക്കും ആൺകുട്ടികളെ ഡിഗ്രിയോ, മറ്റു ഡിപ്ലോമ കോഴ്സുകൾ വരെയോക്കെ പഠിപ്പിക്കും പിന്നീട് അവരെ പതിയെ ബുസിനെസ്സിലേക്കു വഴിതിരിക്കുകയാണ് ചെയ്തിരുന്നത്. എന്നാൽ തൊമ്മിച്ചന്റെ മാതാപിതാക്കൾ തങ്ങളുടെ അകന്ന വകയിൽ ഉണ്ടായിരുന്ന ബന്ധുക്കളോട് വിശദവിവരങ്ങൾ അന്ന്വേഷിച്ചുകൊണ്ടു തുടർന്നുള്ള ഉപരിപഠനത്തിനായി തൊമ്മിച്ചനെ സേലം “കറുപ്പയ്യ സ്വാമി കോളേജിൽ ഉപരിപഠനത്തിനു പഠിപ്പിക്കാൻ തീരുമാനിച്ചു. അങ്ങനെ ഗാന്ധി നഗറിലെ സ്റ്റേറ്റ് ബാങ്കിൽ നിൽക്കും എഡ്യൂക്കേഷൻ ലോൺ എടുത്തു സേലം ഓമല്ലൂരിലുള്ള കോളേജിൽ ബിരുധാനാന്തരബിരുദ പഠനത്തിന് അയച്ചു.

ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്നതു തൊമ്മിക്കുഞ്ഞിന് ആദ്യ അനുഭവമായിരുന്നു. അവിടുത്തെ താമസ രീതികൾ, പല നാട്ടിൽ നിന്നുള്ള കുട്ടികളുടെ കൂടെയുള്ള സഹവാസം, ഭക്ഷണക്രമങ്ങളും രീതികളും കേരളത്തിൽ നിന്നും വിഭിന്നമായിരുന്നു. പക്ഷേ എല്ലാം താൽക്കാലികമായ ഏതാനും നാളുകൾക്കു മാത്രമായിരുന്നു അപരിചിതമായിരുന്നത്. ജീവിത വീഥികളിൽ പുഴപോലെ ഒഴുകാൻ കഴിഞ്ഞില്ലേൽ ഒഴുകുന്ന പുഴയിലെ ഒഴുക്കിൽപ്പെട്ടു നീന്തിക്കൊണ്ടിരിക്കുക എന്ന തീരുമാനത്തിലെത്തിയ തൊമ്മിച്ചൻ പിന്നീട് എല്ലാവിധ തരികിട പരിപാടികളും തന്റെ സഹപാടികൾക്കൊപ്പം ചേർന്നു. കോളേജ് പരിസരത്തും സേലത്തും പ്രായത്തിനൊത്ത അഭ്യാസ പരിപാടികളെല്ലാം നടത്തി. അവിടെ കോഴ്സ് പൂർത്തിയാക്കുന്നത് വരെ രണ്ടു കൊല്ലം അർമാദിച്ചു വിഹരിച്ചിരുന്നു.

ബിസിനസ്സ് അഡ്മിനിസ്ട്രേഷനിൽ ഉപരിപഠനം കരസ്ഥമാക്കി നാട്ടിൽ തിരിച്ചെത്തിയ തൊമ്മിക്കുഞ്ഞിന് താഴത്തങ്ങാടി പ്രേദേശവാസികളുടെ വക പ്രേത്യേക സ്വീകരണമൊക്കെ നൽകിയിരുന്നു. പിന്നീട് കുറച്ചുനാൾ സുഹൃത്തുക്കളോടൊപ്പം നാട്ടിൽ കറങ്ങി നടക്കലും അല്ലറചില്ലറ സാമൂഹിക രാഷ്ട്രീയ മത പരമായ കാര്യങ്ങളിൽ സമയം കണ്ടെത്തി അതിൽ പങ്കാളിയായും പ്രവർത്തിച്ചു സുഗമമായി പോയിക്കൊണ്ടിരുന്നു. ദിവസങ്ങൾ കഴിയും തോറും ഏതൊരു ചെറുപ്പക്കാരനും ഉണ്ടാകുന്ന ഭാവിയെക്കുറിച്ചോർത്തുള്ള ചിന്തകൾ കുറച്ചുദിവസങ്ങളായി തൊമ്മികുഞ്ഞിനേയും അസ്വസ്ത്ഥനായിരുന്നു.

“ഇനി എന്ത്?”

“എങ്ങനെ?”

“എവിടെ തുടങ്ങണം?”

അങ്ങനെ ഒരുപാടു ചോദ്യങ്ങളുടെ മാലപ്പടക്കം തൊമ്മിക്കുഞ്ഞിന് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ചുകൊണ്ടേയിരുന്നു. രാത്രികളിൽ ടെറസ്സിന്റെ മുകളിൽ കേറിചെന്നു ഹോസ്റ്റൽ ജീവിതത്തിൽ സ്വായത്തമാക്കിയ ശീലങ്ങളിലെ സിഗരറ്റുവലിയോ ബിയറോ മദ്യമോ കുടിച്ചുകൊണ്ട് നിർണ്ണായകമായ തീരുമാങ്ങൾ എടുക്കുന്നതിനു സമയം തള്ളി നീക്കിയിരുന്നു. കുറെയധികം മോട്ടിവേഷൻ വിഡിയോകളും ചെറിയ ചെറിയ ബിസിനസ്സ് സംരംഭകനാകാനുള്ള ബിസിനെസ്സ് സംരംഭങ്ങളെക്കുറിച്ചുള്ള പഠനങ്ങളും അതിനു ഉതകുന്ന നിമ്മാണ പരിപാടികളെക്കുറിച്ചുള്ള വ്ലോഗെർമാരുടെ വിഡിയോയും കാണുന്നത് പതിവായിരുന്നു. ഇതൊക്കെ കണ്ടു മനം മടുക്കുമ്പോൾ ചില രാത്രികളിൽ കുല്സിത വിഡിയോകൾ കണ്ടു വികാരപരമായി കടിഞ്ഞാണിടാൻ പറ്റാതെ അതിനെ തുറന്നുവിട്ടുകൊണ്ടു തന്റെ മുറിയിൽ തളർന്നുറങ്ങിപ്പോകുന്ന ദിനങ്ങളും തൊമ്മിക്കുഞ്ഞിന്റെ ജീവിതത്തിൽ ഇടം നേടിയിരുന്നു.

നാളുകൾ കടന്നുപോയിക്കൊണ്ടിരുന്നു. സ്വന്തം വീട്ടിൽ അടുപ്പ് പുകയാത്തതിൽ വ്യാവലാതിയില്ലാതെ മറ്റുള്ളവരുടെ ജീവിതത്തിലെ ക്രെമക്കേട് ചികയുന്ന കരക്കമ്പികളായ നാട്ടുകാർ തൊമ്മിച്ചന്റെ ജീവിതത്തിലേക്കും എത്തിനോക്കി തുടങ്ങി. തന്റെ അമ്മയായ ത്രേസ്യാമ്മയുടെ ഭമായിരുന്ന അയൽക്കൂട്ടം വീട്ടിൽ വെച്ചു നടക്കുന്ന കൂട്ടത്തിൽ പരദൂഷണ കമ്മറ്റിയുടെ യോഗത്തിലെ അന്നമ്മ ചേടത്തിയുടെ വക ഒരു വെള്ളിടി വെട്ടുന്ന ചോദ്യം യോഗംകൂടിയിരുന്ന മുറ്റത്തു നെടുകെ പിളർന്നു വീണു.

“ത്രേസ്യാമ്മോ…”

“ഓ… അന്നാമ്മച്ചേടത്തിയെ”

“അല്ലെടി പൂവേ …”

“നിന്റെ മകന് വേലയും പണിയുമൊന്നും ആയില്ലല്ലേ?”

അയൽക്കൂട്ടത്തിലെ പതിനഞ്ചു പെണ്ണുങ്ങൾക്കും ആ ചോദ്യത്തിലേക്കു ഉറ്റുനോക്കുന്ന ആകാംഷയും ത്വരയും മറുപടിക്കായി കാതോർത്തു. എല്ലാ പെണ്ണുങ്ങളുടെയും മനസ്സ് ഒരുപോലെ വായിച്ചെടുത്ത ത്രേസ്യാമ്മ കൗശലമായിത്തന്നെ അന്നമ്മച്ചേടത്തിയുടെ മുഖത്തുനോക്കി മറുപടി പറഞ്ഞു. അവൻ ഇന്റർവ്യൂ എല്ലാം അറ്റൻഡ് ചെയ്തു നിൽകുയാണ്, ചെന്നൈക്കോ ബാംഗ്ലൂർക്കോ പോണമെന്നു പറഞ്ഞു വാശിപിടിക്കുന്നുണ്ട് അവന്റെ ചാച്ചൻ ഉമ്മച്ചൻ വിടാഞ്ഞിട്ടാ. കുറച്ചുകാലം നാട്ടിൽ തരക്കേടില്ലാത്ത എന്തെങ്കിലും ജോലി നോക്കട്ടേ എന്നാണ് അഭിപ്രായം. അല്ലേലും പിള്ളേരുടെ ഇഷ്ടത്തിന് പഠിപ്പിച്ചേച്ചു അവരുടെ ഇഷ്ടത്തിനുള്ള ജോലി വരുമ്പോൾ ജോലിക്കു പോകട്ടേ. അതേക്കുറിച്ചു ഞാനും ഉമ്മച്ചനും ആവലാതിപ്പെട്ടിട്ടു കാര്യമില്ലല്ലോ. അങ്ങനെ ത്രേസ്യാമ്മ അഭിലഷണീയമായ മറുപടികൊണ്ടു ആ സഭയുടെ വായ തുന്നിക്കെട്ടി. ത്രേസ്യാമ്മയ്ക്കു കൂട്ടുപിടിച്ചു വടക്കേതിലെ ഏലിയാമ്മ പറഞ്ഞുതുടങ്ങി. മൂത്തവൾ നഴ്സിംഗ് പഠിച്ചിട്ടു ഡൽഹി അല്ലേ.. അപ്പോൾ നാട്ടിൽ ഒരാളെങ്കിലും വേണ്ടേ? ഉമ്മച്ചൻ പറയുന്നതാ ശരി. ഇളയവൻ നാട്ടിൽ ജോലി നോക്കട്ടെ. “അല്ല പിന്നേ…” പിന്നീട് ഗൗരവതരമായ കാര്യംപോലെ എല്ലാവരും മാസവരിയും ചിട്ടിയുടെ കാശു പിരിക്കലിലും മിനിറ്റ്സ് ബുക്കിൽ ഒപ്പിടുകയും ചെയിതതിനുശേഷം ത്രേസ്യാമ്മ വിളമ്പിയ കപ്പ പുഴുങ്ങിയതും കാന്താരി ചമ്മന്തിയും കൂട്ടി കഴിച്ചു. ഏലക്കായിട്ട പൊടിക്കാപ്പിയും മോന്തി എല്ലാ പെണ്ണുങ്ങളും അയൽക്കൂട്ടം പിരിഞ്ഞു വീടുകളിലേക്ക് പോയി.

അത്താഴപ്രാർത്ഥന കഴിഞ്ഞു തീന്മേശയുടെ മുന്നിൽ ഉമ്മച്ചനും ത്രേസ്യാമ്മയും തൊമ്മിച്ചന്റെ തീരുമാനം അറിയുന്നതിനായി മുഖത്തോടു മുഖം നോക്കി കണ്ണുകൾ കയ്യും കലാശവും കാണിച്ചെങ്കിലും കൂടുതൽ ചോദ്യത്തിലേക്ക് കടക്കേണ്ടി വന്നില്ല. പ്രാദേശിക ചാനലായിരുന്ന മണിബെൻ ചാനലിൽ 2000 -ൽ പുറത്തിറങ്ങിയ മോഹൻ ലാൽ നായകനായി എത്തിയ നരസിംഹം

സിനിമയുടെ മോഹൻ ലാൽ തിലകൻ കോമ്പിനേഷൻ സീൻ പെട്ടന്ന് ടെലിവിഷൻ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടു. ഉമ്മച്ചന്റെ ചോദ്യംപോലെ അവിടെ തിലകന്റെ ചോദ്യം ആ മുറിക്കുള്ളിൽ പ്രതിധ്വനിച്ചു.

“എന്താ ഇന്ദുചൂഢന്റെ ഫ്യൂച്ചർ പ്ലാൻ?”

ഉമ്മച്ചനും ത്രേസ്യാമ്മയും ഒരേപോലെ സാഹചര്യം മുതലെടുത്തുകൊണ്ടു തൊമ്മിച്ചന്റെ മുഖത്തേക്ക് നോക്കി. താഴത്തങ്ങാടി പള്ളിയിലെ രൂപക്കൂടിനു മുന്നിൽ കത്തി ഉരുകുന്ന മെഴുകുതിരിപോലെ തൊമ്മിക്കുഞ്ഞു ചെറുതായൊന്നു ഉരുകിപ്പോയി. ജോലി അതാണ് ഇപ്പോൾ ഇവിടെയുള്ള അന്തർദേശിയ വിഷയം. കുറച്ചു നേരത്തെ മൗനത്തിനു ശേഷം തൊമ്മിച്ചൻ പറഞ്ഞു ഈ മാസം രണ്ടു ഇന്റർവ്യൂ കോട്ടയതും എറണാകുളത്തും ഉണ്ട്. ബാക്കി കാര്യങ്ങൾ അതുകഴിഞ്ഞു നോക്കാം എന്ന ഭാവത്തിൽ ആഹാരം കഴിച്ചുതീർത്തു. കൈകഴുകി വന്നു ജഗ്ഗും വെള്ളവുമായി തൊമ്മിച്ചൻ മുകളിലത്തെ തന്റെ കിടപ്പുമുറിയിലേക്ക് കടന്നുപോയി. ത്രേസ്യാമ്മ അടുക്കളയിലെ പണി തീർത്തു വരുന്നത് വരെ ഉമ്മച്ചൻ ടി വി ചാലുകൾ മാറ്റി മാറ്റി കണ്ടിരുന്നു. പിന്നീട് ടൈംപീസിൽ അഞ്ചു മണി അലാറം വെച്ചുകൊണ്ട് രണ്ടുപേരും കിടന്നു.

നാട്ടുകാരുടെ ചോദ്യങ്ങളുടെ മുൾമുനകൾക്ക് മൂർച്ച കൂടി തുടങ്ങി. അതൊന്നും കാര്യമാക്കാതെ മുന്നോട്ടെന്നമട്ടിൽ തൊമ്മിച്ചന്റെ പരിശ്രമങ്ങൾക്ക് ആക്കംകൂടി. ജോലി വാഗ്ദാനങ്ങൾ നടത്തുന്ന പത്ര പരസ്യങ്ങളിലെ നമ്പറുകളിലേക്കു വിളിക്കയും തന്റെ ബിയോഡേറ്റ ഇമൈലുകളിലേക്ക് അയക്കുന്നതും പുരോഗമിച്ചുകൊണ്ടിരുന്നു. സുഹൃത്തുക്കൾ വഴിയുള്ള ജോലി അന്വേഷണവും തൊരുതഗതിയിൽ പോയിക്കൊണ്ടിരുന്നു.

കോട്ടയത്തുവെച്ചു നടന്നത് ഒരു ഇൻഷുറൻസ് കമ്പനിയുടെ ഇന്റർവ്യൂ ആരുന്നു. ഇന്റർവ്യൂർ തലങ്ങും വിലങ്ങും ചോദ്യങ്ങൾ ചോദിച്ചപ്പോൾ പരിച തെറിച്ചുപോയ പടയാളിയെപ്പോലെ ആ ഓഫീസിൽ നിന്നും പുറത്തേക്കു നടന്നു നീങ്ങുമ്പോൾ മുഖത്ത് ഇന്റർവ്യൂ ചെയ്തവനോട് പുച്ഛം തോന്നിയിരുന്നു. ഇൻഷുറൻസ് പോളിസിയിൽ ആളുകളെ ചേർപ്പിക്കുന്നതിനു ഇത്രയും ചോദ്യങ്ങൾ സത്യത്തിൽ ആവശ്യം ഉണ്ടായിരുന്നോ? എന്ന ചിന്തയിൽ തൊമ്മിച്ചൻ കമ്പനിയുടെ പുറത്തു കടന്നു. ഇന്റർവ്യൂ ഹാളിൽവെച്ച് പരിചയപ്പെട്ട കൊല്ലത്തു നിന്നും വന്ന അജീഷ് ദാമോദരനിലൂടെ പുതിയ ഒരു ജോലിയൊഴിവിനെക്കുറിച്ച് അറിയാൻ ഇടയായി. അവൻ ആ ഇന്റർവ്യൂ പോകുന്നുണ്ടെന്നും വരുന്നുണ്ടെങ്കിൽ അവിടെ വെച്ച് കാണാമെന്നും പറഞ്ഞു പരസ്പരം മൊബൈൽ നമ്പറുകൾ കൈമാറി. നാഗമ്പടം ബസ്സ്റ്റാൻഡിൽ നിന്നും കൂടെ വന്ന സുഹൃത്തിനോട് അടുത്ത ഇന്റർവ്യൂ സ്ഥലമായ തൃശ്ശൂരുവെച്ചു കാണാമെന്നു യാത്ര പറഞ്ഞു പിരിഞ്ഞു. എന്തിനിറങ്ങി തിരിച്ചാലും മനസ്സിൽ തെളിയുന്ന “ലക്ഷ്യമാണ് പ്രധാനം മാർഗ്ഗമല്ല” ആ ക്ളീഷേ വാക്യം മിന്നിമാഞ്ഞു. തൊമ്മിച്ചൻ തന്റെ ഡോക്യൂമെന്റസ് അടങ്ങിയ ഫയൽ കൈക്കുഞ്ഞിനെ ചേർത്തുപിടിക്കുംപോലെ നെഞ്ചിലേറ്റി വീട്ടിലേക്കു യാത്ര തിരിച്ചു.

ഇരുപതു മിനിറ്റു യാത്ര ദൈർഖ്യമുള്ളു എങ്കിലും ഇരിക്കാൻ സീറ്റു കിട്ടിയതുകൊണ്ട് കണ്ണൊന്നു മാടി ചെറുതായി ഉറങ്ങിപ്പോയി. പത്താക്ലാസ്സിൽ കൂടെ പഠിച്ച ജോസായിരുന്നു ബസിന്റെ കിളിയായി പിന്നിലെ ഡോറിൽ നിന്നിരുന്നത്. ബസിൽ കേറുന്നതിനു മുൻപ് തന്നെ വിശേഷങ്ങൾ സംസാരിച്ചതുകൊണ്ടു ജോസ് വീടിന്റെ അടുത്തുള്ള ബസ്സ്റ്റോപ്പിലെത്തിയപ്പോൾ കൃത്യ സമയത്തു വിളിച്ചുണർത്തിയതിനാൽ അതെ ബസ്സ്റ്റോപ്പിൽ തന്നെ ഇറങ്ങാൻ കഴിഞ്ഞു. ഒരു കിലോമീറ്ററോളം നടന്നു വേണം വീട്ടിൽ എത്തേണ്ടത്. ഇളിച്ചുകൊണ്ടിരുന്ന സൂര്യനെ നോക്കി വളിച്ചോരു ചിരിച്ചിരിച്ചു കഠിന കടോരമീ വെയിൽ എന്നു മനസ്സിൽ പറഞ്ഞു. കൈയ്യിലിരുന്ന ഫയൽ തലക്കുമീതെ ഉയർത്തി പിടിച്ചു മുന്നോട്ടു നടന്നു. സാഹചര്യങ്ങളെ തന്റെ കൈയ്യിലുള്ള ഉപാധികൾകൊണ്ട് പ്രതിബന്ധങ്ങൾ തരണം ചെയ്യുമ്പോഴല്ലേ ജീവിതത്തിൽ മുന്നേറാൻ പറ്റുകയുള്ളു. കുറച്ചു ദൂരം നടന്ന തൊമ്മിച്ചന്റെ മനസ്സിൽ വയലാറിന്റെ വരികൾ ഓടിയെത്തി.

“തലക്കുമീതെ ശൂന്യാകാശം താഴെ മരുഭൂമി…

തപസ്സു ചെയ്യും വേഴാമ്പൽ ഞാൻ ദാഹ ജലം തരുമോ…”

ശരീത്തിൽ ഒരുതരി വെയിലുപോലും കളയാതെ അലക്കി വിരിക്കാനെടുക്കുന്ന തുണിപോലെ ഷർട്ട് വിയർപ്പുതുള്ളികൾ ആഗിരണം ചെയിതു നനഞ്ഞിരുന്നു. വീടിന്റെ ഗേറ്റ് തള്ളിത്തുറന്നു അകത്തേക്ക് ഓടിക്കയറിയ തൊമ്മിച്ചൻ ബ്രിഡ്ജിൽ നിന്നും ഒരു കുപ്പി വെള്ളം മുഴുവനായും കുടിച്ചു തീർത്തു. ഓർക്കാപുറത്തു മുൻവശത്തെ വാതലിന്റെ കുറ്റിയിടാത്തതിനാൽ ആരോ വീട്ടിൽ കേറി വന്നെയെന്നു കരുതി അടുക്കളയുടെ പിന്നിൽ നിന്നും ത്രേസ്യാമ്മ ഓടിവന്നു.

“മോനെ നീ ആയിരുന്നോ?”

കോട്ടയത്തെ ഇന്റർവ്യൂ കാര്യങ്ങൾ ചോദിക്കുന്നതിനുമുമ്പുതന്നെ ജോലി ഏറക്കുറേ റെഡിയായെന്നും ഡോക്യൂമെന്റഷൻ കാര്യങ്ങൾക്കായി നാളെ തൃശൂർ പോണമെന്നും നടന്നു ക്ഷീണിച്ചതിന്റെ കിതപ്പ് മറുമ്പു തന്നെ അമ്മച്ചിയോടു തൊമ്മിച്ചൻ അവതരിപ്പിച്ചു. മകരം പെരുന്നാളിന് പള്ളി ഗോപുരത്തിൽ നക്ഷത്രം തെളിയുന്ന ചിരിയോടെ ത്രേസ്യാമ്മയുടെ മുഖം പ്രകാശിച്ചു. നാളെ വ്യാഴാഴ്ച താഴത്തങ്ങാടി പള്ളിയിൽ നൊവേനയുണ്ട് ഒരു കൂടു മെഴുകുതിരി കത്തിച്ചേക്കാമെ പുണ്ണ്യാളാ… എന്ന് പറഞ്ഞു ത്രേസ്യാമ്മ അടുക്കളയിലേക്കു പോയി.

പെയിന്റിംഗ് കോൺട്രാക്ടറായിരുന്ന ഉമ്മച്ചൻ അന്ന് വൈകുന്നേരം നേരം വൈകിയാണ് വീട്ടിൽ എത്തിച്ചേർന്നത്. പതിപോലെ പ്രാർത്ഥന കഴിഞ്ഞു കഴിക്കാനിരിക്കുമ്പോൾ തൊമ്മിക്കുഞ്ഞു കോട്ടയത്തുവെച്ചു നടന്ന ഇന്റർവ്യൂന്റെ കാര്യങ്ങൾ വിശദമായി പറയുകയും ഡോക്യൂമെന്റഷൻ പ്രോസസ്സിങ്ങിനുമായി നാളെ തൃശ്ശൂർക്ക് പോണമെന്നു പറഞ്ഞു. കേരളത്തിന്റെ ഭൂപടം കൃത്യമായി അറിയാവുന്ന ആളെപ്പോലെ ഉമ്മച്ചൻ ചോദിച്ചു.

“തൃശൂർ എവിടെയായിട്ടാണ് കമ്പനി?”

കോട്ടയത്ത് ഇന്റർവ്യൂന് ഉണ്ടായിരുന്ന ഒരു കൂട്ടുകാരൻ തൃശൂർ ബസ് സ്റ്റാൻഡിൽ എത്തും. പിന്നെ അവനു റൂട്ട് അറിയാമെന്ന പറഞ്ഞേ. വലപ്പാട് എന്ന സ്ഥലപ്പേര്, തൃശൂർ ബസ് സ്റ്റാൻഡിൽ നിന്നും 40 മിനിറ്റ് യാത്രകൂടിയുണ്ടെന്നാ പറയുന്നത്. പറഞ്ഞ സ്ഥലത്തെക്കുറിച്ചു ഉമ്മച്ചന് അത്രയ്ക്ക് ഗ്രാഹ്യമില്ലാതിരുന്നതിനാൽ “ശരി” എന്ന വാക്കിൽ നിർത്തി. അങ്ങോട്ടേക്ക് കെ. എസ്. ആർ. ടി. സി. ബസ് കാണാൻ സാധ്യത കുറവായിരിക്കും പ്രൈവറ്റ് ബസ്സാകുമ്പോൾ മത്സരയോട്ടം നടക്കുന്ന ജില്ലയാണ് അതുകൊണ്ടു സൂക്ഷിച്ചും കണ്ടുമൊക്കെ പോകുക. സംസാരം അവസാനിപ്പിക്കും മുൻപ് ഉമ്മച്ചൻ ചോദിച്ചു. കൊല്ലത്തുള്ള കൂട്ടുകാരനെ “നേരത്തെ പരിചയമുള്ളതാണോ? അതോ ഇന്റർവ്യൂ കണ്ടുള്ള പരിചയം മാത്രമാണോ?

“ഇന്റർവ്യൂവിന് കോട്ടയത്ത് വെച്ച് കണ്ടുള്ള പരിചയം മാത്രമാണ്.” എന്ന് തൊമ്മിച്ചൻ പറഞ്ഞു.

താൽകാലിക പരിചയം മാത്രമാണെങ്കിൽ അടുത്തിടപഴകുന്നതിനും ശ്രദ്ധാലുവായിരിക്കുക. ചാച്ചൻ പറഞ്ഞത് അക്ഷരംപ്രതി സമ്മതം മൂളികേട്ടു. നാളെ പോകാനുള്ള വണ്ടിക്കൂലി അമ്മച്ചീടിക്കേന്നു വാങ്ങിച്ചോളൂ എന്ന് പറഞ്ഞതിന് ശേഷം ഉമ്മച്ചൻ ക്ഷീണം കാരണം കിടക്കാൻപോയി. കഴിച്ച ആഹാരത്തിന്റെ ബാക്കി ത്രേസ്യാമ്മ ഫ്രിഡ്ജിലേക്കു തിരുകികേറ്റി. രാവിലെ തന്നെ പോകേണ്ടതല്ലേ? എല്ലാം എടുത്തുവെച്ചേക്കു മോനേ എന്ന് പറഞ്ഞുകൊണ്ട് ത്രേസ്യാമ്മ അഞ്ഞുറു രൂപായും കൂടെ 50 രൂപയുടെ ചില്ലറ നോട്ടും തൊമ്മിച്ചനെ ഏൽപ്പിച്ചു. അതും വാങ്ങി തൊമ്മിച്ചൻ മുറിയിലേക്ക് നടന്നു. തന്റെ ഇഷ്ട നിറമായ നീല ബെഡ് ഷീറ്റാണ് കിടക്കയിൽ കാണപ്പെട്ടത്. കിടക്കയിൽ കൈകളും കാലുകളും വിടർത്തി കിടന്നു. സീലിംഗ് ഫാനിന്റെ കാറ്റിനാലുള്ള ശീതളിപ്പു കുളിരണിയിച്ചു. സ്പടികക്കൂടാരമാകും ഓഫീസ് മുറിയും ജോലിക്കസേരയും മേശപ്പുറത്തു തന്റെ പേരിലുള്ള നെയിം ബോർഡും സ്വപ്നം കണ്ടുറങ്ങി.

അതിരാവിലെതന്നെ സുഹൃത്തും അയൽവാസിയുമായ സെബാസ്റ്റ്യനാണു ബൈക്കിനു തൊമ്മിച്ചനെ നാഗമ്പടം സ്റ്റാൻഡിൽ എത്തിച്ചത്. അവിടെ നിന്നും തൃശൂർക്കുള്ള 6 മണിയുടെ ആദ്യ ബസ്സിന്‌ യാത്രയായി. കൊല്ലം കാരനായ സുഹൃത്തിനെ ഒന്ന് രണ്ടു തവണ തൊമ്മിച്ചൻ ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. മണിക്കൂറുകൾക്കു ശേഷം ബസ് തൃശൂർ എത്തി. വലപ്പാടെക്കു ബസുകൾ കുറവാണെന്നും അവിടെ കൂടി നിന്നവരിൽ നിന്നും വിവരം ലഭിച്ച തൊമ്മിച്ചൻ സ്റ്റാൻഡിനു പുറത്തുള്ള ഓട്ടോ റിക്ഷക്കാരനോട് വലപ്പാടെക്കു ഓട്ടോക്കൂലി ചോദിച്ചു. 250 രൂപ ചാർജ് പറഞ്ഞത് കേട്ട് ഞെട്ടിത്തരിച്ചുപോയി തൊമ്മിച്ചന്റെ ബാല്യം. പിന്നെ തൊമ്മിച്ചൻ റിസ്ക് എടുത്താലേ ജീവിതത്തിൽ വിജയിക്കാനാകു എന്നുള്ള പക്ഷക്കാരൻ ആയതുകൊണ്ട് തൃശൂർ സ്റ്റാൻഡിൽ നിന്നും വഴിയിൽ കണ്ട ആരുടെയൊക്കെ ലിഫ്റ്റ് ചോദിച്ചു വലപ്പാടേക്കു വെച്ചു പിടിച്ചു.

തന്റെ സ്വപ്നകവാടത്തിന്റെ വാതിൽ തുറക്കാനായിട്ടുള്ള കെട്ടിടം. ശീതികരിച്ചമുറിയിലെ കുളിർമയിൽ ശരീരമാകെ തണുപ്പിച്ചു. തന്റെ മുന്നിലെ മഞ്ഞബോർഡിലെ ചുവന്ന അക്ഷരങ്ങൾ തൊമ്മിച്ചൻ കൂട്ടിവായിച്ചു. “കുന്നുംപുറം ഗോൾഡ് ലോൺ ആൻഡ് ഫിനാൻസ് ലിമിറ്റഡ്.” തലേദിവസം രാത്രി തെളിഞ്ഞു വന്ന അതെ ഓഫീസ് മുറികളും കസേരയും മേശയും എല്ലാം വീണ്ടും കണ്മുന്നിൽ തെളിഞ്ഞു. ഗ്ലാസ് ഡോറിലൂടെ അകത്തേക്ക് കടന്നു. റീസെപ്ഷനിൽ ഇരിക്കുന്ന പെങ്കൊച്ചിനെ കണ്ടു കോരിതരിച്ചു കിളിപോയമട്ടിൽ തൊമ്മിച്ചൻ ചോദിച്ചു?

“ഈ മാനവവിഭവശേഷി വിഭാഗം എവിടാ?”

മധുരസ്വരത്തിൽ അവൾ പറഞ്ഞു. “സർ, പ്ലീസ് ഗോ സ്ട്രൈറ്റ് ഡെൻ റൈറ്റ് സൈഡ് ഹാവ് ലിഫ്റ്റ് ആൻഡ് ഗോ ടു സെവൻത് ഫ്ലോർ. ദൈർ ഈസ് ദി ഹ്യൂമൻ റിസോസസ് ഡിപ്പാർട്മെന്റ്.” രണ്ടു കൊല്ലം ഇംഗ്ലീഷിൽ ക്ലാസ് കേട്ടാണ് പാസ്സായതെങ്കിലും കേരളത്തിലെ ഒരു പെണ്ണ് ഇത്രയും സ്പുടമായി എങ്ങിനെ ഇംഗ്ലീഷ് പറയു എന്ന് ആലോചിച്ചു. എല്ലാം മനസിലായ എന്നമട്ടിൽ തനിക്കു വഴി പറഞ്ഞു തന്ന പെൺകൊച്ചിനോട് നെഞ്ചത്ത് കൈവെച്ചു “താങ്ക് യൂ” പറഞ്ഞതിനുശേഷം തൊമ്മിച്ചൻ ലക്ഷ്യസ്ഥാനത്തേക്ക് നടന്നു നീങ്ങി. ലിഫ്റ്റിൽ കയറി ഏഴാമത്തെ നിലയിൽ എത്തി. ചില്ലു വാതിലിനു മുന്നിലായി ഹെച്ചാർ ഡിപ്പാർട്മെന്റ് എന്ന് എഴുതിയ ബോർഡിരുന്നു ചിരിക്കുന്നു. ഡോറിൽ “പുഷ്” “പുള്” എന്ന് ഇംഗ്ലീഷിൽ എഴുതിവെച്ചാലും വലിക്കണോ തള്ളണോയെന്ന ആശക്കുഴപ്പം സ്വഭാവികതയിലല്ലാതെ വെപ്രാളത്തിൽ ഉടലെടുത്തതാണ് എന്നു വരുത്തിതീർത്തു. സ്വർഗ്ഗകാവടത്തിലേക്കുള്ള വഴിയെന്നപോലെ തൊമ്മിച്ചൻ ഹെച്ചാർ ഡിപ്പാർട്മെന്റിന്റെ വാതിൽ പതിയെ തള്ളിതുറന്നു. ദിലീപെന്ന ഹെച്ചാർ അസിസ്റ്റന്റ് അപ്ലിക്കേഷനും വാങ്ങി സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും കഴിഞ്ഞു വെയിറ്റ് ചെയ്യാൻ പറഞ്ഞു. അതേപടി അനുസരിച്ചു നന്ദിപറഞ്ഞു വെയ്റ്റിംഗ് ഏരിയലേക്കു ഇരുന്നു.

മനസ്സും ശരീരവും ഒന്നു തണുപ്പിക്കാനായി അവിടെ കരുതിവെച്ചിരുന്ന കോൾഡ് വാട്ടർ രണ്ടു ഗ്ലാസ് അകത്താക്കി. സോഫയിൽ പതിയെ പോയി ചാരിയിരുന്നു. അഞ്ചു മിനിട്ടു കഴിഞ്ഞു പോക്കറ്റിൽ കിടന്ന ഫോണിൽ ഒരു ടെക്സ്റ്റ് മെസ്സേജ് വന്നു. ഫോണെടുത്തു നോക്കി അജീഷ് ദാമോരന്റെ ബന്ധു ആരോ ഒരാൾ മരിച്ചതിനാൽ താൻ ഇന്റർവ്യൂവിന് ഉണ്ടാകില്ലെന്ന സന്ദേശമായിരുന്നു. തലേദിവസം ചാച്ചൻ പറഞ്ഞത് ഓർമ്മയിൽ വന്നു. പക്ഷേ മരണമല്ലേ രംഗബോധമില്ലാത്ത ബഫൂൺ അതിപ്പോൾ ആർക്കുവേണമെങ്കിലും സംഭവിക്കാമല്ലോ.. അങ്ങനെ വിചാരിച്ചുകൊണ്ടു ഫോൺ തിരികെ പോക്കറ്റിലേക്കിട്ടു. തന്റെ ചുറ്റുപാട് ഒന്ന് കണ്ണോടിച്ചു നിശബ്ദത തളംകെട്ടി നിന്നയിടത്തിൽ തൊമ്മിച്ചന്റെ വിരലുകൾ ഞൊട്ട മുഴക്കി ശബ്ദം പടർത്തി. തൊമ്മിച്ചനെപ്പോലെ ജോലിതേടി എത്തിയ നിരവധി ഉദ്യോഗാർത്ഥികളെ അവിടെ കണ്ടു. അവരോടൊക്കെ കുശലം പറഞ്ഞും ഇന്റർവ്യൂനെക്കുറിച്ചും എല്ലാമൊന്നു വിശദമായി ചോദിച്ചറിഞ്ഞു. കുറച്ച് സമയം കഴിഞ്ഞു ഇന്റർവ്യൂനു മുൻഗണനാക്രമത്തിൽ ഓരൊരുത്തരെ ഹെച്ചാർ അസിസ്റ്റന്റ് വന്നു പേരുവിളിച്ചു ഇന്റർവ്യൂനായി അകത്തെ റൂമിലേക്ക് കൂട്ടികൊണ്ട് പോയി.

ഏതാണ്ട് പതിനൊന്നേമുക്കാലായപ്പോൾ തൊമ്മിച്ചന്റെ പേരുവിളിച്ചു. ഇന്റർവ്യൂ റൂമിൽ ചെന്നപ്പോൾ അവിടെ മൂന്നങ്ക സംഘം ഇന്റർവ്യൂ ചെയ്യാനായി “റ” പോലെയുള്ള ടേബിളിൽ ഇരിക്കുന്നു. ചെറിയ പരിഭ്രമം ഉള്ളിലുണ്ടായെങ്കിലും പുറത്തു സധൈര്യം ഫയൽ മുറുക്കെപ്പിടിച്ചുകൊണ്ടു മൂന്നുപേരെയും വിഷ് ചെയിതു. ഇരിക്കാൻ പറഞ്ഞതിന് നന്ദി പറഞ്ഞു കസേരയിൽ ഭയഭക്തിപൂർവ്വം താഴത്തങ്ങാടിപ്പള്ളി പുണ്യാളനെ മനസ്സിൽ വിളിച്ചുകൊണ്ടു ഒന്ന് നിവർന്നിരുന്നു. ലളിതമായ ചോദ്യാവലികളാൽ ഇന്റർവ്യൂ ആരംഭിച്ചു. അതും മാതൃഭാഷയിൽ. അല്പം അതിശയോക്തി കടന്നുകൂടിയെങ്കിലും സെൽഫ് ഇൻട്രോഡക്ഷൻ വളരെ ഭംഗിയായി വിവരിച്ചു. തൊമ്മിച്ചൻ തന്നെക്കുറിച്ചുള്ള കാര്യമായപ്പോൾ അത് തനിക്കു മാത്രമല്ലേ വിവരിക്കാൻ പറ്റു എന്ന രീതിയിൽ അവതരിപ്പിച്ചു. കോട്ടയം ഭാഷ ശൈലിയിലൂടെ ആയപ്പോൾ സംഭവം ഉഷാറിയി. മൂന്നുപേരുടെയും മുഖത്ത് ചെറിയ പുഞ്ചിരി വിടരുന്നതും തൊമ്മിച്ചൻ ശ്രദ്ധയിൽപ്പെടുത്തീരുന്നു. പിന്നീട് ഉള്ള ചോദ്യം താൻ ആഗ്രഹിച്ചപോലെ നാട്ടിൽ നിന്നും കുറച്ചുനാൾ മാറി നിൽക്കുന്നത്തിനു അനുകൂലമായ പച്ചക്കൊടി വീശുന്നതായിരുന്നു. ഇന്റർവ്യൂ പാനലിൽ ഇരുന്നു ഒരാൾ ചോദിച്ചു.

“താങ്കൾക്ക് വർക്ക് ലോക്കേഷൻ വരുന്നത് ചെന്നൈ ആയിരിക്കും അതിനു സമ്മതമാണോ?”

കമ്പനിക്ക് അനിവാര്യമായ ജോലി സ്ഥലത്തു ജോലിക്കു പോകുവാൻ താൻ തയ്യാറാണെന്ന് സമ്മതമറിയിച്ചു. പിന്നീട് ജോലിയുടെ ശമ്പള വ്യവസ്ഥിതി വിശദമാക്കി. മാസം 15000 രൂപയും താമസസൗകര്യവും കമ്പനി നൽകുമെന്നും പെർഫോമൻസ് വൈസ് ബ്രാഞ്ചിൽ ഇമ്പ്രൂവ്മെന്റ് ഉണ്ടേൽ 1% കമ്മീഷൻ ബ്രാഞ്ചിലെ എല്ലാം എംപ്ലോയീസീനും കിട്ടുമെന്നും അവർ അറിയിച്ചു. ആദ്യ ജോലിയിലെ ശമ്പളത്തിന്റെ അക്കങ്ങൾക്കുപരി തൊമ്മിച്ചൻ മനസ്സിൽ കണ്ടത് ജോലി നേടിയെടുക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമായിരുന്നു. ഇന്റർവ്യൂ അങ്ങനെ കമ്പനിയുടെ എല്ലാം നിബന്ധനകളും സമ്മതിച്ചുകൊണ്ട് ഓഫർ ലെറ്റർ കൈപറ്റി. ഒരുമാസത്തിനുള്ളിൽ ജോയിൻ ചെയ്യണം. ബാക്കിയുള്ള കാര്യങ്ങളുടെ വിശദവിവരങ്ങൾ നിങ്ങൾക്കു ഇമെയിൽ വരുമെന്നും ഹെച്ചാർ ഡിപ്പാർട്മെന്റിലെ എക്സിക്യൂട്ടീവ് അറിയിച്ചു. അവരോടും മനസ്സിൽ തമ്പുരാൻ കർത്താവിനോടും നന്ദി പറഞ്ഞു പുറത്തിറങ്ങി. തന്റെ ജീവിതലഷ്യത്തിന്റെ ആദ്യപടി ചവിട്ടിക്കേറിയ നീലാംസ്ട്രോങിനെപ്പോലെ മുഖത്ത് ഒരു ചെറിയ പുഞ്ചിരി വിടർത്തി.അതിയായ സന്തോഷത്തോടെ തൊമ്മിച്ചൻ ത്രേസ്യാമ്മയെ ലാൻഡ്ഫോൺ വിളിച്ചു.

“ത്രേസ്യാമ്മേ… ”

“എനിക്ക് ജോലി കിട്ടി.”

ഞാൻ ഇവിടുന്നു ഇറങ്ങാൻ പോകുവാ. വളരെ സന്തോഷവതിയായ ആ അമ്മ ജോലിയുടെ മറ്റുകാര്യങ്ങൾ കൂടുതൽ തിരക്കുന്നതിനു മുൻപ് ഭിത്തിയിൽ തൂങ്ങിയാടുന്ന ക്ലോക്കിൽ നോക്കി സമയം 2.30 pm മോനെ നീ വല്ലതും കഴിച്ചോയെന്നു ചോദിച്ചു? തൊമ്മിച്ചൻ കേട്ടില്ലെന്നോർത്തു ത്രേസ്യാമ്മ ഒന്നുകൂടി ചോദിച്ചു.

“മോനെ നീ വല്ലതും കഴിച്ചോ?”

“ഇല്ല അമ്മച്ചി”

കഴിച്ചിട്ടേ ഞാൻ ഇവിടുന്നു ബസ് കേറൂ. ചാച്ചൻ വരുമ്പോൾ പറഞ്ഞേക്ക്. ബാക്കി വിശേഷങ്ങൾ വീട്ടിൽ വന്നിട്ട് പറയാം എന്നും പറഞ്ഞു തൊമ്മിച്ചൻ ഫോൺ വെച്ചു. കുറച്ച് നടന്നുചേന്നപ്പോൾ കണ്ട ഹോട്ടലിൽ നിന്നും മൂന്നു പൊറോട്ടയും ഒരു ബീഫും രണ്ടു ഗ്ലാസ്സ് വെള്ളവും കുടിച്ചു. ശക്തൻ സ്റ്റാന്ഡിലെക്കു പോയി.

സ്റ്റാൻഡിലെ ഇൻക്യുറി വിഭാഗത്തിൽ കോട്ടയത്തേക്കുള്ള ബസിന്റെ വിവരങ്ങൾ അന്വേഷിച്ചപ്പോൾ ഇനി കോട്ടയത്തിനു ബസ് അരമണിക്കൂർ കഴിഞ്ഞേയുള്ളൂ. അപ്പോൾ ഇനിയും സമയമുണ്ട് ദൂരയാത്ര പോകുന്നതിനുമ്പുതന്നെ ഒന്ന് ഫ്രഷായിരിക്കാമെന്ന തീരുമാനത്തിൽ പബ്ലിക് ടോയ്ലറ്റ് നോക്കി നടന്നു. കോൾഡ് വാട്ടർ കുടിച്ച തൊമ്മിച്ചൻ ഹോട്ട് വാട്ടറായി ഒഴിച്ചു

കളയുമ്പോൾ ചുവരിൽ തെളിഞ്ഞ കുൽസിത വാക്യങ്ങൾ ശ്രദ്ധയിൽപെട്ടു. മനസ്സിൽ പതിയെ വായിച്ചു “ഷേക്ക് വെൽ ആഫ്റ്റർ യൂസ്.” എഴുതി ചേർത്തെഴുതിരുന്ന തെറിവാക്യങ്ങൾ താളത്മകമായി വായിച്ചെടുത്തു. കാമധേനു തൃശൂർ തിലകം ദേവകി, ഊത്തുകാരി രേവമ്മ, വെടി ശാന്തയും അമ്മിണിയും അങ്ങനെ നിരവധി പേരുകളും അവരവർക്കു നേരയുള്ള മൊബൈൽ നമ്പറുകളും മറ്റൊരു ചുവരിൽ കിടപ്പറയിലെ ലൈംഗികത തുറന്നുകാട്ടുന്ന കരിക്കട്ടകൾകൊണ്ട് കോരിവരച്ച ചുവർചിത്ര കലാസൃഷ്ടികൾ പൊതു ശൗചാലയം നയനമനോഹരമാക്കി തീർത്തിരുന്നു. കാര്യം കഴിച്ചു അവിടെ നിന്നും ഇറങ്ങുമ്പോൾ തന്നെ മനസ്സിൽ ഒരു മൊബൈൽ നമ്പർ പതിപ്പിച്ചിരുന്നു. തൊമ്മിച്ചൻ മറക്കുന്നതിനു മുൻപ് തന്നെ ആദ്യം തന്റെ മൊബൈലിൽ ആ നമ്പർ ഡയൽ ചെയ്തു കോൺടാക്ട് നെയിം “തൃശൂർ തിലകം” സേവ് ചെയ്തു.

കോട്ടയത്തേക്കു പോകുന്നതിനുള്ള ബസ് സ്റ്റാൻഡിൽ ഇടം പിടിച്ചിരുന്നു. ബസിൽ ഇരിപ്പിടം കിട്ടാതിരുന്നതിനാൽ അങ്ങാടി സിനിമയിലെ ജയനെപ്പോലെ കമ്പിയിൽ തൂങ്ങിനിന്നു. അഞ്ചുമിനിറ്റ് കഴിഞ്ഞു ബസ്സ് എടുത്തു. സമയം അപ്പോൾ 4.30pm ആയിരുന്നു. ഒരുവിധത്തിൽ തിരക്കിനിടയിൽ തൊമ്മിച്ചൻ വീട്ടിലേക്കു ഫോൺ വിളിച്ചു. “അമ്മച്ചി ഞാൻ ബസ് കയറിയതേയുള്ളു എത്താൻ കുറച്ച് വൈകും” എന്ന വാചകത്തിൽ ഒതുക്കി തീർത്തു ഫോൺ വെച്ചു. ബസ് കുറേനേരം ഓടിയിട്ടും ഇരിക്കാൻ സീറ്റ് കിട്ടാതെ വീണ്ടും കമ്പിയിൽ തൂങ്ങി നിന്നു. കാലുകൾ മരവിച്ചു തുടങ്ങിയതിനാൽ സീറ്റിന്റെ സൈഡിൽ താഴ്ന്നു ഇരുന്നു. അത്രയും നേരം ഒരു കുഴപ്പവുമില്ലാതെ സീറ്റിലിരുന്ന കുട്ടി വണ്ടിച്ചൊരുക്കു മൂലം തൊമ്മിച്ചന്റെ മുതുകിൽ മുഴുവൻ വാളുവെച്ചു. ഒന്നുമറിയാതെ തൊമ്മിച്ചൻ കാടിവെള്ളത്തിൽ കുളിച്ചിരിക്കുമ്പോലെ നിർവികാരനായിരിക്കുന്നു. മറ്റു യാത്രക്കാരുടെ ഒച്ചയും ബഹളവും കേട്ടു ബസ് ഡ്രൈവർ വണ്ടി പതിയെ സൈഡിലേക്കു ഒതുക്കി നിർത്തി. ഒതുക്കിയ വഴിയിൽ കണ്ട കടയിൽ നിന്നും കുട്ടിയുടെ അച്ഛൻ ഒരു കുപ്പി വെള്ളം വാങ്ങി വന്നു ഛർദ്ദിച്ചത് കഴുകിക്കൊടുത്തു. ഷർട്ട് ഊരി കവറിലാക്കി ബാഗിൽവെച്ചു ബസിൽ വിവസ്ത്രനായി നിൽക്കേണ്ടി വന്നു. വണ്ടിചോരുക്കേറ്റ കുട്ടിയ തളർന്നുറങ്ങി. ആരുടെ കർമ്മഫലമാണെന്നറിയാതെ പാതി നഗ്നനായി തൊമ്മിച്ചൻ വീണ്ടും യാത്ര തുടർന്നു.

നേരം വൈകിയതിനാൽ അമ്മച്ചിയുടെ ഫോൺ കാൾ വീണ്ടുമെത്തി “മോനെ നീ എവിടെ എത്തി?” ഞാൻ ഒരുമണിക്കൂർ കഴിയുമ്പോൾ എത്തുമെന്നു പറഞ്ഞു ഫോൺ വെച്ചു. കോട്ടയം സ്റ്റാൻഡിൽ എത്തിയപ്പോൾ ആ കുട്ടിയുടെ അപ്പൻ തൊമ്മിച്ചന് ഒരു ഷർട്ട് വാങ്ങി കൊടുക്കാനുള്ള മര്യാദപോലും കാണിക്കാതെ അയാൾ കുട്ടിയുമായി മുന്നിലുള്ള ഡോറിലൂടെ ഇറങ്ങിപ്പോയി. നാഗമ്പടം സ്റ്റാൻഡിന്റെ അടുത്തുള്ള ഫുട് പാത്തിൽ നിന്നും മുപ്പതു രൂപ കൊടുത്തു ബംഗാളി അണ്ണന്മാരോട് വിലപേശി ഒരു ടി ഷർട്ട് വാങ്ങി. അതും ധരിച്ചുകൊണ്ട് വീട്ടിലേക്കു പോകുവാൻ നോക്കുമ്പോൾ സമയം പത്തു മാണി കഴിഞ്ഞിരുന്നു. അവസാന വണ്ടിയും പോയിക്കഴിത്തിരുന്നു. ഇനി ശരണം ഓട്ടോറിക്ഷ തന്നെ അങ്ങനെ പരിചയം ഉള്ള ഓട്ടോറിക്ഷ വിളിച്ചു. ഗേറ്റിനു മുന്നിൽ ഓട്ടോറിക്ഷ വന്നു നിന്നു. രാത്രി ഓട്ടോ ചാർജ് ഇരട്ടി വാങ്ങുന്നതാണ് തൊമ്മിക്കുഞ്ഞേ നീ നമ്മടെ ചെക്കനായതുകൊണ്ടു നൂറ് രൂപ തന്നമതിയെന്നു പറഞ്ഞു ഓട്ടോക്കാരൻ അതും വാങ്ങി തന്റെ അടുത്ത സാവരി ലോകത്തേക്കു മടങ്ങി.

അപ്പനും അമ്മയും മകനെയും കാത്തിരിക്കുകയായിരുന്നു. തളർന്നു അവശനെപ്പോലെ ഗേറ്റു തുറന്നു തൊമ്മിച്ചൻ അകത്തേക്ക് കേറി. ആഹാരം വിളമ്പി കഴിച്ചിട്ടു മതി ബാക്കി വിശേഷങ്ങൾ. കപ്പയും മീനും മേശപ്പുറത്തു റെഡിയായിരുന്നു. കുളിച്ചു വന്ന തൊമ്മിച്ചനോട് അമ്മച്ചി ആരാഞ്ഞു പറയു മോനെ വിശേഷങ്ങൾ. രണ്ടു കഷ്ണം കപ്പ തിരുമ്മിയുടച്ചും ഒരു കഷ്ണം മീനും കുറച്ചു മീൻചാറും കൂട്ടിച്ചേർത്തു അകത്താക്കിയിട്ടു. “ഓഹ് എന്നാ കിടു ടെസ്റ്റാ” ത്രേസ്യാമ്മേ… ഈ കപ്പയും മീനും. തൊമ്മിച്ചൻ ആഹ് സ്വാദ് നാവിൽ നിന്നും മാറും മുന്നേ ജോലിയുടെ കാര്യങ്ങൾ അവതരിപ്പിച്ചു. 15000 ശമ്പളവും താമസവും പിന്നെ ജോലി സ്ഥലം ചെന്നൈ ആയിരിക്കും ജോയിനിങ് ഡേറ്റും ലൊക്കേഷൻ ഡീറ്റൈൽസും ഇമെയിൽ വഴി ഒരാഴ്ചയ്ക്കുള്ളിൽ അറിയിക്കുമെന്നാണ്

പറഞ്ഞിരിക്കുന്നേ. എന്തായാലും തമ്പുരാൻ കർത്താവിന്റെ അനുഗ്രഹമെന്നു അമ്മച്ചി പറഞ്ഞു നിർത്തി. ഹാളിൽ ടീ.വി. കണ്ടുകൊണ്ടിരുന്ന ചാച്ചന്റെ വക ഒരു ചോദ്യമെത്തി.

“അവിടെ എന്തായിട്ട മോനെ ജോലി?”

കുടിച്ചുകൊണ്ടിരുന്ന വെള്ളം പതിയിറക്കി തൊമ്മിച്ചൻ ഉച്ചത്തിൽ പറഞ്ഞു.

ജോലി “ബ്രാഞ്ച് മാനേജർ” ആയിട്ടാണ്.

ശാലോം ടിവിയിലെ സുവിശേഷം വായനയ്ക്കൊപ്പം ഉമ്മച്ചൻ ആമേൻ പറഞ്ഞു. എല്ലാം അങ്ങാടിപ്പള്ളിയിലെ പുണ്ണ്യാളന്റേയും മാതാവിന്റെ കൃപയും അനുഗ്രഹവും ഉണ്ട്. നാളെ താഴത്തങ്ങാടിപ്പള്ളിയിൽ അമ്മച്ചി പോകുമ്പോൾ ഞാനും കൂടെ വരുന്നുണ്ട്. ഒരു കൂടു മെഴുകുതിരി കത്തിക്കണം പറ്റുമെങ്കിൽ ഒന്ന് കുമ്പസരിക്കയും കൂടി ചെയ്യണമെന്ന് പറഞ്ഞു തീർത്തു തൊമ്മിച്ചൻ കിടപ്പു മുറിയിലേക്കുപോയി.

രാവിലെ എണീറ്റത് താമസിച്ചിട്ടാണെങ്കിലും അന്നത്തെ പ്രഭാതത്തിനു പതിവിലും സൗന്ദര്യവും കാറ്റിന് വരെ ജീവൻ തുടിപ്പിക്കുന്ന ഗന്ധം ഉള്ളതായി തൊമ്മിച്ചന് അനുഭവപ്പെട്ടു. പണത്തേക്കാൾ വലുതായി മനസിന്റെ സംതൃപ്തിയുണ്ടേൽ പിന്നെ നമുക്ക് എല്ലാത്തിലും സന്തോഷം കണ്ടെത്താൻ കഴിയുമെന്ന് അനുഭവിച്ചറിഞ്ഞവനെപ്പോലെ ടെറസ്സിന്റെ മുകളിൽ നിന്നും താഴത്തങ്ങാടിപ്പള്ളി പുണ്ണ്യാളന്റെ കുരിശടി നോക്കി ഒന്ന് പുഞ്ചിരിച്ചു.

സുഹൃത്തുക്കൾ എല്ലാവരും വന്നിരിക്കുന്ന കലുങ്കിൽ പതിവുപോലെ വൈകുന്നേരം കൂട്ടുകാരുമൊത്തു തൊമ്മിച്ചൻ സൊറ പറഞ്ഞിരിക്കുമ്പോൾ മഹേശൻ ചോദിച്ചു.

“നീ ഇന്റർവ്യൂവിന് പോയിട്ട് എന്തായി കാര്യങ്ങൾ?”

തൊമ്മിച്ചൻ മറുപടി പറഞ്ഞു ഏകദേശം ഓക്കേ ആയിരിക്കുവാണ്. ജോയ്നിങ് ഡേറ്റും ലൊക്കേഷൻ ഡീറ്റൈൽസും എല്ലാം മെയിൽ അയക്കുമെന്നാണ് അവർ പറഞ്ഞിരിക്കുന്നത്. അത് വരുവാൻ ഞാൻ കാത്തിരിക്കുകയാണ്. ജോലി സെറ്റായിരിക്കുവാണല്ലോ അപ്പോൾ ചിലവു ചെയ്യണം. അതാണ് താഴത്തങ്ങാടിയിലെ നിയമം അത് മറക്കണ്ട എന്നു ഡെന്നി പറഞ്ഞു. ബിയറും ബിരിയാണിയും അതിനുപുറമെ നീ വാങ്ങിത്തരുന്നത് എന്തും അഡിഷണൽ ചിലവായി ഞങ്ങൾ എല്ലാം വരവ് ഉൾക്കൊള്ളിക്കുന്നതാണ്. തൊമ്മിച്ചൻ നീരസമൊന്നും കാണിക്കാതെ പറഞ്ഞു നമുക്ക് എല്ലാം ചെയ്യാമെടാ. നേരം വൈകി നാളെ കാണാം എന്നു പറഞ്ഞു എല്ലാരും പിരിഞ്ഞു പോയി.

രണ്ടു ദിവസങ്ങൾക്ക് ശേഷം ഹെച്ചർ ഡിപ്പാർട്മെന്റിൽ നിന്നും കാൾ വന്നു. അഡ്രസ്സ് പ്രൂഫ് വെരിഫിക്കേഷണനും ഇമെയിൽ ഐഡിയും കൺഫോം ചെയ്തതിനു ശേഷം ഇമെയിൽ വരുമെന്നും നിങ്ങളുടെ വർക്ക് ലൊക്കേഷൻ ചെന്നൈയിൽ ടി നഗർ ബ്രാഞ്ചിൽ ആണെന്നും ജോയ്നിങ് ഡേറ്റ് ജൂൺ 5 നു ആണെന്നും കൂടുതൽ വിവരങ്ങൾ ഈമെയിലിൽ ഉണ്ടാകുമെന്നും പറഞ്ഞു. ഫോൺ കോളിന്റെ മറുതലയ്ക്കൽ സംസാരിച്ച യുവതിയോട് തൊമ്മിച്ചൻ നന്ദി പറഞ്ഞു. ഫോൺ കോൾ കട്ടായി പത്തു മിനിറ്റിനുശേഷം ഇമെയിൽ വന്നു. വിശദമായി ഇമെയിൽ വായിച്ചു മനസിലാക്കിയതിനു ശേഷം നന്ദി പ്രകാശനവും കൂടെ ജോബ് ഓഫർ അക്സപ്റ്റൻസ് മറുപടിയും നൽകി. കൈയ്യിലുണ്ടായിരുന്ന ഇരുപതു രൂപ കൊടുത്തു താഴത്തങ്ങാടിപ്പള്ളിക്കു അടുത്തുള്ള ഷിബി ചേട്ടന്റെ കടയിൽ നിന്നും രണ്ടു കൂടു മെഴുകുതിരി വാങ്ങി പുണ്ണ്യാളനും മാതാവിനും മുന്നിൽ കത്തിച്ചു പ്രാർത്ഥിച്ചു. സന്തോഷത്തിന്റെ പാരമ്മ്യതയിൽ തുള്ളിച്ചാടി തൊമ്മിച്ചൻ വീട്ടിലെത്തി ത്രേസ്യാമ്മയുടെ കവിളിൽ ഉമ്മകൊടുത്തു പറഞ്ഞു. “അമ്മച്ചി എനിക്ക് അടുത്ത ആഴ്ച ചെന്നൈയിൽ ജോയിൻ ചെയ്യണം.”

സന്തോഷാശ്രുക്കൾ പൊഴിച്ചുകൊണ്ടു ത്രേസ്യാമ്മ ലാൻഡ്ഫോൺ നിന്നും മകളായ ലില്ലിക്കുട്ടിയെ വിളിച്ചു.

“എടിയേ… ലില്ലിക്കുട്ടി”

തൊമ്മിച്ചനു ജോലി തരപ്പെട്ടു. ചെന്നൈയിൽ ബ്രാഞ്ച് മാനേജറായിട്ടാണ്.

“അമ്മച്ചി…” ഞാൻ ഡ്യൂട്ടിയിലാണ് വൈകിട്ട് വിളിക്കാം എന്ന് പറഞ്ഞു ലില്ലിക്കുട്ടി ഫോൺ വെച്ചു.

കുടുംബം പുലർത്താൻ ജോലി സ്ഥലത്തേക്ക് പോയ പെയിന്റ് കോൺട്രാക്ടറായ അപ്പനെ വിളിക്കാൻ ത്രേസ്സ്യാമ്മ ഫോൺ എടുത്തപ്പോഴേക്കു തൊമ്മിക്കുഞ്ഞു പറഞ്ഞു അമ്മച്ചി അപ്പൻ വരുമ്പോൾ നേരിട്ട് പറയാം. അപ്പന്റെ മുഖത്തെ സന്തോഷം നേരിട്ട് കാണാല്ലോ. തന്നോളം പോന്ന മകളെ താനെന്നു വിളിക്കണോന്നു പറയുന്ന ഉമ്മച്ചന്റെ കുടുംബ ഉത്തരവാദിത്തതിൽ തനിക്കും പങ്കുചേരാൻ സാധിക്കുമെന്ന് നെഞ്ച് വിരിച്ചു പറയാമല്ലോ.

“ആഹ്” “നിന്റെ ഇഷ്ടം നടക്കട്ടെ മോനെ…”

എന്തെന്നറിയില്ല നെഞ്ചിനൊരു വിമ്മിഷ്ടം തോന്നുന്നു എന്ന് പറഞ്ഞു ത്രേസ്സ്യാമ്മ സോഫയിലേക്ക് ചാരിയിരുന്നു. തൊമ്മിച്ചൻ മേശപ്പുറത്തിരുന്ന ജഗ്ഗിൽ നിന്നും ഒരു ഗ്ലാസ്സ് വെള്ളം അമ്മച്ചിക്ക് എടുത്തുകൊടുത്തു. ജീരകമിട്ടു തിളപ്പിച്ചാറിയ വെള്ളം ത്രേസ്സ്യാമ്മ പതിയെ കുടിച്ചു. ഗേറ്റിനു അരികിലേക്ക് കണ്ണൊന്നു പരതി. “ചാച്ചൻ വരണ്ട സമയം ആയോടാ…” ത്രേസ്യാമ്മയുടെ വിറയാർന്ന ചുണ്ടുകൾ മന്ത്രിച്ചു. ചാച്ചൻ വരുന്ന സമയം കഴിഞ്ഞു. ഇനിയും വൈകുന്നതെന്തന്നറിയില്ലല്ലോ നെറ്റിയിൽ വിയർപ്പു തുള്ളികൾ പൊടിഞ്ഞു ത്രേസ്യാമ്മയുടെ നെഞ്ചിടിപ്പ് മുറുകി തുടങ്ങി. തൊമ്മിച്ചൻ അപ്പന്റെ വരവിനായി ജോലികിട്ടിയ വാർത്തയുമായി.

✍വിനീത് വിശ്വദേവ് ചേർത്തല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments