Friday, September 20, 2024
Homeസിനിമമനസ്സിന്റെ ശൂന്യസ്ഥലിയിലൊരു ലെവല്‍ ക്രോസുണ്ട്.

മനസ്സിന്റെ ശൂന്യസ്ഥലിയിലൊരു ലെവല്‍ ക്രോസുണ്ട്.

എല്ലാ മനുഷ്യര്‍ക്കും മനസ്സിനുള്ളിലൊരു ശൂന്യസ്ഥലിയും അവിടെ അയാള്‍/ അവള്‍ മാത്രം സൃഷ്ടിക്കുന്നൊരു ലോകവുമുണ്ട്. ആ ലോകത്തിന്റെ അധിപന്‍ അവര്‍ മാത്രമായിരിക്കും. മറ്റാര്‍ക്കും കടന്നു കയറാനാവാത്തതും കടത്തിവിടാത്തതുമായൊരു ലോകമായിരിക്കുമത്. ആ ലോകത്ത് അയാളും അവളുമെല്ലാം പുതിയ കഥകള്‍ സൃഷ്ടിക്കും. അതിന് യാഥാര്‍ഥ്യവുമായും പുറത്തു കാണുന്ന ലോകവുമായും യാതൊരു ബന്ധവുമുണ്ടാകണമെന്ന് നിര്‍ബന്ധമില്ല. അത്തരമൊരു ലോകത്ത് ജോര്‍ജ്ജ് എന്ന രഘു നയിക്കുന്ന ജീവിതമാണ് ലെവല്‍ ക്രോസ്.

റെയിലിനെ മുറിച്ച് കടന്നു പോകാന്‍ ആ മരുഭൂമിയില്‍ ഒരു റോഡില്ലായിരുന്നു. ഒരു വാഹനം പോലും അതുവഴി കടന്നു പോകാനുമില്ല. രഘുവും അയാളുടെ കഴുതയായ ‘സിഗ്നലു’മല്ലാതെ ആ ചുറ്റുവട്ടത്തെങ്ങും ഒരു ജീവി പോലുമില്ല. എന്നിട്ടുമയാള്‍ സമയാസമയങ്ങളില്‍ മൈലുകള്‍ക്കകലെയുള്ള റെയില്‍വേ സ്‌റ്റേഷനില്‍ നിന്നുള്ള ഫോണ്‍വിളിക്കു പിന്നാലെ ഗേറ്റടക്കും, യൂണിഫോമണിഞ്ഞ് കൊടി പിടിച്ച് തീവണ്ടിക്ക് വഴിയൊരുക്കും.

ഒന്നോ രണ്ടോ യാത്രാ വണ്ടികളും വല്ലപ്പോഴും കുതിച്ചു പായുന്ന ഗുഡ്‌സുമാണ് അയാളുടെ ലോകം. അവിടേക്കാണ് തീവണ്ടിയില്‍ നിന്നും വീണതെന്നും ചാടിയതെന്നും പറയുന്ന ചെതാലിയെത്തുന്നത്.
മരുഭൂമിയിലെ ആ ലെവല്‍ ക്രോസില്‍ ഒന്നും പുതിയതായി സംഭവിച്ചിട്ടില്ലെന്ന് അയാള്‍ക്കറിയാം. സമയത്തിനും സമയം തെറ്റിയും ഓടുന്ന തീവണ്ടികള്‍, കുന്നനപ്പുറത്തെ വിജന ഗ്രാമത്തില്‍ വെള്ളമെടുക്കാന്‍ പോകുന്ന അയാളും കഴുതയും.. എന്നിട്ടും അയാള്‍ക്കെല്ലാം പുതിയതായി തോന്നുന്നതിന് കാരണം ചെതാലിയെന്ന യുവതിയുടെ കടന്നു വരവായിരുന്നു.

അതിമനോഹരമായ മരൂഭൂമിയുടെ പശ്ചാതലത്തില്‍ രണ്ടു മണിക്കൂറില്‍ താഴെയുള്ള സമയത്തിനകം കാണാനാവുന്ന വിധത്തില്‍ പണിതുവെച്ച ചലച്ചിത്രമാണ് ലെവല്‍ ക്രോസ്. ഒരു ലെവല്‍ ക്രോസിലെ ഗേറ്റ്മാനും അയാളുടെ സാഹചര്യങ്ങളുമാണ് പറയുന്നതെങ്കിലും അയാള്‍ കടന്നുപോകുന്ന വഴികളിലെ ഗേറ്റടവുകളും ട്രെയിന്‍ വേഗങ്ങളുമെല്ലാം ഇഴചേര്‍ത്താണ് സംവിധായകന്‍ അര്‍ഫാസ് അയൂബ് തന്റെ ആദ്യ ചിത്രം ഒരുക്കിയിരിക്കുന്നത്.

സംഭാഷണങ്ങളും അവയ്ക്കിടയിലെ നിശ്ശബ്ദതയും കാഴ്ചയുടെ മൂന്നാം കണ്ണിലേക്ക് മരുഭൂമിയിലെ തീവ്രവെളിച്ചത്തില്‍ സൃഷ്ടിച്ചെടുത്ത ദൃശ്യങ്ങളുമായി സിനിമയെ ഗൗരവത്തില്‍ സമീപിക്കുന്നവരെ തൃപ്തിപ്പെടുത്തുന്നതാണ് ലെവല്‍ ക്രോസിന്റെ മേക്കിംഗ്. അര്‍ഫാസ് അയൂബിന്റെ സംവിധാന മികവു പോലെ എടുത്തുപറയേണ്ടതുണ്ട് ആദം അയ്യൂബിന്റെ സംഭാഷണ രചനയും.

മലയാളിക്ക് ഒട്ടും പരിചിതമല്ലാത്ത ഒരു ദേശത്തിന്റെ പശ്ചാതലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. വിഭ്രമാത്മകമായ കാഴ്ചകള്‍ കാണുന്ന രഘുവിന്റേയും ചെതാലിയുടേയും സിഞ്ജു ഫിലിപ്പിന്റേയും മനസ്സൊരുക്കാന്‍ ഇതിനേക്കാള്‍ നല്ലൊരിടം കണ്ടെത്താനായെന്നു വരില്ല.

ലെവല്‍ ക്രോസിനു സമീപം ഗേറ്റ്മാന്‍ താമസിക്കുന്ന ഇടത്തിനകത്തു നടക്കുന്ന സംഭവഗതികളിലൂടെയുള്ള സിനിമ കാഴ്ചക്കാര്‍ക്കായി ട്വിസ്റ്റുകളുടെ പരമ്പരയാണ് ഒരുക്കിവെച്ചിരിക്കുന്നത്. നിശ്ശബ്ദമായി കടന്നുപോകുന്നുവെന്ന് തോന്നിപ്പിക്കുമ്പോഴും പലയിടങ്ങളിലായി കാഴ്ചക്കാര്‍ക്ക് ട്വിസ്റ്റിന്റെ ഉദ്വേഗജനകതയാണ് അനുഭവിക്കാനാവുക. താന്‍ അവതരിപ്പിക്കാന്‍ പോകുന്ന കഥാപാത്രത്തെ വളരെ വിശദമായി തന്നെ സിനിമയുടെ തുടക്കത്തില്‍ അര്‍ഫാസ് അയൂബ് തന്റെ രചനയിലും സംവിധാനത്തിലും പരിചയപ്പെടുത്തുന്നുണ്ട്.

കേവലം മൂന്നു കഥാപാത്രങ്ങളിലൂടെയാണ് ലെവല്‍ ക്രോസ് പറഞ്ഞു പോകുന്നത്. ആസിഫ് അലിയുടേയും അമലാ പോളിന്റേയും കരിയറിന്റെ മികച്ച കഥാപാത്രങ്ങളായിരിക്കും ജോര്‍ജ്ജ് എന്ന രഘുവും ചെതാലി എന്ന രാഖിയും. ഷറഫുദ്ദീന്റെ സിഞ്‌ജോ ഫിലിപ്പിനോട് കാഴ്ചക്കാരന് തോന്നുന്ന വെറുപ്പു തന്നെയാണ് അയാളുടെ അഭിനേതാവിലെ വിജയത്തേയും തീരുമാനിച്ചിരിക്കുന്നത്. അവസാന ഭാഗത്തെ അതിക്രൂരമായൊരു സംഭവത്തിന്റെ പര്യവസാനം പ്രേക്ഷകര്‍ക്കു മുമ്പില്‍ കാണിച്ചത് സംഗതിയുടെ ഭീകരത വെളിപ്പെടുത്തുന്നുണ്ട്. പക്ഷേ, അത്തരമൊരു ദൃശ്യം പ്രേക്ഷകരിലുളവാക്കുന്ന ഭയാനകത സംവിധായകന്‍ തിരിച്ചറിയാതെ പോയത് മാത്രമാണ് സിനിമയുടെ ആകെയൊരു നെഗറ്റീവ് വശമായി തോന്നിയത്.

സിനിമയുടെ മനോഹാരിത പോലെ വിനായക് ശശികുമാറിന്റെ നല്ല വരികളിലെഴുതിയ ഗാനങ്ങളും മികച്ചു നിന്നു. സിനിമയുടെ ഒഴുക്കിന് അനുയോജ്യമായി വിശാല്‍ ചന്ദ്രശേഖര്‍ സംഗീതവും ഒരുക്കി. അപ്പു പ്രഭാകറിന്റെ ക്യാമറയും ദീപു ജോസഫിന്റെ എഡിറ്റിംഗും അര്‍ഫാസിന്റെ കാഴ്ചാ സ്വപ്‌നങ്ങളെ പിന്തുണക്കുന്നുണ്ട്. ടൈറ്റില്‍ ഡിസൈനില്‍ ഉള്‍പ്പെടെ വ്യത്യസ്തത കൊണ്ടുവന്നിട്ടുണ്ട് ഈ ചിത്രം.

തൂണീഷ്യന്‍ മരുഭൂമിയിലാണ് മാജിക്കല്‍ റിയലിസത്തിന്റെ വര്‍ണ്ണപ്പൂമ്പാറ്റ മലയാളത്തിന്റെ മണം പിടിച്ച് ലെവല്‍ ക്രോസ് കടന്നു പോകുന്നത്. നിങ്ങളുടെ ഉള്ളിലും തീര്‍ച്ചയായും ഒരു ശൂന്യസ്ഥലമുണ്ട്. അവിടെയുമുണ്ട് നിങ്ങള്‍ കണ്ടിട്ടില്ലാത്തൊരു ലോകത്തെ കുറേ കഥകൾ. അഭിഷേക് ഫിലിംസിന്റെ ബാനറില്‍ രമേഷ് പി പിള്ളയാണ് ലെവല്‍ ക്രോസ് നിര്‍മിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments