Friday, September 20, 2024
Homeഇന്ത്യഡൽഹിയിൽ ഐഎഎസ് പരിശീലന കേന്ദ്രത്തിൻ്റെ ബേസ്മെൻ്റിൽ വെള്ളം കയറി മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു

ഡൽഹിയിൽ ഐഎഎസ് പരിശീലന കേന്ദ്രത്തിൻ്റെ ബേസ്മെൻ്റിൽ വെള്ളം കയറി മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു

ന്യൂഡൽഹി: ഡൽഹിയിലെ ഐഎഎസ് പരിശീലന കേന്ദ്രത്തിൻ്റെ ബേസ്മെൻ്റിൽ വെള്ളം കയറി മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു. രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് മരിച്ചത്. കനത്ത മഴയെത്തുടർന്ന് ഏഴടിയോളം ഉയരത്തിലാണ് ബേസ്മെൻ്റിൽ വെള്ളം ഉയർന്നത്.

പടിഞ്ഞാറൻ ഡൽഹിയിലെ രാജേന്ദ്ര നഗറിൽ പ്രവർത്തിക്കുന്ന ‘റാവു’ എന്ന ഐഎഎസ് പരിശീലന കേന്ദ്രത്തിൽ ശനിയാഴ്ച വൈകിട്ടാണ് ദാരുണമായ സംഭവം. അപകടസമയത്ത് മുപ്പതോളം വിദ്യാർഥികൾ കെട്ടിടത്തിൽ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം.മൂന്ന് വിദ്യാർഥികളുടെ ദാരുണമായ മരണത്തിന് കാരണമായ അപകടത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണത്തിനാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്.

കനത്ത മഴയിൽ ബേസ്മെൻ്റ് പൂർണമായും വെള്ളത്തിനടിയി. വിദ്യാർഥികൾ ബേസ്‌മെൻ്റിലെ വെള്ളത്തിൽ കുടുങ്ങിക്കിടക്കുന്നതായുള്ള വിവരം ശനിയാഴ്ച രാത്രി 7.19നാണ് ലഭിക്കുന്നതെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് അഞ്ച് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി. രക്ഷാപ്രവർത്തനം ആരംഭിച്ച് മണിക്കൂറുകൾക്കകം വിദ്യാർഥിനികളുടെ മൃതദേഹങ്ങൾ പുറത്തെടുത്തു.

വിദ്യാർഥിയായ ആൺകുട്ടിയുടെ മൃതദേഹം രാത്രി വൈകിയാണ് കണ്ടെടുത്തത്. മൂന്നുപേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു. മൂന്ന് വിദ്യാർഥികൾ മാത്രമാണ് ബേസ്മെൻ്റിലെ വെള്ളക്കെട്ടിൽ കുടുങ്ങിയതെന്നും 30 പേർ രക്ഷപ്പെട്ടതായും വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.

കാണാതായ വിദ്യാർഥികൾക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് ഇവർ ബേസ്മെൻ്റിലെ വെള്ളക്കെട്ടിൽ കുടുങ്ങിയതായുള്ള വിവരം ലഭിക്കുന്നത്. തുടർന്ന് ഇവർക്കായി തിരച്ചിൽ നടത്തുകയായിരുന്നു. ഡൽഹി ഫയർ സർവീസ്, നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (എൻഡിആർഎഫ്), ഡൽഹി പോലീസ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. ഡ്രെയിനേജ് തകർന്ന് മൂന്ന് നില കെട്ടിടത്തിൻ്റെ ബേസ്മെൻ്റിലേക്ക് വെള്ളം കയറുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ട്.

മറ്റ് നടപടികൾക്കായി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സെൻട്രൽ ഡൽഹി) എം ഹർഷവർധൻ പറഞ്ഞു. വെള്ളം പമ്പ് ചെയ്ത് പുറത്തേക്ക് കളയുകയാണ്. ബേസ്മെൻ്റിൽ ഏഴ് അടിയോളം വെള്ളമുണ്ടായിരുന്നു. ദാരുണമായ സംഭവമാണുണ്ടായതെന്നും എം ഹർഷവർധൻ കൂട്ടിച്ചേർത്തു.

കുറ്റക്കാരെന്ന് കണ്ടെത്തുന്ന ആരെയും വെറുതെവിടില്ലെന്ന് ഡൽഹി പൊതുമരാമത്ത് വകുപ്പ് മന്ത്രി അതിഷി അറിയിച്ചു. സംഭവത്തിൽ ഡൽഹി ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയതായും മജിസ്‌ട്രേറ്റ് തല അന്വേഷണം ഉടൻ ആരംഭിക്കണമെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൽ 24 മണിക്കൂറിനകം റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാർഥികളുടെ മരണത്തിൽ പ്രതിഷേധവുമായി നിരവധി വിദ്യാർഥികൾ രംഗത്തുവന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments