തിരുവനന്തപുരം: കേരള ചരിത്രത്തിലെ തന്നെ സർവകാല റെക്കോർഡിൽ സ്വർണവില. പവന് ഇന്ന് 120 രൂപ കൂടി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 61,960 രൂപയാണ് . ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നത്തെ സ്വർണവ്യാപാരം പുരോഗമിക്കുന്നത്.ഗ്രാമിന് 15 രൂപ ഉയർന്ന് 7745 രൂപയായി. സ്വർണവില 62000 ൽ എത്താൻ ഇനി വെറും 40 രൂപയുടെ ദൂരം മാത്രമാണ് ഉള്ളത്. പുതുവർഷത്തിൽ സ്വർണവില കുതിച്ചുയരുന്ന കാഴ്ച്ചയാണ് വിപണിയിൽ കാണാൻ സാധിക്കുന്നത്.
ധനമന്ത്രി നിർമ്മല സീതാരാമന്റെ കേന്ദ്ര ബജറ്റ് അവതരണത്തിന് മണിക്കൂറുകള്‍ മാത്രമുള്ളപ്പോഴാണ് വില വർധനവ്.ഇന്നലെ ഒറ്റദിവസംകൊണ്ട് 960 രൂപയാണ് സ്വർണത്തിന് വർധിച്ചത്. ഇതോടെ ആദ്യമായി സ്വർണവില 61000 കടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6395 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 101 രൂപയാണ്.
കഴിഞ്ഞയാഴ്ചയാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം സ്വര്‍ണവിലയെ സ്വാധീനിക്കുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു സ്വര്‍ണവില. 31 ദിവസത്തിനിടെ 4500 രൂപയാണ് വര്‍ധിച്ചത്.
അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെയാണ് സ്വര്‍ണത്തിന്റെ വിലയിൽ മാറ്റം വന്നു തുടങ്ങിയത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും വില വര്‍ധനവിന് കാരണമായി.2024 ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59,640 രൂപയായിരുന്നു ഏറ്റവും ഉയർന്ന സ്വർണവില ഈ റെക്കോർഡാണ് കഴിഞ്ഞ ദിവസങ്ങളിലായി തിരുത്തി കുറിച്ചത്