തിരുവനന്തപുരം: സർവകാല റെക്കോർഡിൽ സംസ്ഥാനത്തെ സ്വർണവില. ഇന്ന് പവന് 840 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 71,360 രൂപയാണ്. നിലവിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നത്തെ സ്വർണവ്യാപാരം പുരോഗമിക്കുന്നത്.
ആദ്യമായാണ് സ്വർണവില 71000 കടക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 105 രൂപ കൂടി 8920 രൂപയിലെത്തി. ചരിത്രത്തിൽ ആദ്യമായി ഏപ്രിൽ 12 നാണു സ്വർണവില 70000 കടക്കുന്നത്. ഇന്നത്തെ നിരക്കനുസരിച്ച് ഒരു പവൻ സ്വർണത്തിന് പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ്ങ് ഫീസ് എന്നിവ കൂടി ചേർത്ത് 84,000 രൂപയെങ്കിലും വേണം. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 7,298 രൂപയാണ്. വെള്ളി വില ഗ്രാമിന് 110 രൂപയാണ്.
ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സിന് ചരിത്രത്തിലാദ്യമായി 3,342 ഡോളറിലെത്തി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാമിന് 95,840 രൂപയുമായി. 100-150 ഡോളറിന്റെ ഇറക്കത്തിനും സാധ്യത പ്രവചിക്കുന്നുണ്ട്. അന്താരാഷ്ട്ര സ്വർണ്ണവില വർധിക്കുന്നതനുസരിച്ചാണ് കേരളത്തിലെ സ്വർണ്ണവിലയും കൂടുന്നത്. വിഷു, ഈസ്റ്റർ, അക്ഷയതൃതീയ ആഘോഷങ്ങളോടൊപ്പം വിവാഹ സീസണുകളുമാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തെ സ്വർണവില വർധന പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി അന്താരാഷ്ട്ര സ്വർണവില 55 ഡോളറാണ് ഔൺസിന് വർധിച്ചത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ യുദ്ധമാണ് സ്വർണവില കുതിപ്പിന് കളമൊരുക്കിയത്. വ്യാഴാഴ്ച അന്താരാഷ്ട്ര സ്വർണവില ഒറ്റ ദിവസം ചരിത്രത്തിലാദ്യമായി 100 ഡോളറിൽ അധികം വർധിച്ചിരുന്നു
ലോകത്തിലെ രണ്ട് വന്‍കിട സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള വ്യാപാര സംഘര്‍ഷമാണ് സ്വര്‍ണം നേട്ടമാക്കിയത്. ചൈനയ്ക്കുമേലുള്ള താരിഫ് 125 ശതമാനമായാണ് ട്രംപ് ഉയര്‍ത്തിയത്. അതേസമയം, മറ്റ് രാജ്യങ്ങള്‍ക്കുമേലുള്ള ഉയര്‍ന്ന താരിഫുകള്‍ 90 ദിവസത്തേയ്ക്ക് താത്കാലികമായി നിര്‍ത്തിവെയ്ക്കുകയും ചെയ്തു.