തിരുവനന്തപുരം :- കേരളത്തെ ഞെട്ടിച്ച സീരിയൽ കില്ലർമാരായിരുന്നു റിപ്പർ ചന്ദ്രനും ജയാനന്ദനുമൊക്കെ ചുറ്റിക കൊണ്ട് ഇരകളുടെ തലയ്ക്കടിച്ച് കൊല്ലുന്ന രീതിയായിരുന്നു ഇവരുടേത്. ഇവരിൽ റിപ്പർ ചന്ദ്രനെ തൂക്കിക്കൊന്നിട്ടുണ്ട്. സംസ്ഥാനത്ത് ഒടുവിൽ തൂക്കിലേറ്റപ്പെട്ടയാളാണ് ചന്ദ്രൻ.
ഇരട്ടക്കൊലപാതകക്കേസ് ഉള്‍പ്പെടെ ഏഴ് കൊലക്കേസിലും 14 കവര്‍ച്ചാ കേസുകളിലും പ്രതിയായ റിപ്പര്‍ ജയാനന്ദന്‍ എന്ന കെ പി ജയാനന്ദന്‍ നിലവിൽ ജയിലിലാണ്. തൃശൂര്‍ മാള സ്വദേശിയാണിയാള്‍. പ്രധാനമായും സ്ത്രീകളെ തലയ്ക്കടിച്ചശേഷം മോഷണം നടത്തുക എന്നതായിരുന്നു ഇയാളുടെ പ്രവര്‍ത്തനരീതി. ഒരു കേസിൽ ഇയാളെ വധശിക്ഷക്ക് വിധിച്ചിട്ടുണ്ട്.
14 പേരെയാണ് ചന്ദ്രന്‍ തലയ്ക്കടിച്ചു കൊന്നത്. ഇരുട്ടിന്റെ മറവില്‍ ആയുധവും കയ്യിലേന്തി വരുന്ന ‘മരണദൂതന്‍’ എന്നാണ് റിപ്പര്‍ ചന്ദ്രൻ അന്ന് അറിയപ്പെട്ടത്. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലായിരുന്നു കൊലപാതക പരമ്പരകൾ.
1980-85 കാലത്താണ് ഇവ നടന്നത്. 1991 ജൂലൈ 6ന് ഇയാളെ തൂക്കിലേറ്റി. റിപ്പറിൻ്റെയും ജയാനന്ദൻ്റെയും കൊലപാതക രീതിയോടാണ് വെഞ്ഞാറമൂട് കൂട്ടക്കൊലപാതകവും എണ്ണപ്പെടുന്നത്. അഫാൻ ആറ് പേരെയും ആക്രമിച്ചത് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചാണ്. ഇവരിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ഒരാൾ ആശുപത്രിയിലുമാണ്.