നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പ്രവേശനം വേണമെന്ന് പി.വി. അൻവർ. നേതാക്കൾ വൈകാതെ ചർച്ച നടത്തുമെന്നാണ് പ്രതീക്ഷയെന്നും ആർക്കാണ് വിജയ സാധ്യതയെന്ന് യുഡിഎഫ് നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും അന്‍വര്‍ പറഞ്ഞു.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പ്രവേശനം സാധ്യമായില്ലെങ്കിൽ മറ്റു കാര്യങ്ങള്‍ പിന്നീട് ആലോചിക്കേണ്ടി വരുമെന്നും പിവി അൻവര്‍ പറഞ്ഞു. മലപ്പുറത്ത് ആര്യാടൻ ഷൗക്കത്തോ, വിഎസ് ജോയിയോ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായാൽ പിന്തുണയ്ക്കുമോയെന്ന കാര്യത്തിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ തീരുമാനം പറയാൻ പറ്റില്ലെന്നും പിവി അൻവര്‍ പറഞ്ഞു.
പിണറായിക്കെതിരെയുള്ള പോരാട്ടത്തിന് ഇറങ്ങുമ്പോൾ ശക്തിപകരേണ്ട ഘടകങ്ങളെ യോജിപ്പിക്കാൻ തനിക്ക് കഴിഞ്ഞിട്ടില്ല. ഒരു കൂട്ടായ പ്രവർത്തനത്തിലൂടെയെ പിണറായിയെ തകർക്കാൻ കഴിയുകയുള്ളുവെന്നും പിവി അൻവർ പറഞ്ഞു. അതിനായി യുഡിഎഫ് മുന്നണി പ്രവേശനം സാധ്യമാകേണ്ടതുണ്ട്.
യുഡിഎഫ് പ്രവേശനം ഉറപ്പായാൽ കൂടുതൽ പേര്‍ ഒപ്പം വരും. അത്തരത്തിൽ കൂട്ടായ പ്രവര്‍ത്തനം നടത്താനാകും. തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പ്രവേശനം വേണം. ആര്‍ക്കാണ് വിജയ സാധ്യതയെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിന്‍റെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തടസമെന്താണെന്നത് ഉത്തരവാദിത്വത്തപ്പെട്ടവരാണ് പറയേണ്ടത്. ആത്യന്തികമായി ലക്ഷ്യം പിണറായിസത്തെ തകര്‍ക്കലാണ്.