അങ്ങിനെ ആയുസ്സിന്റെ കലണ്ടറിലെ ഒരു താളുകൂടി മറിയുന്നു. ജീവിതത്തിൻ്റെ “Grace period ൽ കൂടി കടന്നുപോകുന്ന ഒരു കാലം. ഊണിലും ഉറക്കത്തിലും നാമറിയാതെ തന്നെ ജീവിത രഥചക്രം മുന്നോട്ടുരുളുകയാണ്. യാത്രയുടെ അന്തിമ ലക്ഷ്യം സുനിശ്ചിതമാണ്. എന്നാൽ എപ്പോൾ, എങ്ങിനെ, എവിടെ….?
‘Age is a Just a number’ എന്നത് വയോധികരെ സന്തോഷിപ്പിക്കാനുള്ള വെറും ഒരു ഭംഗിവാക്കാണ്. എത്ര ചിട്ടയോടു കൂടി ജീവിച്ചാലും അറുപതു കഴിയുമ്പോൾ ശരീരം അതിന്റെ അവശ ലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങും.
‘പാണ്ടൻ നായയുടെ പല്ലിനു ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല.’ എന്ന തിരിച്ചറിവ് ഉണ്ടാകും.
‘ആരോഗ്യം സർവ്വധനാൽ പ്രധാനം’ എന്ന പഴഞ്ചൊല്ലിന്റെ പൊരുൾ ശരിക്കും മനസ്സിലാകും.
പ്രാഥമിക ആവശ്യങ്ങൾ (Activities of daily living) നിറവേറ്റാൻ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നതുപോലെ മറ്റൊരു ഗതികേട് ഇല്ല. വാർദ്ധക്യത്തിലേക്ക് കടന്നവർ ‘എനിക്കുശേഷം പ്രളയം’ എന്ന ധാരണ ഒഴിവാക്കണം.
‘താനൊരു സംഭവമാണെന്നും, താനില്ലാതെ കാര്യങ്ങളൊന്നും ശരിയായി നടക്കില്ല’ എന്നുള്ള മിഥ്യാ ധാരണ മാറ്റണം. സംഘടനകളുടെ തലപ്പത്ത് സ്ഥിരമായി കിടിച്ചുതൂങ്ങി കിടക്കാതെ, യുവജനങ്ങൾക്കായി അവസരമൊരുക്കാനുള്ള നല്ല മനസ്സു കാണിക്കണം.
സ്ഥാനത്തും, അസ്ഥാനത്തും നമ്മുടെ ആശയങ്ങളും അഭിപ്രായങ്ങളും അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്. അത് അംഗീകരിക്കപ്പെടുവാനുള്ള സാധ്യത കുറവാണ്.
എപ്പോഴും സ്റ്റേജിലും, മുൻനിരയിലും ഒരു ഇരിപ്പിടം വേണമെന്നുള്ള വാശി ഉപേക്ഷിക്കണം. താൻകൂടി നിലവിളക്കിൻ്റെ ഒരു തിരി കൊളുത്തിയാലേ കാര്യങ്ങൾ മംഗളമായി പര്യവസാനിക്കുകയുള്ളൂ എന്നു കരുതരുത്.
‘ഒരുത്തൻ നിന്നെ വിരുന്നിനു വിളിച്ചാൽ മുഖ്യാസനത്തിൽ ഇരിക്കരുത്- ഒരു പക്ഷെ നിന്നിലും മാനമേറിയവനെ അവൻ വിളിച്ചിരിക്കാം. പിന്നെ നിന്നെയും, അവനെയും ക്ഷണിച്ചവൻ വന്ന്; ‘ഇവന് ഇടംകൊടുക്ക’ എന്നു നിന്നോട് പറയുമ്പോൾ, നീ ലജ്ജയോടെ പിൻനിരയിൽ പോയി ഇരിക്കേണ്ടിവരും-
നിന്നെ ക്ഷണിച്ചാൽ, പിൻനിരയിൽ ഇരിക്ക. നിന്നെ ക്ഷണിച്ചവൻ വന്ന് നിന്നോട്: ‘സ്നേഹിതാ, മുന്നോട്ടുവന്ന് ഇരിക്ക’ എന്നു പറയുവാൻ ഇടവരട്ടെ! അപ്പോൾ സദസിന് മുന്നിൽ നിനക്ക് മാനം ഉണ്ടാകും.
തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും തന്നെത്താൻ താഴ്ത്തുന്നവൻ ഉയർത്തപ്പെടും’ (St. Mathew)
സമ്പന്നൻ അല്ലെങ്കിൽ സമൂഹത്തിൽ നിന്നും, സുഹൃത്തുക്കളിൽ നിന്നും, സ്വന്തക്കാരിൽ നിന്നുപോലും അർഹിക്കുന്ന സ്ഥാനം നമ്മൾക്ക് ലഭിക്കില്ല എന്ന സത്യം മനസിലാക്കണം.
ഇതിലൊന്നും പരാതി പറഞ്ഞിട്ടോ, പരിഭവം പറഞ്ഞിട്ടോ ഒരു കാര്യവുമില്ല. നമ്മുടെ സാന്നിധ്യം അവർക്ക് ആവശ്യമില്ല എന്നൊരു തോന്നലുണ്ടായാൽ, മാന്യമായ അകലം പാലിക്കണം.
സാരോപദേശങ്ങൾ തത്കാലം ഇവിടെ നിർത്തുന്നു! കഴിഞ്ഞ കുറച്ചുകാലമായി എനിക്ക് ലഭിക്കുന്ന ‘Mail Solicitation’ ഓഫറുകളുടെ സ്വഭാവവും മാറിയിട്ടുണ്ട്.
ലൈഫ് ഇൻഷ്വറൻസ് കമ്പനികൾക്ക് ഈയിടെയായി എന്നോട് കരുതൽ കുറച്ചു കൂടുതലാണ്. ‘Are you redy to meet the final expenses? Dont leave the burden to your loved ones’ അവരുടെ അന്വേഷണവും ഉപദേശവും.
മാസം നൂറോ, നൂറ്റമ്പതോ ഡോളർ പ്രീമിയം കൊടുത്താൽ, നമ്മുടെ കാറ്റുപോയി കഴിയുമ്പോൾ നമ്മുടെ ബന്ധുക്കൾക്ക് 15000 – 25000 ഡോളർ കിട്ടും. അവരുടെ കൈയ്യിൽ നിന്നും നയാപൈസ മുടക്കാതെ നമ്മളെ മണ്ണിലേക്ക് തന്നെ മടക്കി അയയ്ക്കാം.
എൺപത് വയസ്സുവരെ മാത്രമേ ഈ ആനുകൂല്യമുള്ളൂ. അതിനോടകം തട്ടിക്കിട്ടിയില്ലെങ്കിൽ, അതുവരെ അടച്ച തുക കമ്പനിക്ക്!
കഴിഞ്ഞ ദിവസം ഒരു ‘Luncheon Seminar’ -ൽ സംബന്ധിക്കുവാനുള്ള ‘Invitation’ ലഭിച്ചു.
ഞാനൊരു ‘വലിയ പുള്ളി’ ആയതുകൊണ്ട് സെമിനാറിൽ ഒരു പ്രഭാഷണം നടത്തുവാനായിരിക്കും എന്നെ ക്ഷണിച്ചതെന്ന് ഞാൻ കരുതി.
തുടർന്ന് വായിച്ചപ്പോൾ എൻ്റെ മനസ്സിന് ചെറിയൊരു പൊള്ളലേറ്റു.
‘Smart Cremation- Everything you need to know about cremation. Cremation is much cheaper than funeral’
ഞാൻ മരിച്ചുകഴിഞ്ഞാൽ, ആരെയും ബുദ്ധിമുട്ടിക്കാതെ, വെറും അഞ്ചു മിനിറ്റുകൊണ്ട്, കാലങ്ങളോളം ഈ ദുനിയാവിൽ ഓടി നടന്ന എൻ്റെ ശരീരം ചുട്ടുകരിച്ച് ചാമ്പലാക്കി ഒരു കുപ്പിയിലടച്ച് ബന്ധുക്കൾക്ക് കൈമാറുന്ന ഒരു പദ്ധതി.
ഭൂമിയിലെ സംഭവബഹുലമായ എൻ്റെ ജീവിതത്തിന്റെ അടയാളമായി അവശേഷിക്കുന്നത് ഒരുപിടി ചാരം.
എന്റെ മരണം ആർക്കും വലിയൊരു നഷ്ടമാവില്ല എന്നെനിക്കുറപ്പുണ്ട്. ‘പൊതുദർശനം’ ഉണ്ടെങ്കിൽ അവിടെ വന്ന് എന്നെക്കുറിച്ച് നല്ല രണ്ടു വാക്ക് പറയുവാനും ആരും കാണില്ല.
അതുകൊണ്ട് പണ്ഡിതനായ ഡോ. ബാബു പോൾ ചെയ്തതുപോലെ, ഒരു ‘ചരമ പ്രസംഗം’ മുൻകൂട്ടി തയ്യാറാക്കി വെച്ചാലോ എന്നാലോച്ചതാണ്.
‘മരിച്ചുകഴിഞ്ഞിട്ടും ഇവൻ മനുഷ്യനെ വെറുപ്പിക്കുകയാണല്ലോ’ എന്നു നാട്ടുകാരെക്കൊണ്ട് പറയിക്കേണ്ട എന്നു കരുതി ആ തീരുമാനത്തിൽ നിന്നും പിന്മാറി.
‘മരിച്ചുകഴിഞ്ഞിട്ടും ഇവൻ മനുഷ്യനെ വെറുപ്പിക്കുകയാണല്ലോ’ എന്നു നാട്ടുകാരെക്കൊണ്ട് പറയിക്കേണ്ട എന്നു കരുതി ആ തീരുമാനത്തിൽ നിന്നും പിന്മാറി.
‘മരിച്ചുകിടക്കണം; കിടന്ന് മരിക്കരുത്’- എൻ്റെ ഒരു സുഹൃത്ത് ഇടയ്ക്കിടെ പറയാറുണ്ട്-
‘ഒരു ജീവി ജനിക്കലന്ന്, ദൈവം കരുതിയിട്ടുണ്ടവനുള്ള മൃത്യകാലം ഒരു ലേശമതൊന്നു മാറ്റിവെക്കാൻ അരുതാർക്കും, വിഫലം മനുഷ്യയജ്ഞം’
അതുകൊണ്ട്, ഒന്നിനെക്കുറിച്ചും അധികമൊന്നും ആലോചിക്കാതെ, ശുഭാപ്‌തിവിശ്വാസത്തോടെ യാത്ര തുടരുകയാണ്.
കാര്യങ്ങൾ നർമ്മത്തിലൂടെയും വളരെ ഭംഗിയായും വായിക്കുന്നവർക്ക് മടുപ്പ് തോന്നാത്ത രീതിയിലുംആണ് വിവരിച്ചിരിക്കുന്നത് . ഇതിൽ പറഞ്ഞിരിക്കുന്നതൊക്കെ സത്യമാണെന്നുള്ളത് സന്തോഷം.

നല്ല അവതരണം