Logo Below Image
Wednesday, April 9, 2025
Logo Below Image
Homeകേരളംസംസ്ഥാനത്ത് രണ്ടാംവിള നെല്ല് സംഭരണം ഊർജ്ജിതം

സംസ്ഥാനത്ത് രണ്ടാംവിള നെല്ല് സംഭരണം ഊർജ്ജിതം

സംസ്ഥാനത്ത് 2024-25 സംഭരണ വർഷത്തെ രണ്ടാംവിള നെല്ല് സംഭരണം ഊർജ്ജിതമായി നടന്നുവരികയാണെന്ന് മന്ത്രി ജി ആർ അനിൽ. കൊയ്ത്ത്‌ ആരംഭിക്കുന്നതിനും വളരെ മുമ്പേ തന്നെ നോഡൽ ഏജൻസിയായ സപ്ലൈകോ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു.

ഉദ്യോഗസ്ഥവിന്യാസം പൂർത്തിയാക്കുകയും 57 മില്ലുകളുമായി കരാറിൽ ഒപ്പുവയ്ക്കുകയും ചെയ്തുവെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നെല്ല് കൊയ്തിട്ട് ദിവസങ്ങളോളം കഴിഞ്ഞിട്ടും സംഭരിക്കാൻ എത്തുന്നില്ല എന്ന പ്രചരണം വസ്തുതാവിരുദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.ഒന്നാംവിള സംഭരണത്തിൽ 57,455 കർഷകരിൽ നിന്നായി 1,45,619 മെട്രിക് ടൺ നെല്ല് സംഭരിച്ചിരുന്നു. രണ്ടാം വിള സംഭരണത്തിൽ ആകെ കൊയ്ത 3.55 ലക്ഷം മെട്രിക് ടണ്ണിൽ 1.88 ലക്ഷം മെട്രിക് ടൺ സംഭരിച്ചു കഴിഞ്ഞു.

ഇനി ഉദ്ദേശം 1.67 ലക്ഷം മെട്രിക് ടൺ കൂടി സംഭരിക്കാനുണ്ട്. ഏകദേശം ഒന്നേകാൽ ലക്ഷത്തോളം മെട്രിക് ടൺ ഇനിയും കൊയ്യാനുള്ളതായി കണക്കാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിൽ ഏകദേശം 45 ശതമാനം കൊയ്ത്ത് പൂർത്തിയായിട്ടുണ്ട്. കുട്ടനാട് മേഖലയിൽ 70 ശതമാനത്തോളം പൂർത്തിയായി. മാർച്ച് 15 വരെ പി.ആർ.എസ്. അംഗീകാരമുള്ള കർഷകർക്ക് വില നൽകാനാവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്.

ബാങ്കുകളിൽ നിന്ന് കർഷകർക്ക് തുക നല്കി വരികയാണെന്ന് മന്ത്രി അറിയിച്ചു.കിഴിവിനെ സംബന്ധിച്ച തർക്കം മൂലമാണ് നെല്ലെടുപ്പ് പല പാടശേഖരങ്ങളിലും വൈകുന്നത്. ഏത് സാഹചര്യത്തിലാണ് കിഴിവ് ആവശ്യമായി വരുന്നത് എന്ന് എല്ലാവരും അറിഞ്ഞിരിക്കണമെന്നും പലർക്കും അതേപ്പറ്റി ധാരണയില്ലെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരിന്റെ നിബന്ധനകൾ മൂലമാണ് കിഴിവ് ആവശ്യമായി വരുന്നത്.

കേന്ദ്രസർക്കാരിന്റെ വികേന്ദ്രീകൃത ധാന്യ സംഭരണ പദ്ധതി പ്രകാരമാണ് സംസ്ഥാനത്തും നെല്ലെടുക്കുന്നത്. എഫ്.സി.ഐ. നിശ്ചയിച്ചിട്ടുള്ള ഗുണനിലവാര മാനദണ്ഡമായ ഫെയർ ആവറേജ് ക്വാളിറ്റി (എഫ്.എ.ക്യു) പാലിക്കുന്ന നെല്ലേ എടുക്കാൻ പാടുള്ളൂ.നെല്ലിൽ ബാഹ്യഘടകങ്ങളുടെ സാന്നിധ്യത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്.

ജൈവം – ഒരു ശതമാനം, അജൈവം – ഒരു ശതമാനം, കേടായത്/മുളച്ചത്/കീടബാധയേറ്റത് – നാല് ശതമാനം, നിറം മാറിയത് – ഒരു ശതമാനം, പതിര് – മൂന്ന് ശതമാനം, താഴ്ന്ന ഇനങ്ങളുടെ കലർപ്പ് -ആറ് ശതമാനം, ഈർപ്പം – 17 ശതമാനം എന്നിങ്ങനെയാണ് പരിധി. അതിലപ്പുറം ബാഹ്യഘടകങ്ങളുള്ള നെല്ല് സംഭരിക്കേണ്ടതില്ല എന്നാണ് കേന്ദ്രനിർദ്ദേശം. കുട്ടനാട് പ്രദേശത്ത് ഉല്പാദിപ്പിക്കപ്പെടുന്ന നെല്ലിൽ ഈയളവിൽ കവിഞ്ഞ് ബാഹ്യഘടകങ്ങൾ കാണപ്പെടുന്നുണ്ട്. എന്നാൽ കർഷകർ ഉല്പാദിപ്പിക്കുന്ന മുഴുവൻ നെല്ലും സംസ്ഥാന സർക്കാർ സംഭരിക്കുന്നുണ്ടെന്നു മന്ത്രി പറഞ്ഞു.

മുഴുവൻ നെല്ലും സംഭരിക്കുന്നതിനുവേണ്ടി ഈ നിബന്ധനകളെ മറികടക്കുന്നതിനായിട്ടാണ് കിഴിവ് എന്ന ക്രമീകരണം കാലങ്ങളായി നിലവിലുള്ളത്. മുൻവർഷങ്ങളിലെല്ലാം ഇത് നിലനിന്നിട്ടുണ്ട്. ഈ വർഷം യാതൊരു കിഴിവുമില്ലാതെ സംഭരിക്കണമെന്ന് കർഷ്‌കരുടെ പേരിൽ ചിലർ തെറ്റായ സമ്മർദ്ദം ചെലുത്തുകയാണ്.

തർക്കങ്ങൾ ഉടലെടുക്കുന്ന സ്ഥലങ്ങളിൽ കളക്ടർമാർ ഉൾപ്പെടെ അപ്പപ്പോൾ ഇടപെടുന്നുണ്ട്. കോട്ടയം തിരുവാർപ്പ് ജെ-ബ്ലോക്കിൽ കൃഷിവകുപ്പ് മന്ത്രി പി പ്രസാദും താനും ഉൾപ്പെടെ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചതെന്ന് മന്ത്രി പറഞ്ഞു.

ബാഹ്യഘടകങ്ങളുടെ ശാസ്ത്രീയമായ തോത് നിശ്ചയിച്ച് നല്കാം എന്ന് പറഞ്ഞിട്ടും അതിന് വഴങ്ങാതെ സമ്മർദ്ദം ചെലുത്തുകയും കർഷകരെ വഴിതെറ്റിക്കുകയുമാണ് ചിലർ ചെയ്യുന്നത്.കിഴിവിനെ സംബന്ധിച്ച് തർക്കം ഉടലെടുക്കുന്ന ഘട്ടങ്ങളിൽ ബാഹ്യ ഘടകങ്ങളുടെ അളവ് ശാസ്ത്രീയമായി നിർണ്ണയിക്കാൻ അംഗീകരിക്കപ്പെട്ട ഓദ്യോഗിക സംവിധാനമുണ്ട്. അത്തരം സാഹചര്യങ്ങളിൽ ഇപ്രകാരം നിർണ്ണയിക്കുന്ന കിഴിവ് എല്ലാവരും അംഗീകരിക്കുക മാത്രമെ വഴിയുള്ളുവെന്നു മന്ത്രി കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ