പശ്ചിമബംഗാളിലെ സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ആറു പേര്‍ മരിച്ചു. തിങ്കളാഴ്ച രാത്രിയോടെ ഉണ്ടായ അപകടത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ആറു പേരാണ് മരിച്ചത്. അനധികൃതമായി പ്രവര്‍ത്തിച്ച നിര്‍മാണശാലയിലാണ് സ്‌ഫോടനമുണ്ടായത്.
കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. പ്രദേശത്തെ നിവാസിയായ ചന്ദ്രനാഥ് ബാനിക്കിന്റെ വീട്ടിലാണ് അനധികൃതമായി പടക്ക നിര്‍മാണ ശാല പ്രവര്‍ത്തിച്ചത്. പൊട്ടിത്തെറിയുടെ വമ്പന്‍ ശബ്ദം കേട്ട് സമീപത്തുള്ളവര്‍ എത്തിയപ്പോഴെക്കും വീടു മുഴുവന്‍ തീവിഴുങ്ങിയിരുന്നു.
ഓടിക്കൂടിയവരാണ് ആദ്യം തീയണയ്ക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് ദോലാഹട്ട് പൊലീസ് സ്റ്റേഷനില്‍ നിന്നും പൊലീസും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. രാത്രി വളരെ വൈകിയാണ് തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയത്.
കിട്ടിയ വിവരങ്ങള്‍ അനുസരിച്ച് കത്തികരിഞ്ഞ നിലയിലാണ് ആറു മൃതദേഹങ്ങള്‍ ലഭിച്ചത്. ഇനിയും ആരെങ്കിലും അപകടത്തില്‍പ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമായിട്ടില്ല. കഴിഞ്ഞ കുറച്ച് കാലമായി പശ്ചിമബംഗാളില്‍ അനധികൃത പടക്ക നിര്‍മാണ ശാലകളില്‍ ഉണ്ടാകുന്ന അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ നാലു പേരാണ് നാദിയ ജില്ലയിലെ കല്യാണിയിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു. 2023ല്‍ ഈസ്റ്റ് മിഡ്ണാപൂര്‍ ജില്ലയിലെ അനധികൃത പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ഒൻപതു ജീവനുകളാണ് നഷ്ടപ്പെട്ടത്.