കോഴിക്കോട്: ഇൻസ്റ്റഗ്രാമിലൂടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയും സ്ത്രീകളുടെ വ്യാജ വീഡിയോയും ചിത്രങ്ങളും പ്രചരിപ്പിച്ച് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം മാറാഞ്ചേരി വെള്ളത്തിങ്കൽ സ്വദേശിയായ മുഹമ്മദ് ഫുവാദിനെ(32)യാണ് കോഴിക്കോട് പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് സ്വദേശിയായ യുവതിയെ, ഇൻസ്റ്റാഗ്രാമിൽ സ്ത്രീയുടെ പേരിലുള്ള വ്യാജ അക്കൗണ്ടിലൂടെ ഫുവാദ് പരിചയപ്പെട്ടിരുന്നു. ശേഷം ഈ
യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ നഗ്നഫോട്ടോകൾ തയ്യാറാക്കി. ഇത് ഭർത്താവിനും ബന്ധുക്കൾക്കും അയച്ചു കൊടുത്ത് പണം ആവശ്യപ്പെട്ടെന്ന പരാതിയിന്മേൽ പന്നിയങ്കര പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. മലപ്പുറം മാറഞ്ചേരി ഭാഗത്തുവെച്ചാണ് ഫുവാദ് പോലീസിന്റെ പിടിയിലായത്.
പ്രതിയുടെ പക്കൽനിന്ന് നിരവധി ഫോണുകളും സിം കാർഡുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സോഷ്യൽ മീഡിയയിലെ വിവിധ ഫ്രണ്ട്സ് ആപ്പുകൾ വഴി നിരവധി പെൺകുട്ടികളെ ഇത്തരത്തിൽ കബളിപ്പിച്ച് പണം തട്ടിയതായി ഫുവാദിന്റെ ഫോൺ പരിശോധിച്ചതിൽനിന്ന് അന്വേഷണ സംഘത്തിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. ആറ് ഇൻസ്റ്റഗ്രാം അക്കൗണ്ടും നിരവധി ഫെയ്സ്ബുക്ക് അക്കൗണ്ടുകളും ഉപയോഗിച്ചാണ് ഫുവാദ് തട്ടിപ്പ് നടത്തിയിരുന്നത്.ഖത്തറിൽ ഡ്രൈവർ ആയിരുന്ന പ്രതി ഒരുവർഷം മുൻപാണ് നാട്ടിലെത്തിയത്.
ഗൾഫിലെ വിവിധ നമ്പറുകൾ സംഘടിപ്പിച്ചാണ് പ്രതി സ്ത്രീകളുമായി ചാറ്റ് ചെയ്തിരുന്നത്. മരിച്ചുപോയ ഉമ്മയുടെ പേരിലും ഫുവാദ് വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കുകയും അതിലൂടെയും പെൺകുട്ടികളുമായി ചാറ്റ് ചെയ്തിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
സ്ത്രീകളുടെ പേരിൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങും. ശേഷം സ്ത്രീ ആണെന്ന രീതിയിൽ മറ്റ് സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കും. തുടർന്ന് അവരെ വീഡിയോ കാളിലേക്ക് ക്ഷണിക്കും. വീഡിയോ കാൾ ഓൺ ആവുന്ന സമയം പ്രതി സ്വന്തം ലൈംഗികാവയവം അവരെ കാണിക്കുകയും ഇതിന്റെ സ്ക്രീൻ ഷോട്ട് എടുത്ത് സ്ത്രീകളെ ഭീഷണിപ്പെടുത്തുകയുമാണ് രീതി. ഇത്തരത്തിലുള്ള സ്ക്രീൻ ഷോട്ട് ഭർത്താക്കന്മാർക്കും ബന്ധുക്കൾക്കും ലഭിച്ചാൽ അതുമൂലം ഉണ്ടാകുന്ന മാനക്കേട് ഓർത്ത് പലരും ഫുവാദ് ആവശ്യപ്പെടുന്ന പണം നൽകിയതായും പൊലീസിന്റെ അന്വേഷണത്തിൽ വെളിവായിട്ടുണ്ട്.
ഫറോക്ക് അസി. കമ്മിഷണർ എ.എ. സിദ്ദിഖ്, പന്നിയങ്കര പോലീസ് ഇൻസ്പെക്ടർ സതീഷ് കുമാർ, ഫറോക്ക് ക്രൈം സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ അരുൺകുമാർ മാത്തറ, എസ്സിപിഒമാരായ വിനോദ് ഐ.ടി., മധുസൂദനൻ മണക്കടവ്, അനൂജ് വളയനാട്, സനീഷ് പന്തീരാങ്കാവ്, സുബീഷ് വേങ്ങേരി, അഖിൽ ബാബു എന്നിവരും പന്നിയങ്കര സ്റ്റേഷനിലെ എസ്സിപിഒമാരായ ആയ വിജേഷ്, ഷിനിൽജിത്ത്, ദിലീപ് എന്നിവരായിരുന്നു പ്രതിയെ പിടിച്ച അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോഴിക്കോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കിയ ഫുവാദിനെ കോടതി റിമാൻഡ് ചെയ്തു.