പാതയോരങ്ങൾ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും നിയമപരമായ അനുമതിയില്ലാതെ പുതിയ കൊടിമരങ്ങൾ സ്ഥാപിക്കുന്നത് നിരോധിച്ച് ഹൈക്കോടതി. നേരത്തെ സ്ഥാപിച്ച കൊടിമരങ്ങൾ നീക്കം ചെയ്യുന്നതിന് സർക്കാർ ആറു മാസത്തിനകം നയം രൂപവത്കരിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു.
കോടതി ഉത്തരവ് കർശനമായി പാലിക്കണമെന്ന് നിർദേശിച്ച് തദ്ദേശഭരണ സെക്രട്ടറി രണ്ടാഴ്ചക്കകം എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും സർക്കുലർ നൽകണം. തുടർന്ന് സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ട് ഒരുമാസത്തിനകം ഹൈക്കോടതിയിൽ സമർപ്പിക്കണമെന്നും നിർദേശമുണ്ട്.
പന്തളം മന്നം ഷുഗർമില്ലിന് മുന്നിൽ സി.പി.എം, ബി.ജെ.പി, ഡി.വൈ.എഫ്.ഐ സംഘടനകൾ അനധികൃതമായി സ്ഥാപിച്ച കൊടിമരങ്ങൾ നീക്കുന്നത് സംബന്ധിച്ച ഹർജി തീർപ്പാക്കിക്കൊണ്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.